സിയാലിന് സ്വപ്​നനേട്ടം; ഒരു വർഷം ഒരു കോടി യാത്രക്കാർ

കൊച്ചി: കൊച്ചിൻ അന്താരാഷ്ട്ര എയർപോർട്ട് ലിമിറ്റഡിന് (സിയാൽ) ചരിത്ര നേട്ടം. 2017-18 സാമ്പത്തിക വർഷം കൊച്ചി വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണം ഒരു കോടി കവിഞ്ഞു. സിയാലി​െൻറ ചരിത്രത്തിലാദ്യമായാണ് ഒരു സാമ്പത്തിക വർഷം ഒരു കോടി യാത്രക്കാർ വിമാനത്താവളം ഉപയോഗിക്കുന്നത്. ബുധനാഴ്ച ഉച്ചക്ക് 12.20ന് ചെന്നൈയിൽനിന്നുള്ള ഇൻഡിഗോ വിമാനത്തിലെ 175 യാത്രക്കാർ എത്തിയതോടെയാണ് ഈ നേട്ടം സിയാൽ സ്വന്തമാക്കിയത്. ഒരു കോടി തികഞ്ഞ യാത്രക്കാരുടെ പ്രതിനിധിയെ സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ. കുര്യൻ സ്വീകരിച്ച് ഒരു പവൻ സ്വർണ നാണയം സമ്മാനിച്ചു. ഇൻഡിഗോ എയർപോർട്ട് മാനേജർ റോബി ജോണിന് ഉപഹാരം നൽകി. 2016-17 സാമ്പത്തികവർഷം 89.41 ലക്ഷം യാത്രക്കാരാണ് കൊച്ചി വിമാനത്താവളം വഴി കടന്നുപോയത്. ശേഷിക്കുന്ന മൂന്നു ദിവസത്തെ കണക്ക് മാറ്റിനിർത്തിയാൽ 11 ശതമാനത്തോളമാണ് വളർച്ച. നടപ്പ് സാമ്പത്തിക വർഷം ഇതുവരെ ആഭ്യന്തര യാത്രക്കാരുടെ എണ്ണം 48.43 ലക്ഷമാണ്. 2016-17ൽ ഇത് 39.42 ലക്ഷമായിരുന്നു. വിമാനസർവിസുകളുടെ എണ്ണത്തിൽ 13 ശതമാനം വർധന രേഖപ്പെടുത്തി. രാജ്യത്ത് മൊത്തം യാത്രക്കാരുടെ എണ്ണത്തിൽ ഏഴാം സ്ഥാനവും രാജ്യാന്തര യാത്രക്കാരുടെ എണ്ണത്തിൽ നാലാംസ്ഥാനവും സിയാലിനുണ്ട്. കേരളത്തിലെ മൂന്ന് വിമാനത്താവളങ്ങൾ ഈ സാമ്പത്തികവർഷം കൈകാര്യം ചെയ്തത് 1.7 കോടിയോളം യാത്രക്കാരെയാണ്. ആറുലക്ഷം ചതുരശ്രയടി വിസ്തീർണത്തിൽ നവീകരിക്കുന്ന ഒന്നാം ടെർമിനൽ മേയിൽ ആഭ്യന്തര സർവിസിന് തുറക്കും. മണിക്കൂറിൽ 4000 യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഈ ടെർമിനലിന് ശേഷിയുണ്ടാകുമെന്ന് വി.ജെ. കുര്യൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. വിമാനത്താവള ഡയറക്ടർ എ.സി.കെ. നായർ, എക്സിക്യൂട്ടിവ് ഡയറക്ടർ എ.എം. ഷബീർ, ചീഫ് ഫിനാൻഷ്യൽ ഓഫിസർ സുനിൽ ചാക്കോ എന്നിവരും പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.