ചാത്തന്നൂര്‍–പരവൂര്‍ റോഡ് നിര്‍മാണം പാതിവഴിയില്‍

പരവൂര്‍: വര്‍ഷങ്ങളായി തകര്‍ച്ചയിലായിരുന്ന ചാത്തന്നൂര്‍-പരവൂര്‍ റോഡ് നിര്‍മാണം ആരംഭിച്ച് മൂന്നുവര്‍ഷം കഴിഞ്ഞിട്ടും പൂര്‍ത്തിയായത് മീനാട് ക്ഷേത്രത്തിനു സമീപം വരെ മാത്രം. പരവൂര്‍ ജങ്ഷന്‍ മുതല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയ ഭാഗത്ത് പലയിടങ്ങളിലും റോഡ് തകര്‍ച്ചയിലാണ്. ജപ്പാന്‍ കുടിവെള്ള പദ്ധതിയുടെ പൈപ്പ് ഇടാന്‍ നിര്‍മിച്ച കുഴികളുടെ ഭാഗങ്ങളില്‍ മിക്കയിടത്തും ചാലുകള്‍ രൂപപ്പെട്ടു. ചിലയിടത്ത് മെറ്റലുകള്‍ ഇളകാന്‍ തുടങ്ങി. കുടിവെള്ള വിതരണ പൈപ്പുകള്‍ പൊട്ടുന്നതിന്‍െറ ഫലമായും ചിലയിടത്ത് റോഡ് തകര്‍ന്നിട്ടുണ്ട്. ചാത്തന്നൂര്‍ തിരുമുക്ക് മുതല്‍ പരവൂര്‍ വരെ ഏഴ് കിലോമീറ്റര്‍ റോഡിന്‍െറ പുനര്‍നിര്‍മാണത്തിന് ഏഴ് കോടിയാണ് അനുവദിച്ചിരുന്നത്. ഏഴര മീറ്റര്‍ വീതിയില്‍ ഉന്നത നിലവാരത്തില്‍ പുനര്‍നിര്‍മാണം നടത്താനായിരുന്നു പദ്ധതി. റോഡ് നിര്‍മാണം എങ്ങനെ നടത്തണമെന്നതിനെ സംബന്ധിച്ച് വിശദമായ രൂപരേഖ മുന്‍കൂട്ടി തയാറാക്കാത്തതിനാല്‍ തുടക്കത്തില്‍ തന്നെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തകിടം മറിഞ്ഞു. എസ്റ്റിമേറ്റ് അംഗീകരിച്ച് പണി കരാറയതിനുശേഷമാണ് റോഡിന്‍െറ ചില ഭാഗങ്ങളില്‍ ഉയരക്കൂടുതല്‍ വേണമെന്നുള്ള കാര്യം പൊതുമരാമത്ത് വകുപ്പിന് ബോധ്യമാകുന്നത്. മഴക്കാലത്ത് വലിയ രീതിയില്‍ വെള്ളക്കെട്ടുണ്ടാകുന്ന നെടുങ്ങോലം വടക്കേ മുക്കില്‍ ഉയരം കൂട്ടാനും പരവൂര്‍ ദയാബ്ജി ജങ്ഷന് സമീപം ചപ്പാത്തുള്ള ഭാഗത്ത് ഉയരം കൂട്ടി ഓട നിര്‍മിക്കാനും പിന്നീടാണ് തീരുമാനിച്ചത്. ഇതിനുവേണ്ടി ഒരു കോടി വകമാറ്റി. ഇത്രയും പണം ചെലവഴിച്ച് നിര്‍മാണം നടത്തിയിട്ടും രണ്ടിടത്തും വെള്ളക്കെട്ടിന് ശമനമുണ്ടായിട്ടില്ല. രണ്ടിടത്തും വെള്ളം ഒലിച്ചുപോകാന്‍ സംവിധാനമില്ലാത്തതാണ് പ്രശ്ന കാരണം. ഓട നിര്‍മിച്ചെങ്കിലും വെള്ളം ഓടയിലേക്ക് ഒലിച്ചിറങ്ങുന്നില്ല. ചെറിയ മഴച്ചാറ്റലിലും വെള്ളക്കെട്ട് പതിവാണ്. മാറിയ സാഹചര്യത്തില്‍ എസ്റ്റിമേറ്റ് പുതുക്കി നിശ്ചയിക്കേണ്ട സാഹചര്യമുണ്ടായി. ഇതിന്‍െറ പേരില്‍ മാസങ്ങളോളം നിര്‍മാണം മുടങ്ങി. പിന്നീട് നിലവിലെ തുക ഉപയോഗിച്ച് ചെയ്യാവുന്നത്ര പണി നടത്താന്‍ ധാരണയായി. ഏഴ് കിലോമീറ്റര്‍ മൂന്ന് ഭാഗങ്ങളാക്കി. പരവൂര്‍ ജങ്ഷന്‍ മുതല്‍ ദയാബ്ജി ജങ്ഷന് സമീപംവരെ ഒരു കിലോമീറ്റര്‍ ഭാഗം ഒരാള്‍ക്കും അവിടം മുതല്‍ മീനാട് ധര്‍മശാസ്താ ക്ഷേത്രം വരെ നാല് കിലോമീറ്റര്‍ ഭാഗം മറ്റൊരാള്‍ക്കും നല്‍കി. ശേഷിക്കുന്ന തിരുമുക്കുവരെ ഭാഗത്തിന് പണം തികയാത്തതിനാല്‍ പുതിയ എസ്റ്റിമേറ്റ് വരുന്ന മുറക്ക് ചെയ്യുന്നതിന് മാറ്റിവെച്ചു. ഇതില്‍ പരവൂര്‍ ജങ്ഷന്‍ മുതല്‍ ഒരു കിലോമീറ്റര്‍ മാത്രമാണ് ആദ്യം പൂര്‍ത്തീകരിച്ചത്. മീനാട് ക്ഷേത്രം വരെയുള്ള ഭാഗത്ത് ആദ്യ ലെയര്‍ ചെയ്ത നിലയില്‍ മാസങ്ങളോളം കിടന്നു. ഇതിനിടെ ചിറക്കരയിലെ ടാര്‍ മിക്സിങ് പ്ളാന്‍റിനെതിരെയുണ്ടായ ജനകീയ ഇടപെടലിന്‍െറ പേരില്‍ പല തവണ നിര്‍മാണം നിര്‍ത്തിയിരുന്നു. ജോലികള്‍ ചെയ്ത വകയില്‍ കരാറുകാര്‍ക്ക് ലഭിക്കാനുള്ള പണം നല്‍കാന്‍ പൊതുമരാമത്ത് വകുപ്പ് തയാറാകാത്തതാണ് പണി അനിശ്ചിതമായി നീളാന്‍ കാരണം. മീനാട് ക്ഷേത്രംമുതല്‍ തിരുമുക്ക് വരെയുള്ള ഭാഗത്താണ് ഇനി നിര്‍മാണം പൂര്‍ത്തീകരിക്കാനുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.