കൈയേറ്റങ്ങള്‍ ഒഴിയുന്നില്ല: ബസ് കാത്തിരിപ്പ് കേന്ദ്രം നിര്‍മാണം പാതിയില്‍; നാട്ടുകാര്‍ക്ക് ‘പൊടിപൂരം’

കുണ്ടറ: മുക്കടയില്‍ എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് 22 ലക്ഷം മുടക്കി നിര്‍മാണം ആരംഭിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം പാതിവഴിയിലായി. പാതയോരത്ത് കോണ്‍ക്രീറ്റ് ടൈലുകള്‍ പാകുന്ന ജോലിയും ഇതിനോടൊപ്പം മുടങ്ങി. ഇവിടെ മണ്ണ് ഇളക്കിയിട്ടിരിക്കുന്നതിനാല്‍ ബസ് കാത്തുനില്‍ക്കുന്നവര്‍ക്കും നാട്ടുകാര്‍ക്കും പൊടിയുടെ ‘പൂരമാണ്’ സമ്മാനിക്കുന്നത്. പഴയ കാത്തിരിപ്പ് കേന്ദ്രം ജീര്‍ണാവസ്ഥയായപ്പോള്‍ ജനകീയ പ്രതിരോധ സമിതി മനുഷ്യാവകാശ കമീഷനെ സമീപിക്കുകയും ഇതിനിടെ എം.എല്‍.എ കാത്തിരിപ്പ് കേന്ദ്രത്തിനായി ഫണ്ട് അനുവദിക്കുകയുമായിരുന്നു. തുടര്‍ന്ന് നിര്‍മാണത്തിനായി പുറമ്പോക്കിലെ കടകള്‍ പൊളിച്ചുനീക്കാന്‍ പൊതുമരാമത്ത് അധികൃതര്‍ എക്സ്കവേറ്റര്‍ ഉള്‍പ്പെടെ സംവിധാനങ്ങളുമായി എത്തിയെങ്കിലും രാഷ്ട്രീയ ഇടപെടല്‍ മൂലം മടങ്ങേണ്ടിവന്നു. പിന്നീട് പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുക കൂടി ചെയ്തതോടെ നിര്‍മാണം നീണ്ടു. തെരഞ്ഞെടുപ്പിന് ശേഷം നിര്‍മാണം ആരംഭിച്ചെങ്കിലും സി.പി.ഐയുടെ എം.എന്‍ സ്മാരകം നീക്കിയില്ല. ഇതിനത്തെുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസുകാര്‍ നിര്‍മാണം തടയുകയും ചെയ്തു. തുടര്‍ന്ന് തങ്ങള്‍ സ്മാരകം പൊളിച്ചുനീക്കുമെന്ന് മണ്ഡലം സെക്രട്ടറി അഡ്വ. ആര്‍. സേതുനാഥ് വാര്‍ത്താക്കുറിപ്പ് ഇറക്കി. എന്നാല്‍, നിര്‍മാണം അനിശ്ചിതമായി നീളുന്നതോടെ പാതയോരത്തെ ടൈല്‍ കൂനകളും മണ്‍കൂനകളും സൃഷ്ടിക്കുന്ന പൊടിപടലങ്ങള്‍ നാട്ടുകാര്‍ക്ക് ദുരിതമാവുകയാണ്. തുടര്‍നടപടിക്ക് അധികൃതരുടെ ഭാഗത്തുനിന്ന് ഒരു നീക്കവും ഉണ്ടാകാത്തതും ദുരിതം വര്‍ധിപ്പിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.