+ec മൂവാറ്റുപുഴ: വ്യാജ ബിൽ ഉണ്ടാക്കി 2.8 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിച്ചെന്ന പരാതിയിൽ എറണാകുളം സെൻട്രൽ ടെക്സ്റ്റ് ബുക്ക് സ്റ്റോർ കീപ്പറായിരുന്ന കൊച്ചി മുളവുകാട് കരിയാപുരം കെ.ജെ.ജോസഫിനെ വിജിലൻസ് കോടതി നാലുവർഷം കഠിന തടവിന് ശിക്ഷിച്ചു. 60,000 രൂപ പിഴയും അടക്കണം. പിഴ അടക്കാതിരുന്നാൽ അഞ്ച് മാസം കൂടി ജയിൽ ശിക്ഷ അനുഭവിക്കണം. കേസിൽ ഉൾപ്പെട്ട രണ്ടാം പ്രതി കേസന്വേഷണം പുരോഗമിക്കുന്നതിനിടെ മരിച്ചു. രണ്ടാം പ്രതിയുമായി ഗൂഢാലോചന നടത്തി സെൻട്രൽ ടെക്സ്റ്റ് ബുക്ക് സ്റ്റോറിൻെറ മട്ടാഞ്ചേരി കല്ല് ഗോഡൗണിൽ പേപ്പർ റെയിലുകൾ അട്ടിമാറ്റി സ്ഥാപിച്ചു എന്നു കാണിച്ച് 2,89,908 രൂപയുടെ ബില്ല് കൃത്രിമമായി സൃഷ്ടിച്ചാണ് പണം തട്ടിയെടുക്കാൻ ശ്രമിച്ചത്. ബില്ലിൽ കൃത്രിമമുണ്ടെന്ന് സംശയം തോന്നിയ തിരുവനന്തപുരം ടെക്സ്റ്റ് ബുക്ക് സ്റ്റോർ ഓഫിസർ ബിൽ പാസാക്കാതെ മടക്കി അയച്ചു. തുടർന്ന് വിജിലൻസ് അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിക്കുകയായിരുന്നു. എറണാകുളം വിജിലൻസ് ആൻഡ് ആൻറി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം നൽകിയത്. പ്രോസിക്യൂഷന് വേണ്ടി വിജിലൻസ് ലീഗൽ അഡ്വൈസർ എൽ.ആർ. രഞ്ജിത് കുമാർ ഹാജരായി. അഴിമതി നിരോധന വകുപ്പു പ്രകാരമാണ് ശിക്ഷ വിധിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.