പത്തനാപുരം: വനമേഖലകളിൽ മൃഗവേട്ട വ്യാപകമാകുന്നു. സ്ഫോടക വസ്തുക്കൾ വെച്ച് വന്യമൃഗങ്ങളെ പിടികൂടുന്ന സംഘം കിഴക്കൻ വനമേഖലയിൽ വ്യാപകമാകുന്നതായാണ് ആക്ഷേപം. കഴിഞ്ഞ ദിവസം സ്ഫോടകവസ്തു കടിച്ച് കാളക്ക് പരിക്കേറ്റതാണ് ഒടുവിലെ സംഭവം. ചെമ്പനരുവി കൈച്ചിറ ഉടയവർ ക്ഷേത്രത്തിെൻറ ഉടമസ്ഥതയിലുള്ള കാളക്കാണ് പരിക്കേറ്റത്. തീറ്റയെടുക്കാനോ വെള്ളം കുടിക്കാനോ കഴിയാത്തവിധം വായയുടെ ഭാഗം പൂർണമായും തകർന്നനിലയിലാണ്. വനത്തിൽവീണ് കിടന്നിരുന്ന ചക്ക തിന്നുമ്പോൾ മൃഗവേട്ടക്കായി അതിനുള്ളിൽ സൂക്ഷിച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചാണ് അപകടം സംഭവിച്ചത്. കഴിഞ്ഞവർഷം മാങ്കോട് പാടത്ത് കൈതച്ചക്കക്കുള്ളിൽ വെച്ചിരുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് കാട്ടാനയുടെ തുമ്പിക്കൈ അറ്റുപോയിരുന്നു. രണ്ട് ജില്ലകളുടെയും സംസ്ഥാനത്തിെൻറയും അതിർത്തി മേഖലയായിട്ട് കൂടി പൊലീസും എക്സൈസും വനംവകുപ്പ് അധികാരികളും അടക്കമുള്ളവർ കാര്യമായ പരിശോധന നടത്താത്തതാണ് ഇത് വ്യാപകമാകാൻ പ്രധാന കാരണം. പാടം, പൂമരുതിക്കുഴി, കിഴക്കേവെള്ളംതെറ്റി, മാങ്കോട്, പൂങ്കുളഞ്ഞി, കടശേരി, ചെമ്പനരുവി മേഖലകളിലാണ് മൃഗവേട്ട നടക്കുന്നത്. സ്ഫോടകവസ്തുക്കൾക്ക് പുറമെ ലൈസൻസ് ഇല്ലാത്ത നാടൻ തോക്കുകളുപയോഗിച്ചും മൃഗവേട്ട നടക്കുന്നുണ്ട്. പന്നി, കേഴ, കൂരൻ, മുള്ളൻപന്നി എന്നിവയെയാണ് കൂടുതലും വേട്ടയാടുന്നത്. എയർഗൺ ഉപയോഗിച്ച് ചെവിയൻ, മലയണ്ണാൻ, കീരി, പാറാൻ എന്നിവയേയും ചില അപൂർവയിനം പക്ഷികളെയും കൊല്ലുന്നതും പതിവായിട്ടുണ്ട്. പത്തനാപുരം, കോന്നി വനംവകുപ്പുകളുടെ പരിധിയിലാണ് ഇത് കൂടുതലും നടക്കുന്നത്. വീടിന് സമീപത്തെ കുഴിയിൽ ഒളിപ്പിച്ചനിലയിൽ ദിവസങ്ങൾക്ക് മുമ്പ് വന്യമൃഗങ്ങളുടെ കൊമ്പും സമീപത്തെ വനത്തിൽനിന്ന് വന്യമൃഗങ്ങളുടെ അസ്ഥികൂടങ്ങളുടെ ചില ഭാഗങ്ങളും കണ്ടെടുത്തിരുന്നു. എന്നാൽ, ഇതിെൻറ ഭാഗമായി ഒരു അന്വേഷണവും നടന്നിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.