പൊടികൊണ്ടു മൂടുന്ന ഇത്തിക്കരയിൽ പ്ലാൻറുകൾ സ്ഥാപിച്ചിരിക്കുന്നു
കൊട്ടിയം: ദേശീയപാതയിൽ നിർമാണപ്രവൃത്തിയുടെ ഫലമായി പൊടിശല്യം രൂക്ഷമായിട്ടും കണ്ടില്ലെന്ന് നടിച്ച് നിർമാണ കമ്പനി അധികൃതർ. കടുത്ത ചൂടിനൊപ്പം നിർമാണ പ്രവർത്തനങ്ങൾ ദ്രുതഗതിയിൽ മുന്നോട്ട് പോകുമ്പോൾ പൊടിപടലങ്ങൾ ഉയർന്ന് ജനങ്ങളുടെ ജീവിതം ദുരിതപൂർണമാകുകയാണ്. ഇരുചക്രവാഹനക്കാർക്കും കാൽനടയാത്രക്കാർക്കുമാണ് പൊടിശല്യം കൂടുതൽ അപകട ഭീഷണിയുണ്ടാക്കുന്നത്. ലോറികളും ബസുകളുമുൾപ്പെടെ വലിയ വാഹനങ്ങൾ കടന്നുപോകുന്നത് അവസ്ഥ രൂക്ഷമാക്കുന്നു. ഇവക്ക് പിന്നാലെ ഇരുചക്രവാഹനങ്ങളിൽ പോകാനാവുന്നില്ല. ബസ് യാത്രയും മറിച്ചല്ല. നിർമാണപ്രവൃത്തികൾ തുടങ്ങിയ സമയം മുതൽ പരാതിയുമായി ജനങ്ങൾ രംഗത്തുണ്ട്.
പ്രതിഷേധം കടുക്കുമ്പോൾ ഒന്നോ രണ്ടോ ദിവസം വെള്ളം ഒഴിക്കുമെങ്കിലും വീണ്ടും പഴയപടിയാകുമെന്ന് നാട്ടുകാർ പറയുന്നു. കാവനാട് മുതൽ പാരിപ്പള്ളിവരെ നിർമാണ പ്രവൃത്തി ഏറ്റെടുത്തിരിക്കുന്ന കരാർ കമ്പനിയുടെ ഉദ്യോഗസ്ഥർ ജനങ്ങളുടെ ആവശ്യത്തിനെതിരെ മുഖം തിരിക്കുകയാണ്. ദേശീയപാത വികസനം നടക്കുന്ന ഭാഗങ്ങളിലും പൊട്ടിപ്പൊളിഞ്ഞ ഇടറോഡുകളിലും ഇതാണവസ്ഥ. സ്റ്റോപ്പുകളിലും മറ്റും ബസുകൾ നിർത്തുമ്പോൾ യാത്രക്കാർക്ക് ശ്വാസമെടുക്കാൻ പോലും കഴിയാത്ത അവസ്ഥയാണ്.
വ്യാപാര സ്ഥാപനങ്ങളുടെ പുറത്ത് പ്രദർശിപ്പിക്കുന്ന സാധനങ്ങൾ പൊടി മൂടി. തട്ടുകടകളിലെ ഭക്ഷണങ്ങളും ഇക്കാരണത്താൽ മലിനമാകുന്നു. റോഡിൽ വാഹനങ്ങളും മറ്റും പാർക്ക് ചെയ്താൽ നിമിഷനേരം കൊണ്ട് പൊടിയിൽ കുളിക്കും. ഇതുമൂലം ദേശീയപാതയോരത്ത് താമസിക്കുന്നവർക്കും കടകളിൽ ജോലി ചെയ്യുന്നവർക്കും സ്ഥിരമായി യാത്ര ചെയ്യുന്ന കുട്ടികൾക്കും മുതിർന്നവരുമെല്ലാം പനി, അലർജി ഉൾപ്പെടെയുള്ള ശ്വാസകോശ രോഗങ്ങളുടെ ഭീഷണിയിലാണ്. കുട്ടികളിൽ പനി, വിട്ടുമാറാത്ത ചുമ, ശ്വാസതടസ്സം എന്നിവയും വ്യാപകമാണ്.
ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കൂടുന്നതിന്റെ പ്രധാന വില്ലനും പൊടിയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ ചൂണ്ടിക്കാണിക്കുന്നു. നിർമാണ പ്രവൃത്തികൾ കഴിയുമ്പോഴേക്കും നിത്യരോഗികളായി മാറുമോയെന്ന ആശങ്കയിലാണ് ജനങ്ങൾ. ദേശീയപാത നിർമാണകമ്പനിയുടെ കോൺക്രീറ്റ് പ്ലാന്റും യാർഡും സ്ഥിതി ചെയ്യുന്ന ഇത്തിക്കരയിൽ പൊടിപടലം നിറഞ്ഞ് മൂടൽമഞ്ഞുപോലെയായിട്ട് വർഷം രണ്ട് കഴിഞ്ഞു.
രാവെന്നോ പകലെന്നോ ഇല്ലാതെ കോൺക്രീറ്റ് മിക്സിങ് നടക്കുന്നതിനാൽ ഇവിടെ പൊടിപടലം നിറഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവുകയാണ്. ജനങ്ങളുടെ പ്രതിഷേധം പോലും നിർമാണകമ്പനി പ്രവർത്തികൾ അവഗണിക്കുകയാണെന്ന് ജനങ്ങൾ ഒന്നടങ്കം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.