കൊട്ടാരക്കര: വിവിധ മോഷണക്കേസുമായി ബന്ധപ്പെട്ട് പിടിയിലായ മൂന്നുപേരെ കൊട്ടാരക്കര പൊലീസ് കസ്റ്റഡിയില്‍ വാങ്ങി. ചിറയിന്‍കീഴ് വൈദ്യന്‍മുക്ക് പണിയ്ക്കക്കുടി വീട്ടില്‍ ജൂനിയര്‍ സുരാജെന്ന സുബാഷ് (25), ചിറയിന്‍കീഴ് കീഴ്വല്ലം ആമ്പല്ലൂര്‍ വീട്ടില്‍ ദിനേശ് (24), തൊടിയില്‍ വീട്ടില്‍ ആഷിഖ് (22) എന്നിവരെയാണ് കസ്റ്റഡിയില്‍ വാങ്ങിയത്. കടയ്ക്കല്‍, കൊട്ടാരക്കര എന്നിവിടങ്ങളില്‍നിന്നാണ് സംഘത്തെ റൂറല്‍ ആന്‍ഡി തെഫ്റ്റ് സ്ക്വാഡ് പിടികൂടിയത്. ശാസ്താംകോട്ടയില്‍നിന്ന് മോഷ്ടിച്ച കാറുമായി കടക്കവെയാണ് സംഘത്തിലെ ചിലര്‍ കടയ്ക്കലില്‍ പിടിയിലായത്. നെടുവത്തൂരില്‍ അജികുമാര്‍, നീലേശ്വരം അമ്മൂമ്മ മുക്കില്‍ സജികുമാര്‍, വെട്ടിക്കവലയില്‍ മൊട്ടവിളയില്‍ രാജീവ് എന്നിവരുടെ വീടുകളില്‍നിന്ന് സ്വര്‍ണം, പണം, ഇലക്ട്രോണിക്സ് ഉപകരണങ്ങള്‍ എന്നിവ കവര്‍ന്ന കേസുകളില്‍ പ്രതിയാണ് പിടിയിലായവരെന്ന് പൊലീസ് അറിയിച്ചു. പുത്തൂരില്‍ ആളില്ലാത്ത വീട്ടില്‍നിന്ന് എല്‍.ഇ.ഡി ടി.വി കവര്‍ന്നത് വാളകം നിരപ്പില്‍ അനു അലക്സിന്‍െറ ഈട്ടിവിള പുത്തന്‍വീട്ടില്‍നിന്ന്18 പവന്‍, കാമറകള്‍, ടി.വി, വാച്ചുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍ എന്നിവ മോഷ്ടിച്ചതും ഈ സംഘമാണെന്നും തെളിഞ്ഞിട്ടുണ്ട്. ഓച്ചിറയിലും കൊട്ടാരക്കരയിലും ലോഡ്ജുകളില്‍ താമസിച്ചായിരുന്നു മോഷണം. ആറ്റിങ്ങല്‍, മംഗലപുരം, ചിറയിന്‍കീഴ് പൊലീസ് സ്റ്റേഷന്‍ പരിധികളില്‍ മോഷണം നടത്തിയതിന് ജയിലിലായ പതിമൂന്നംഗ സംഘത്തിലും ഇവര്‍ ഉള്‍പ്പെട്ടിരുന്നതായി പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.