ടിപ്പറുകൾക്കെതിരെ നടപടിയെടുക്കാത്തത്​ ക്വാറി മാഫിയയുടെ ഇടപെടൽ മൂലമെന്ന്​

മൂവാറ്റുപുഴ: ടിപ്പർ, ടോറസ് ലോറികളുടെ മരണപ്പാച്ചിലും യാത്രക്കാരുടെ മരണവും തുടർക്കഥയാകുമ്പോഴും ക്വാറി മാഫിയയു ടെ ഇടപെടൽ മൂലം അധികാരികൾ കണ്ണടക്കുന്നു. പാറമടകൾക്കും മണ്ണുനികത്തൽ റാക്കറ്റുകൾക്കും വേണ്ടിയുള്ള മരണപ്പാച്ചിലിൽ നിരന്തരം ജീവൻ പൊലിയുമ്പോഴും ഉദ്യോഗസ്ഥർ കുറ്റകരമായ അനാസ്ഥ പുലർത്തുന്നതിനുപിന്നിൽ വൻമാഫിയകളുടെ പിൻബലമാണെന്ന് പരിസ്ഥിതി സംഘടനയായ ഗ്രീൻ പീപിൾ ആരോപിച്ചു. എല്ലാ നിയമങ്ങളും കാറ്റിൽപറത്തി കൂറ്റൻ പാറമടകളാണ് മൂവാറ്റുപുഴ, മാറാടി, കൂത്താട്ടുകുളം, പായിപ്ര ഭാഗങ്ങളിൽ പ്രവർത്തിക്കുന്നത്. മാറാടി മൈലാടുംപാറയിൽനിന്ന് മാത്രം 250 ലേറെ ടോറസ് അടക്കമുള്ള വാഹനങ്ങളാണ് തലങ്ങും വിലങ്ങും അവധികളില്ലാതെ ഓടുന്നത്. കോടതി ഉത്തരവുകളും പരാതികളും നിരവധി ഉണ്ടായിട്ടും അധികൃതരുടെ ഭാഗത്തുനിന്ന് നടപടികളൊന്നും ഉണ്ടായിട്ടില്ല. ഏതുകേസിൽനിന്നും ഡ്രൈവർമാരെ രക്ഷപ്പെടുത്താൻ ക്വാറി മാഫിയയുടെ പിന്തുണയുണ്ട്. വേഗനിയന്ത്രണത്തിനും സമയ ക്രമീകരണത്തിനും ഉദ്യോഗസ്ഥ തലത്തിൽനിന്ന് ഒരു നിയന്ത്രണവും ഈ വാഹനങ്ങൾക്കില്ലെന്നും ആരോപണമുണ്ട്. മണ്ണുനികത്തൽ മാഫിയകൾക്കും പാറമട ഉടമകൾക്കും വേണ്ടിയുള്ള ഉദ്യോഗസ്ഥരുടെ ഒത്തുകളിയാണ് റോഡിൽ പൊലിയുന്ന മനുഷ്യജീവന് ഉത്തരവാദിയെന്നും ടിപ്പർ, ടോറസ്, ജെ.സി.ബി വാഹനങ്ങൾക്ക് കർശന നിയന്ത്രണം ഏർപ്പെടുത്തണമെന്നും പരിസ്ഥിതി പ്രവർത്തകരായ പ്രഫ. സീതാരാമൻ, അസീസ് കുന്നപ്പള്ളി, വി.ടി. പ്രതാപൻ എന്നിവർ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.