പഠനോപകരണം വാങ്ങുന്നതിന് മുഴുവൻ സഹായവും നൽകാൻ ജില്ല പഞ്ചായത്ത് തയാർ കൊച്ചി: ജില്ലയിലെ മുഴുവൻ വിദ്യാർഥികൾക്കും ചാനൽ അല്ലെങ്കിൽ ഓൺലൈൻ വഴി പഠനക്ലാസുകൾ ലഭിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ വാർഡ് തലത്തിൽ സമിതി രൂപവത്കരിക്കാൻ കലക്ടർ എസ്. സുഹാസ് നിർദേശിച്ചു. കലക്ടറേറ്റിൽ ഓൺലൈൻ വിദ്യാഭ്യാസ അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഓൺലൈൻ ക്ലാസുകൾ ലഭിക്കാത്തവരുടെ വിവരങ്ങൾ ഉടൻ അറിയിക്കണം. വിദ്യാർഥികൾക്ക് ലാപ്ടോപ് നൽകുന്നതിന് സജ്ജീകരണം പൂർത്തിയാകുന്നു. പഠനോപകരണം വാങ്ങുന്നതിനു മുഴുവൻ സഹായവും ജില്ല പഞ്ചായത്ത് നൽകാൻ തയാറാണെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ഡോളി കുര്യാക്കോസ് അറിയിച്ചു. ജില്ലയിൽ കഴിഞ്ഞ ദിവസം വരെ 444 വിദ്യാർഥികൾക്കാണ് പഠന ഉപാധികൾ ലഭ്യമാകാത്തത്. സമഗ്ര ശിക്ഷ കേരളയുടെ പ്രാദേശിക പ്രതിഭ കേന്ദ്രങ്ങൾ, ഊരുവിദ്യാകേന്ദ്രങ്ങൾ വഴിയും ക്ലാസുകൾ ലഭ്യമാക്കുമെന്ന് എസ്.എസ്.കെ ജില്ല പ്രോജക്ട് കോഓഡിനേറ്റർ ഉഷ മാനാട്ട് പറഞ്ഞു. ജില്ല ലൈബ്രറി കൗൺസിൽ നേതൃത്വത്തിൽ 170 വായനശാലകൾ വഴിയും ഓൺലൈൻ പഠന സൗകര്യം ഒരുക്കി. നിലവിൽ ഉറിയപെട്ടി, തേര, കുഞ്ചിപ്പാറ, തലവച്ചപ്പാറ, മാണിക്കുടി, മീൻകുളം, മാപ്പിളപ്പാറ, വെള്ളാംകുത്ത്, ഞണ്ടുകുളം കോളനികളിലെ വിദ്യാർഥികൾക്കാണ് ഇനി സൗകര്യം ഒരുക്കേണ്ടത്. വിദ്യാഭ്യാസ വകുപ്പ് ജില്ല െഡപ്യൂട്ടി ഡയറക്ടർ ഹണി ജി. അലക്സാണ്ടർ, എ.ഡി.പി കെ.ജെ. ജോയ്, കുടുംബശ്രീ ഡി.പി.എം കെ.എം. അനൂപ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.