കൊച്ചി: ജനാധിപത്യ പ്രക്രിയയില്‍ ചരിത്രം സൃഷ്ടിച്ച മുന്‍ നിയമസഭ സാമാജികരെ കേരളം ഫലപ്രദമായി ഉപയോഗപ്പെടുത്തുന്നില്ലെന്ന് സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ. ഫോര്‍മര്‍ എം.എല്‍.എ ഫോറം സംസ്ഥാന സമ്മേളനം എറണാകുളം ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മുന്‍ സാമാജികരെ ജനാധിപത്യ സംവിധാനത്തിന് വേണ്ടി ഉപയോഗപ്പെടുത്താൻ എന്തെല്ലാം സാധ്യതകള്‍ ഉണ്ടെന്ന് സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാനുള്ള വേദിയാണ് ഫോര്‍മര്‍ എം.എല്‍.എ ഫോറമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നാട്ടില്‍ നിരവധി നയങ്ങള്‍ രൂപവത്കരിക്കപ്പെടുന്നുണ്ട്. എന്നാല്‍, അതിന് ശാസ്ത്രീയ അടിത്തറയോ യുക്തിയോ ഉണ്ടാകുന്നില്ല. ചില പ്രശ്‌നങ്ങളില്‍ സാമാജികരുടെ നിലപാട് പ്രസ്ഥാനങ്ങളുേടതോ വൈകാരികമോ ആയിരിക്കും. ഈ സാഹചര്യം മാറണമെന്നും അതിന് മുന്‍ സാമാജികരുടെ അനുഭവസമ്പത്ത് ഉപയോഗപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു. മാധ്യമങ്ങളിലെ ആക്ഷേപഹാസ്യ പരിപാടിയിലെ കഥാപാത്രങ്ങളായി സാമാജികര്‍ മാറുകയാണ്. ഇത് ജനാധിപത്യത്തിൻെറ നിലനില്‍പ്പിന് അനിവാര്യമാണ്. എന്നാല്‍, നിയമസഭയില്‍ നടക്കുന്നത് പരിഹാസ്യമായ കാര്യങ്ങള്‍ മാത്രമാണെന്ന കാഴ്ചപ്പാടില്‍നിന്ന് മാധ്യമങ്ങള്‍ പിന്മാറണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫോറം ചെയര്‍മാന്‍ എം.വിജയകുമാര്‍ അധ്യക്ഷത വഹിച്ചു. കെ.ശങ്കരനാരായണന്‍, പി.പി. തങ്കച്ചന്‍, തേറമ്പില്‍ രാമകൃഷ്ണന്‍, എന്‍.ശക്തന്‍ എന്നിവരെ ആദരിച്ചു. ഫോറം വർക്കിങ് ചെയർമാൻ പി.എം. മാത്യു, വി.ജെ. ജോയ്, സാജുപോള്‍,നാലകത്ത് സൂപ്പി, കെ.ബാബു, എം.ടി. പദ്മ, കെ.സി. റോസക്കുട്ടി, സാവിത്രി ലക്ഷ്മണൻ, എ.എ. ഷുക്കൂര്‍, എന്‍.ശങ്കരന്‍, സെബാസ്റ്റ്യന്‍ പോള്‍, കെ.രാജന്‍ ബാബു, ഡൊമിനിക് പ്രസേൻറഷന്‍, ജോസ് തെറ്റയില്‍, എ.വി. താമരാക്ഷന്‍, തോമസ് ഉണ്ണിയാടന്‍, ടി.യു കുരുവിള, പി.സി. ജോസഫ്, അല്‍ഫോണ്‍സ ജോണ്‍, കെ.പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയ നിരവധി മുൻ നിയമസഭ സാമാജികർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.