തെന്മല നിലനിര്‍ത്താന്‍ യു.ഡി.എഫ്; തിരിച്ചുപിടിക്കാന്‍ എല്‍.ഡി.എഫ്

പുനലൂര്‍: മലയോര-തോട്ടം മേഖല ഉള്‍ക്കൊള്ളുന്ന തെന്മല പഞ്ചായത്ത് ഒരു മുന്നണിക്കും കുത്തകയല്ല. എല്‍.ഡി.എഫിലെ ശിഥിലീകരണം മുതലെടുത്ത് കഴിഞ്ഞതവണ 16ല്‍ 12 വാര്‍ഡും യു.ഡി.എഫ് നേടിയിരുന്നു. രാഷ്ട്രീയ സമവാക്യത്തില്‍ ഉണ്ടായ മാറ്റം ഇരുമുന്നണിയേയും കാര്യമായി ബാധിക്കില്ളെങ്കിലും സാമുദായിക വോട്ടുകള്‍ നിര്‍ണായകമാണ്. ഭരണം നിലനിര്‍ത്താന്‍ യു.ഡി.എഫിന് അനുകൂല സാഹചര്യങ്ങളുണ്ടെങ്കിലും ചില വാര്‍ഡുകളിലെ വിമതരും കോണ്‍ഗ്രസിലെ ഒരു വിഭാഗവും സ്വീകരിച്ച നിലപാട് തിരിച്ചടിയായി. എന്നാല്‍, എല്‍.ഡി.എഫിനെ ബാധിച്ച നിസ്സംഗത തരണം ചെയ്യാന്‍ ഇക്കൂട്ടര്‍ക്ക് കഴിയാത്തത് പ്രധാന ദൗര്‍ബല്യമാണ്. ചില വാര്‍ഡുകളില്‍ ബി.ജെ.പിയും എസ്.എന്‍.ഡി.പിയും കൈകോര്‍ക്കുന്നത് എല്‍.ഡി.എഫിന് ദോഷമാകും. ഇക്കുറി യു.ഡി.എഫില്‍ കോണ്‍ഗ്രസ് 12 വാര്‍ഡിലും കേരള കോണ്‍ഗ്രസ് എം, ആര്‍.എസ്.പി എന്നിവര്‍ രണ്ടിടത്ത് വീതവും മത്സരിക്കുന്നു. എല്‍.ഡി.എഫില്‍ സി.പി.ഐ -എട്ട്, സി.പി.എം -ഏഴ്, കേരള കോണ്‍ഗ്രസ്- ബി ഒന്ന് എന്നിങ്ങനെയാണ് സീറ്റുകള്‍. ബി.ജെ.പിക്ക് എട്ടിടത്തും ബി.എസ്.പിക്ക് നാലിടത്തും സ്ഥാനാര്‍ഥികളുണ്ട്. കഴിഞ്ഞ അഞ്ചുവര്‍ഷത്തെ ഭരണനേട്ടം യു.ഡി.എഫ് പ്രചാരണവിഷയമാക്കുന്നു. ഭരണപരാജയം, റബറിന്‍െറ വിലയിടിവ്, കാര്‍ഷികമേഖലയിലെ തകര്‍ച്ച തുടങ്ങിയവയാണ് എല്‍.ഡി.എഫ് പ്രചാരണായുധങ്ങള്‍. പ്രസിഡന്‍റ് സ്ഥാനം ഇക്കുറി വനിതാ സംവരണമാണ്. നിലവിലെ പ്രസിഡന്‍റ് കെ. ശശിധരന്‍, വൈസ് പ്രസിഡന്‍റ് സജികുമാരി സുഗതന്‍, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ വി.എം. സലീം, മുന്‍ പഞ്ചായത്ത് പ്രസിഡന്‍റ് എ. ജോസഫ്, സി.പി.ഐയിലെ എല്‍. ഗോപിനാഥപിള്ള എന്നിവരാണ് മത്സരരംഗത്തെ പ്രമുഖര്‍.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.