സ്വര്‍ണക്കൊടിമരത്തിലെ ക്ളാവ്: സാമ്പ്ള്‍ പരിശോധിക്കാന്‍ ഉത്തരവ്

ശാസ്താംകോട്ട: ധര്‍മശാസ്താ ക്ഷേത്രത്തില്‍ മൂന്നുവര്‍ഷം മുമ്പ് സ്ഥാപിച്ച സ്വര്‍ണക്കൊടിമരത്തില്‍ ക്ളാവ് കാണപ്പെട്ട സംഭവത്തില്‍ സ്വര്‍ണത്തിന്‍െറ സാമ്പ്ള്‍ കാക്കനാട്ടെ ഗവ. ലീഗല്‍ മെട്രോളജി ലബോറട്ടറിയില്‍ പരിശോധിക്കാന്‍ ഹൈകോടതി ഉത്തരവായി. ശാസ്താംകോട്ട ആലായില്‍ തെക്കതില്‍ മണിക്കുട്ടന്‍ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹരജിയിലാണ് ജസ്റ്റിസ് ടി.എന്‍. രവീന്ദ്രന്‍, ജസ്റ്റിസ് ബാബുമാത്യു, പി. തോമസ് എന്നിവര്‍ ഉള്‍പ്പെടുന്ന ഡിവിഷന്‍ ബെഞ്ച് വിധി പ്രഖ്യാപിച്ചത്. 1.65 കോടി രൂപ ചെലവഴിച്ചാണ് കൊടിമരം സ്വര്‍ണത്തില്‍ പൊതിഞ്ഞത്. മാസങ്ങള്‍ക്കകം തന്നെ കൊടിമരത്തില്‍ ക്ളാവ് തെളിഞ്ഞതിനെതുടര്‍ന്ന് ഭക്തര്‍ ഹൈകോടതിയെ സമീപിക്കുകയായിരുന്നു. ഓംബുഡ്സ്മാന്‍, ദേവസ്വം ബോര്‍ഡ്, വിജിലന്‍സ് എന്നീ ഏജന്‍സികളെക്കൊണ്ട് ഹൈകോടതി അന്വേഷിക്കുകയും ഐ.എസ്.ആര്‍.ഒയുടെ ലാബില്‍ സാമ്പ്ള്‍ പരിശോധിപ്പിക്കുകയും ചെയ്തിരുന്നു. സ്വര്‍ണം ഉരുക്കി പാളികളാക്കിയ സ്ഥാപനം വീണ്ടും സ്വര്‍ണം പരിശോധനാ വിധേയമാക്കണമെന്ന് ഹൈകോടതിയില്‍ ആവശ്യപ്പെട്ടതിനെതുടര്‍ന്നാണ് ഇപ്പോഴത്തെ ഉത്തരവ്. കൊടിമരം പൊതിയാന്‍ ഉപയോഗിച്ചതിന്‍െറ ബാക്കി സ്വര്‍ണം ഹരിപ്പാട് ക്ഷേത്രത്തിലെ സ്ട്രോങ് റൂമില്‍ സൂക്ഷിച്ചിരിക്കുന്നതില്‍നിന്ന് ഓംബുഡ്സ്മാന്‍, അഡ്വക്കറ്റ് കമീഷന്‍, ദേവസ്വം ബോര്‍ഡ് പ്രതിനിധി എന്നിവരുടെ സാന്നിധ്യത്തില്‍ സാമ്പ്ള്‍ ശേഖരിച്ച് കാക്കനാട്ടെ ലാബില്‍ പരിശോധിക്കണമെന്നാണ് ഉത്തരവ്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.