കുളത്തൂപ്പുഴ: ക്ഷേത്രങ്ങളില്‍ കവര്‍ച്ച നടത്തുന്ന സംഘത്തിലെ മൂന്നാമനും കുളത്തൂപ്പുഴയില്‍നിന്ന് പൊലീസ് പിടിയിലായി. കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴി നാലു സെന്‍റ് കോളനി സന്തോഷ് ഭവനില്‍ താമസം ഇളമ്പല്‍ സന്തോഷ് എന്നറിയപ്പെടുന്ന സന്തോഷാണ്(38) കുളത്തൂപ്പുഴ പൊലീസിന്‍െറ പിടിയിലായത്. കുളത്തൂപ്പുഴയിലെ ക്രൈസ്തവ ദേവാലയത്തില്‍ ഏതാനും ദിവസം മുമ്പുണ്ടായ മോഷണവും ആക്രമണവും സംബന്ധിച്ച അന്വേഷണത്തിനിടയില്‍ സംശയകരമായ സാഹചര്യത്തില്‍ കണ്ടത്തെിയവരെ ചോദ്യം ചെയ്തതില്‍നിന്നാണ് തെളിവില്ലാതെ ഉപേക്ഷിച്ചിരുന്ന ക്ഷേത്രകവര്‍ച്ചക്ക് തുമ്പുണ്ടായത്. പത്തനംതിട്ട കെ.എസ്.ആര്‍.ടി.സി ബസ്സ്റ്റേഷന് പിന്നിലെ മുത്തുമാരിയമ്മന്‍ കോവിലില്‍ ഒരുവര്‍ഷം മുമ്പ് നടന്ന കവര്‍ച്ചയില്‍ പൊലീസ് പിടിയിലായ കുളത്തൂപ്പുഴ സ്വദേശികളായ അബ്ദുല്‍ ഖരീം, മോഹനന്‍ എന്നിവരോടൊപ്പം സന്തോഷും പങ്കാളിയായിരുന്നു. ആദ്യം പൊലീസ് പിടിയിലായ അബ്ദുല്‍ ഖരീമും മോഹനനും നല്‍കിയ വിവരത്തെ തുടര്‍ന്നാണ് കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയില്‍നിന്ന് സന്തോഷിനെ പൊലീസ് പിടികൂടിയത്. നിരവധി മോഷണക്കേസുകളില്‍ പ്രതിയായ സന്തോഷ് പുനലൂരിലെ വ്യാപാരശാലയില്‍നിന്ന് പണവും മൊബൈല്‍ ഫോണും കവര്‍ന്ന കേസില്‍ വിചാരണ നേരിടുന്നതിനിടയിലാണ് ക്ഷേത്രം കവര്‍ച്ചയില്‍ പൊലീസ് പിടിയിലാകുന്നത്. പത്തനംതിട്ടയിലെ മുത്തുമാരിയമ്മന്‍ കോവിലില്‍നിന്ന് സ്വര്‍ണ കാശുമാല, നെക്ലെസ്, പൊട്ടുകള്‍, ജിമുക്ക, സ്വര്‍ണമാല തുടങ്ങിയവയും അലമാരയില്‍ സൂക്ഷിച്ചിരുന്ന 8000 രൂപയും കവര്‍ന്നതായും ഇവയില്‍ ഭൂരിഭാഗം സ്വര്‍ണാഭരണങ്ങളും കുളത്തൂപ്പുഴ, അഞ്ചല്‍ എന്നിവിടങ്ങളിലെ സ്വകാര്യ പണമിടപാടു സ്ഥാപനങ്ങളില്‍ പണയമായും രണ്ടിടങ്ങളില്‍ വില്‍പന നടത്തിയതായും ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. ഇതനുസരിച്ച് പണയമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം പൊലീസ് കണ്ടെടുത്തിട്ടുണ്ട്. ഇളമ്പല്‍ സ്വദേശിയായ സന്തോഷ് കുറച്ചുനാള്‍ മുമ്പ് മാത്രമാണ് കുളത്തൂപ്പുഴ കല്ലുവെട്ടാംകുഴിയില്‍ സ്ഥലം വാങ്ങി താമസത്തിനത്തെുന്നത്. ഭാര്യയും കുട്ടികളുമായി കഴിയുന്ന സന്തോഷിനെ കുറിച്ച് സമീപവാസികള്‍ക്ക് ആര്‍ക്കുംതന്നെ ഒന്നും അറിയില്ല. അയല്‍വാസികളുമായി അടുത്ത ബന്ധം പുലര്‍ത്താത്ത സന്തോഷിനെ ക്ഷേത്ര കവര്‍ച്ചക്കേസില്‍ പൊലീസ് പിടികൂടി കേസെടുത്ത വിവരം അറിയുമ്പോഴാണ് സമീപവാസികളില്‍ പലരും ഇയാളെ കുറിച്ച് അന്വേഷിക്കുന്നതുതന്നെ. തിങ്കളാഴ്ച പുനലൂര്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കുളത്തൂപ്പുഴ സി.ഐ സി.എല്‍. സുധീറിന്‍െറ നേതൃത്വത്തില്‍ കുളത്തൂപ്പുഴ എസ്.ഐ സുരേഷ് കുമാര്‍, അഡീഷനല്‍ എസ്.ഐമാരായ സുബൈര്‍, ഇബ്രാഹീംകുട്ടി, സീനിയര്‍ സി.പി.ഒമാരായ കിഷോര്‍, ജഹാംഗീര്‍, വിനോദ്, ശ്രീകുമാര്‍ തുടങ്ങിയവരടങ്ങിയ സംഘമാണ് കേസ് അന്വേഷിക്കുന്നത്. റിമാന്‍ഡില്‍ കഴിയുന്ന മൂവരേയും കോടതിയില്‍നിന്ന് തിരികെ വാങ്ങി വിശദമായ അന്വേഷണം നടത്തിയെങ്കില്‍ മാത്രമേ ക്ഷേത്ര കവര്‍ച്ചകള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുകയുള്ളൂവെന്നും അതിനുള്ള നടപടി അടുത്ത ദിവസം ആരംഭിക്കുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.