കൊച്ചി: കൊച്ചിൻ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) ചരിത്ര നേട്ടം. 2017-18 സാമ്പത്തിക വർഷം കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. സിയാലിെൻറ ചരിത്രത്തിലാദ്യമായാണ് ഒരു സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാർ വിമാനത്താവളം ഉപയോഗിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് 12.20ന് ചെന്നൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെ 175 യാത്രക്കാർ എത്തിയതോടെയാണ് ഈ നേട്ടം സിയാൽ സ്വന്തമാക്കിയത്. ഒരു കോടി തികഞ്ഞ യാത്രക്കാരുടെ പ്രതിനിധിയെ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ സ്വീകരിച്ച് ഒരു പവൻ സ്വർണ നാണയം സമ്മാനിച്ചു. ഇൻഡിഗോ എയർപോർട്ട് മാനേജർ റോബി ജോണിന് ഉപഹാരം നൽകി. 2016-17 സാമ്പത്തികവർഷം 89.41 ലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്. ശേഷിക്കുന്ന മൂന്നു ദിവസത്തെ കണക്ക് മാറ്റിനിർത്തിയാൽ 11 ശതമാനത്തോളമാണ് വളർച്ച. നടപ്പ് സാമ്പത്തിക വർഷം ഇതുവരെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 48.43 ലക്ഷമാണ്. 2016-17ൽ ഇത് 39.42 ലക്ഷമായിരുന്നു. വിമാനസർവിസുകളുടെ എണ്ണത്തിൽ 13 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാംസ്ഥാനവും സിയാലിനുണ്ട്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ ഈ സാമ്പത്തികവർഷം കൈകാര്യം ചെയ്തത് 1.7 കോടിയോളം യാത്രക്കാരെയാണ്. ആറുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നവീകരിക്കുന്ന ഒന്നാം ടെർമിനൽ മേയിൽ ആഭ്യന്തര സർവിസിന് തുറക്കും. മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഈ ടെർമിനലിന് ശേഷിയുണ്ടാകുമെന്ന് വി.ജെ. കുര്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുനിൽ ചാക്കോ എന്നിവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.