സൈക്കിൾ പ്രൊട്ടക്ഷൻകിറ്റ് വാങ്ങാൻവെച്ച പണവും തൻെറ കോഴിയുടെ മുട്ടകളും ദുരിതാശ്വാസ നിധിയിലേക്ക് നൽകി പത്തുവയസ്സുകാരൻ കൊച്ചി: ''ഇത് ആയിരത്തിൽ കൂടുതൽ കാണും, സൈക്കിൾ റൈഡിങ് പ്രൊട്ടക്ഷൻ കിറ്റ് പിന്നെയാണെങ്കിലും വാങ്ങാമല്ലോ. പിന്നെ ഈ മുട്ട എൻെറ കോഴികൾ ഇട്ടതാണ്...'' കലക്ടറേറ്റിലെത്തി ഇത്രയും പറഞ്ഞ പത്തുവയസ്സുകാരൻ ഹസനുൽ അഷ്കറിൻെറ കുരുന്നുകൈകളിൽ മന്ത്രി വി.എസ്. സുനിൽകുമാർ കണ്ടത് കുഞ്ഞുകരുതലായിരുന്നു. ''എല്ലാരും കഷ്ടപ്പെടുമ്പോ എന്താ ചെയ്യുകയെന്ന് ഞാൻ കുറെ ആലോചിച്ചു. അപ്പോഴാണ് കുറേപ്പേർ സുഹാസ് സാറിൻെറ കൈയിൽ പണവും സാധനങ്ങളും കൊണ്ടുപോയി കൊടുക്കുന്ന വാർത്ത കണ്ടത്...'' ഉമ്മ അഫ്സിക്കൊപ്പം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നൽകാനെത്തിയ അഷ്കറിൻെറ വാക്കുകൾ മന്ത്രി സ്നേഹപൂർവം കേട്ടുനിന്നു. സൈക്കിൾ പ്രൊട്ടക്ഷൻ കിറ്റ് വാങ്ങാൻ കൂട്ടിവെച്ചിരുന്ന തുകയും താൻ വളർത്തുന്ന കോഴിയുടെ മുട്ടകളുമാണ് അവന് നൽകാനുണ്ടായിരുന്നത്. ഇവയത്രയും മന്ത്രി ഏറ്റുവാങ്ങി. ഈ കൊച്ചുമിടുക്കന് സ്വന്തമായി 21 നാടൻ കോഴിയും ആറ് താറാവുമുണ്ട്. നാലാം വയസ്സിൽ ഹാഫ് മാരത്തൺ പൂർത്തീകരിച്ച അഷ്കറിന് സൈക്ലോത്തണിൽ വിജയം നേടിയപ്പോൾ കിട്ടിയ സൈക്കിളാണ് പ്രധാന കൂട്ടുകാരൻ. നാടിൻെറ ദുരിതകാലത്ത് അന്നംകൊണ്ടും സമ്പാദ്യംകൊണ്ടും കരുതൽ ഒരുക്കുമ്പോൾ പ്രായത്തെ വെല്ലുന്ന മാതൃകയായി മാറുകയാണ് അഷ്‌കർ. 'കുട്ടിക്കർഷക'നായ അഷ്കറിനോട് കൊച്ചു വർത്തമാനം പറഞ്ഞും പിന്നീട് വിളിക്കാമെന്ന് ഉറപ്പ് നൽകിയുമാണ് മന്ത്രി യാത്രയാക്കിയത്. കലക്ടർ എസ്. സുഹാസും സംബന്ധിച്ചു. ekg1 hasanul ashkar മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സൈക്കിൾ റൈഡിങ് പ്രൊട്ടക്ഷൻ കിറ്റ് വാങ്ങാൻ സൂക്ഷിച്ചുവെച്ച തുകയും താൻ വളർത്തുന്ന കോഴികളുടെ മുട്ടയും കൈമാറാനെത്തിയ ഹസനുൽ അഷ്‌കർ മന്ത്രി വി. എസ്. സുനിൽകുമാറിനും കലക്ടർ എസ്. സുഹാസിനുമൊപ്പം
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.