'ആശ്വാസ കിരണം' വൈകുന്നു; ഒരുവർഷത്തെ തുക കുടിശ്ശിക

കൊച്ചി: 'ആശ്വാസ കിരണം പദ്ധതി' പ്രകാരമുള്ള ധനസഹായം ഗുണഭോക്താക്കളിലെത്താൻ വൈകുന്നു. ഒരുവർഷം വരെയുള്ള ധനസഹായ വിത രണമാണ് കുടിശ്ശികയായത്. ശയ്യാവലംബികളായ രോഗികളെ സംരക്ഷിക്കുന്നതുമൂലം പുറംജോലികള്‍ക്ക് പോകാന്‍ നിവൃത്തിയില്ലാത്ത പരിചാരകര്‍ക്ക് സംസ്ഥാന സർക്കാർ നടപ്പാക്കിയതാണ് 'ആശ്വാസ കിരണം'. ഒരുല‍ക്ഷത്തിലധികം പേർക്ക് ദിവസം 20 രൂപ പ്രകാരം പ്രതിമാസം 600 രൂപയാണ് നൽകുന്നത്. 2018 ജൂലൈ വരെയുള്ള ധനസഹായം മാത്രമാണ് വിതരണം ചെയ്തത്. എൻഡോസൾഫാൻ ഇരകളെ പരിചരിക്കുന്നവർക്ക് 2009ലാണ് പദ്ധതി തുടങ്ങിയത്. പിന്നീട് മറ്റുരോഗികളെ സംരക്ഷിക്കുന്നവർക്കുകൂടി ബാധകമാക്കി. അർബുദം, പക്ഷാഘാതം തുടങ്ങി മുഴുസമയ പരിചാരകൻെറ സേവനം ആവശ്യമുള്ളവിധം കിടപ്പിലായ രോഗികൾ, പ്രായാധിക്യത്താൽ കിടപ്പിലായവർ, നൂറുശതമാനം അന്ധത ബാധിച്ചവർ, തീവ്രമാനസിക രോഗമുള്ളവർ, ബുദ്ധിമാന്ദ്യം, ഓട്ടിസം, സെറിബ്രൽ പാൾസി രോഗികൾ തുടങ്ങിയവരെ പരിചരിക്കുന്നവരാണ് ഗുണഭോക്തൃ പട്ടികയിലുള്ളത്. അംഗൻവാടികൾ മുഖേന അപേക്ഷ സ്വീകരിച്ച് ആരോഗ്യവകുപ്പിൻെറയും കുടുംബശ്രീയുടെയും നേതൃത്വത്തിലാണ് ഗുണഭോക്താക്കളെ കണ്ടെത്തുന്നത്. തുക കുടിശ്ശിക സഹിതം ഉടൻ നൽകുമെന്ന് സാമൂഹിക സുരക്ഷ മിഷൻ അറിയിച്ചിരുന്നെങ്കിലും നടപടിയുണ്ടായില്ല. പദ്ധതിക്ക് നടപ്പുസാമ്പത്തിക വർഷം 157.68 കോടിയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. ബജറ്റിൽ 41.60 കോടി വകയിരുത്തിയിരുന്നു. 2019 ഏപ്രിൽ വരെ 1,13,717 പേരാണ് ഈ വർഷത്തെ ഗുണഭോക്താക്കളുടെ പട്ടികയിലുള്ളത്. 2018-19 സാമ്പത്തിക വർഷത്തിൽ 1,20,301, 2017-18ൽ 1,02,952, 2016-17ൽ 90,251, 2015-16ൽ 72,359, 2014-15ൽ 63,544 പേർ എന്നിങ്ങനെയായിരുന്നു ഗുണഭോക്താക്കൾ. കുടുംബ വാർഷികവരുമാനം നഗരങ്ങളിൽ 22,375 രൂപയും പഞ്ചായത്തുകളിൽ 20,000 രൂപ വരെയുമുള്ളവരെയാണ് ആനുകൂല്യത്തിന് പരിഗണിക്കുക. മാനസികരോഗികൾ, ഓട്ടിസം, സെറിബ്രൽപാൾസി, ബുദ്ധിമാന്ദ്യം എന്നിവ ബാധിച്ചവരുടെ കാര്യത്തിൽ വരുമാനപരിധി ബാധകമല്ല. വിധവ, വാർധക്യ, കർഷകത്തൊഴിലാളി ക്ഷേമപെൻഷനുകൾ വാങ്ങുന്നവർക്കും ആശ്വാസ കിരണം പദ്ധതിയുെട ആനുകൂല്യം ലഭിക്കും. ഷംനാസ് കാലായിൽ
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.