മൂവാറ്റുപുഴ: പായിപ്ര പഞ്ചായത്തിലെ മൂങ്ങാച്ചാൽ കുടിവെള്ളപദ്ധതിയുടെ ശേഷി ഇരട്ടിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് തുടക്കമായി. പഞ്ചായത്തിലെ തൃക്കളത്തൂർ കുടിവെള്ള പദ്ധതി വിപുലീകരണത്തിന് പിന്നാലെ മൂങ്ങാച്ചാൽ പദ്ധതിയും വികസിപ്പിക്കുന്നതോടെ മേഖലയിലെ കുടിവെള്ളപ്രശ്നത്തിന് ഏറക്കുറെ പരിഹാരമാകും. പഞ്ചായത്തിൽ വേനലാരംഭിച്ചാൽ കുടിവെള്ളത്തിന് ക്ഷാമം അനുഭവപ്പെടുക സാധാരണമാണ്. കാർഷിക ഗ്രാമീണമേഖലകളിലെ ഉയർന്ന പ്രദേശങ്ങൾക്കാണ് പുതിയ പദ്ധതികൾ ഏറെ ഗുണകരമാകുക. നിലവിൽ 10,000 ലിറ്റർ ശേഷിയുള്ള സംഭരണിയാണ് മൂങ്ങാച്ചാൽ പദ്ധതിയുടെ ഭാഗമായുള്ളത്. ഇത് 25,000 ലിറ്റർ സംഭരണശേഷിയാക്കി ഉയർത്തും. 150 കുടുംബങ്ങൾക്കാണ് ഇപ്പോൾ ഇതുവഴി കുടിവെള്ളം ലഭിക്കുന്നത്. നവീകരിക്കുന്നതോടെ മുന്നൂറോളം കുടുംബങ്ങൾക്ക് പ്രയോജനം ലഭിക്കും. ജോയ്സ് ജോർജ് എം.പിയുടെ പ്രദേശിക വികസന ഫണ്ടിൽനിന്ന് 10 ലക്ഷം രൂപയാണ് പദ്ധതിക്ക് അനുവദിച്ചിരിക്കുന്നത്. ഏതാനും നാളുകളായി പദ്ധതിയുടെ പ്രയോജനം കോളനിയിലെ കുടുംബങ്ങൾക്ക് പൂർണമായി ലഭിച്ചിരുന്നില്ല. തൃക്കളത്തൂർ ചിറയിലെ ജലം ആശ്രയിച്ചാണ് പദ്ധതിയുടെ പ്രവർത്തനം. പഞ്ചായത്തിലെ 1, 22 വാർഡുകളിലെ മൂങ്ങാച്ചാൽ, ചാരപ്പാട്ട്, ചെള്ളാമുക്ക്, ലക്ഷംവീട് കോളനികളിലടക്കം കുടിവെള്ളം എത്തിക്കുന്ന പദ്ധതിയാണിത്. തൃക്കളത്തൂർ ചിറയിൽനിന്ന് വെള്ളം പമ്പ് ചെയ്ത് മൂങ്ങാച്ചാൽപാറയിൽ സ്ഥാപിച്ച ടാങ്കിലെത്തിച്ചാണ് വിതരണം നടത്തിവരുന്നത്. പദ്ധതിയുടെ നവീകരണോദ്ഘാടനം ജോയ്സ് ജോർജ് എം.പി നിർവഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് മെംബർ സ്മിത സിജു അധ്യക്ഷത വഹിച്ചു. മെംബർ പി.എസ്. ഗോപകുമാർ, സി.പി.എം ലോക്കൽ സെക്രട്ടറി ആർ. സുകുമാരൻ, അശ്വതി ശ്രീജിത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.