കുഴഞ്ഞുമറിഞ്ഞ് തെരഞ്ഞെടുപ്പ് രംഗം

കൊല്ലം: തദ്ദേശതെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദേശപത്രിക സമര്‍പ്പണം പൂര്‍ത്തിയായപ്പോള്‍ ആകെ കുഴഞ്ഞുമറിഞ്ഞ അവസ്ഥ. ഇരുമുന്നണികളും ഒരുപോലെ വിമതശല്യം നേരിടുന്നു. യുവജനങ്ങള്‍ക്ക് സീറ്റ് നിഷേധിക്കപ്പെടുന്നുവെന്ന യൂത്ത്കോണ്‍ഗ്രസ് പരാതിക്ക് പരിഹാരമായെങ്കിലും കോണ്‍ഗ്രസിനകത്തെ തമ്മിലടി രൂക്ഷമാണ്. പലയിടത്തും ഗ്രൂപ് തിരിഞ്ഞാണ് പത്രിക നല്‍കിയത്. സ്ഥാനാര്‍ഥി ആരെന്ന് നിശ്ചയമില്ലാത്തതിനാല്‍ നാമനിര്‍ദേശപത്രികക്കൊപ്പം നല്‍കേണ്ട പാര്‍ട്ടി ചിഹ്നത്തിനുള്ള കത്ത് പലരും നല്‍കിയിട്ടില്ല. എസ്.എന്‍.ഡി.പി-ബി ജെ പി സഖ്യം പ്രത്യക്ഷത്തില്‍ പുറത്തുവന്നിട്ടില്ല. മുസ്ലിം ലീഗ്, കേരള കോണ്‍ഗ്രസ്- ജേക്കബ്, കേരള കോണ്‍ഗ്രസ്-എം, ജെ.എസ്.എസ് എന്നീ കക്ഷികള്‍ പലയിടത്തും യു.ഡി.എഫിന് പുറത്താണ്. പത്തനാപുരത്തെ രണ്ടു ബ്ളോക് പഞ്ചായത്ത് ഡിവിഷനുകളില്‍ സി.പി.ഐ സൗഹാര്‍ദ മത്സരത്തിന് പത്രിക നല്‍കി. കോണ്‍ഗ്രസ്-എസ്, എന്‍.സി.പി തുടങ്ങിയ കക്ഷികള്‍ പ്രതിഷേധമുയര്‍ത്തി. കൊല്ലം കോര്‍പറേഷനില്‍ ഐ.എന്‍.ടി.യു.സി ദേശീയ സെക്രട്ടറിയും ഐ ഗ്രൂപ് നേതാവുമായ കെ.സുരേഷ്ബാബുവിന്‍െറ സ്ഥാനാര്‍ഥിത്വവുമായി ബന്ധപ്പെട്ടാണ് തര്‍ക്കം. സുരേഷ്ബാബു മേയര്‍ സ്ഥാനാര്‍ഥിയാണെന്നതാണ് എ ഗ്രൂപ്പിനെ പ്രകോപിപ്പിക്കുന്നതെന്ന് ഐ ഗ്രൂപ് പറയുന്നു. തര്‍ക്കത്തെതുടര്‍ന്ന് മുഴുവന്‍ സ്ഥാനാര്‍ഥികളെയും ഡി.സി.സി പ്രഖ്യാപിച്ചില്ല. സുരേഷ്ബാബു അടക്കം ഐ വിഭാഗത്തില്‍പെട്ടവര്‍ പത്രിക നല്‍കിയിട്ടുണ്ട്. പത്തനാപുരം ജില്ലാ പഞ്ചായത്ത് ഡിവിഷനില്‍ കോണ്‍ഗ്രസിലെ മൂന്നുപേര്‍ പത്രിക നല്‍കി. കൊല്ലം കോര്‍പറേഷനിലും കുളത്തൂപ്പുഴ, കൊട്ടാരക്കര, കരുനാഗപ്പള്ളി മേഖലയിലെ ഗ്രാമ പഞ്ചായത്തുകള്‍ എന്നിവിടങ്ങളിലും മുസ്ലിം ലീഗ് ഒറ്റക്കാണ്. ജില്ലാ പഞ്ചായത്തില്‍ കേരള കോണ്‍ഗ്രസ് -ജേക്കബ് തനിച്ച് പത്രികനല്‍കി. മാണിവിഭാഗം കൊല്ലം കോര്‍പറേഷനിലും മുന്നണി വിട്ട് പത്രിക നല്‍കി. ആര്‍.എസ്പി മുന്നണിയില്‍ വന്നതോടെ മറ്റുകക്ഷികളെ കോണ്‍ഗ്രസ് അവഗണിക്കുന്നുവെന്നാണ് പരാതി. ഇതേസമയം, ഇടതുമുന്നണിയിലും തര്‍ക്കം പൂര്‍ണമായും പരഹരിക്കാന്‍ കഴിഞ്ഞിട്ടില്ല. ചെറിയ കക്ഷികള്‍ക്ക്സീറ്റ് നല്‍കിയതിനെതിരെ കഴിക്കന്‍ മേഖലയില്‍ സി.പി.എമ്മിനകത്ത് അഭിപ്രായവ്യത്യാസമുണ്ട്. സി.പി.എമ്മിലെ ഗ്രൂപ് സ്ഥാനാര്‍ഥിനിര്‍ണയത്തില്‍ പ്രകടമായിട്ടില്ളെന്നും ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, സി.പി.എമ്മിനെയും വിമതശല്യം പിടികൂടിയിട്ടുണ്ട്. അഞ്ചലില്‍ ഡി.വൈ.എഫ്.ഐ നേതാവും കൊട്ടിയത്ത് ബ്രാഞ്ച് സെക്രട്ടറിയും പാര്‍ട്ടിക്കെതിരെ പത്രിക നല്‍കി. ഇതേസമയം, കേരള കോണ്‍ഗ്രസ്-ബിക്ക് അവരുടെ സിറ്റിങ് സീറ്റുകള്‍ നല്‍കി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.