കൊട്ടാരക്കരയില്‍ ഇരുമുന്നണിയിലും പ്രതിസന്ധി

കൊട്ടാരക്കര: നഗരസഭയില്‍ സീറ്റ് വിഭജനം പൂര്‍ത്തിയായെങ്കിലും ഏതൊക്കെ വാര്‍ഡുകളില്‍ ഏതൊക്കെ പാര്‍ട്ടികള്‍ മത്സരിക്കണമെന്ന കാര്യത്തില്‍ ഇനിയും തീരുമാനമായിട്ടില്ല. ഇടതുമുന്നണിയിലും യു.ഡി.എഫിലും പ്രതിസന്ധി നിലനില്‍ക്കുകയാണ്. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാന്‍ മണിക്കൂറുകളേ ശേഷിക്കുന്നുള്ളൂ. രണ്ട് വാര്‍ഡുകളൊഴികെ എല്ലായിടത്തും ബി.ജെ.പി മത്സരിക്കുന്നുണ്ട്. സ്ഥാനാര്‍ഥിനിര്‍ണയവും പൂര്‍ത്തിയായി. 29 വാര്‍ഡുകളില്‍ 23 ഇടത്ത് കോണ്‍ഗ്രസ് മത്സരിക്കുന്നു. കൊട്ടാരക്കരയില്‍ കേരള കോണ്‍ഗ്രസ് (ബി) ആയിരുന്നു യു.ഡി.എഫിലെ ഒന്നാം കക്ഷി. അവര്‍ വിട്ടത് കോണ്‍ഗ്രസിന് അനുഗ്രഹമായി. ആര്‍.എസ്.പിക്ക് അഞ്ച് സീറ്റും മാണി വിഭാഗത്തിന് ഒരു സീറ്റുമാണ് നല്‍കിയത്. ഇതില്‍ പ്രതിഷേധിച്ച് ലീഗ് ഒറ്റക്ക് മത്സരിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. ഇടതുമുന്നണിയില്‍ സി.പി.എം 11ലും സി.പി.ഐ ഒമ്പതിലും കേരള കോണ്‍ഗ്രസ് (ബി) എട്ടിലും ജനതാദള്‍ (എസ്) ഒരു സീറ്റിലുമാണ് മത്സരിക്കുന്നത്. നഗരസഭ അധ്യക്ഷ സ്ഥാനം വനിതക്കായി സംവരണം ചെയ്തതോടെ പ്രമുഖരെല്ലാം നിരാശയിലാണ്. രാഷ്ട്രീയ സമവാക്യങ്ങള്‍ വലിയ തോതില്‍ മാറിമറിഞ്ഞത് സ്ഥാനാര്‍ഥികളുടെ കാര്യത്തിലും ബാധിച്ചിട്ടുണ്ട്. അമ്പലപ്പുറം വാര്‍ഡില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി അവസാനനിമിഷം എത്തിയത് കേരള കോണ്‍ഗ്രസ് (ബി)യുടെ മുന്‍ വാര്‍ഡംഗമാണ്. ബ്ളോക് പഞ്ചായത്തംഗമായിരുന്ന കോണ്‍ഗ്രസിലെ ആര്‍. ഗിരിജകുമാരിയും ഇക്കുറി കേരള കോണ്‍ഗ്രസ് (ബി)യുടെ സ്ഥാനാര്‍ഥിയായി രംഗത്ത് വരുമെന്നാണ് സൂചന. രണ്ട് ദിവസത്തിനകമേ തിരഞ്ഞെടുപ്പ് ചിത്രം പൂര്‍ണമാകൂ. മൈലം പഞ്ചായത്തില്‍ ബി.ജെ.പി എല്ലാ സീറ്റിലും മത്സരിക്കുന്നു. യു.ഡിഎഫില്‍ കോണ്‍ഗ്രസ് 16 ലും ആര്‍.എസ്.പി നാലിലും മത്സരിക്കും. ഇവിടെ മറ്റുള്ളവര്‍ക്ക് സീറ്റ് നല്‍കിയില്ല. ഇടതുമുന്നണിയില്‍ സി.പി.എം 12, സി.പി.ഐ ആറ്, കേരളകോണ്‍ഗ്രസ് (ബി) രണ്ട് എന്നിങ്ങനെയാണ് സീറ്റ് വിഭജനം. നെടുവത്തൂരില്‍ കോണ്‍ഗ്രസ് 14 സീറ്റില്‍ മത്സരിക്കും. ഇവിടെ ആര്‍.എസ്.പിക്കും ജേക്കബ് വിഭാഗത്തിനും മാണി വിഭാഗത്തിനും ജെ.എസ്.എസിനും ഒരോ സീറ്റുണ്ട്. ഇടതുമുന്നണിയില്‍ സി.പി.എം ഒമ്പത്, സി.പി.ഐ ഏഴ്, കേരള കോണ്‍ഗ്രസ്(ബി) രണ്ട് എന്നിങ്ങനെ സീറ്റുകള്‍ വിഭജിച്ചു. കുളക്കട പഞ്ചായത്തില്‍ യു.ഡി.എഫില്‍ കോണ്‍ഗ്രസ് 14, ആര്‍.എസ്.പി മൂന്ന്, ജേക്കബ് ഒന്ന്, ജെ.എസ്.എസ് ഒന്ന് എന്നിങ്ങനെ ധാരണയായി. ഇടത് മുന്നണിയില്‍ സി.പി.എം ഒമ്പതിലും സി.പി.ഐ എട്ടിലും കേരള കോണ്‍ഗ്രസ് (ബി) രണ്ടിലും മത്സരിക്കും. ഉമ്മന്നൂരില്‍ കോണ്‍ഗ്രസ് 19സീറ്റില്‍ മത്സരിക്കുന്നുണ്ട്. ജനതാദള്‍ (യു)വിന് ഒരു സീറ്റ് നല്‍കി. വെളിയംപഞ്ചായത്തില്‍ കോണ്‍ഗ്രസ് 13, ആര്‍.എസ്.പി അഞ്ച്, സ്വതന്ത്രന്‍ ഒന്ന് എന്നിങ്ങനെ യു.ഡി.എഫ് വിഭജിച്ചു. കരീപ്രയില്‍ കോണ്‍ഗ്രസ് 15 സീറ്റിലും ജേക്കബ്വിഭാഗവും ആര്‍.എസ്.പിയും മാണി വിഭാഗവും ഓരോ സീറ്റിലും മത്സരിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.