മൂവാറ്റുപുഴ: പൊരിവെയിലിൽ കാത്തുനിന്ന് നാടണയാൻ പേര് രജിസ്റ്റർ ചെയ്ത ബംഗാൾ സ്വദേശികൾക്ക് നിരാശ സമ്മാനിച്ച് വീണ്ടും ട്രെയിൻ കാൻസൽ ചെയ്തു. ഞായറാഴ്ച പശ്ചിമ ബംഗാളിലേക്ക് പുറപ്പെടുമെന്ന് അറിയിച്ചിരുന്ന ട്രെയിൻ റദ്ദാക്കിയതായി ആർ.ഡി.ഒ സാബു കെ.ഐസക് അറിയിച്ചു. വെള്ളിയാഴ്ചയാണ് രജിസ്ട്രേഷൻ നടന്നത്. അന്ന് രണ്ടായിരത്തിലധികം പേരാണ് എത്തിയത്. ശനിയാഴ്ച രാവിലെയും ആയിരത്തോളം പേർ രജിസ്റ്റർ ചെയ്യാൻ എത്തി. എന്നാൽ, രജിസ്ട്രേഷൻ പൂർത്തിയായതിനാൽ വന്നവരെ പൊലീസ് അനുനയിപ്പിച്ച് മടക്കിയയച്ചു. പെരുമ്പാവൂരിലും മൂവാറ്റുപുഴയിലുമായി 1400 പേരാണ് വെള്ളിയാഴ്ച രജിസ്റ്റർ ചെയ്തത്. ശനിയാഴ്ച രജിസ്ട്രേഷന് ആളുകൾ വരിനിന്നതിന് പിന്നാലെയാണ് ഞായറാഴ്ചയിലെ ട്രെയിൻ റദ്ദുചെയ്തെന്ന വിവരം ഉദ്യോഗസ്ഥർ വ്യക്തമാക്കിയത്. പിന്നീട് പൊലീസ് ഇവരെ തിരിച്ചയക്കുകയായിരുന്നു. ഞായറാഴ്ച നാട്ടിലേക്ക് പോകാൻ കാത്തുനിൽക്കുന്നവരിൽ ഭൂരിപക്ഷവും ട്രെയിൻ റദ്ദുചെയ്ത വിവരം അറിഞ്ഞിട്ടില്ല. ട്രെയിനിൽ പോകുന്നവർക്ക് ഭക്ഷണസാധനങ്ങളടക്കം എം.എൽ.എയുടെ നേതൃത്വത്തിൽ ഒരുക്കിയിരുന്നു. ആർ.ഡി.ഒയുടെ നിർദേശപ്രകാരം ബംഗാൾ സ്വദേശികളെ ആലുവ റെയിൽവേ സ്റ്റേഷനിലേക്ക് എത്തിക്കാൻ കെ.എസ്.ആർ.ടി.സി ബസുകളും സജ്ജീകരിച്ചു. ഇതിനിടെയാണ് അപ്രതീക്ഷിതമായി ട്രെയിൻ റദ്ദാക്കൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.