ആലുവ : ജനസാന്ദ്രതയേറിയ സിവില്‍ സ്‌റ്റേഷന്‍ റോഡിലെ ബിവറേജസ് കോര്‍പറേഷെൻറ മദ്യവില്‍പന കേന്ദ്രം ദുരിതമാകുന്നു. രാപകല്‍ മദ്യപന്മാരുടെ സാന്നിധ്യം മൂലം സാമൂഹികവിരുദ്ധർ അഴിഞ്ഞാടുകയാണ്. മിനി സിവില്‍ സ്‌റ്റേഷനിലടക്കം നിരവധി സര്‍ക്കാര്‍ ഓഫിസുകളാണ് പ്രവര്‍ത്തിക്കുന്നത്. മദ്യശാല ഇവിടെ സ്‌ഥാപിച്ച കാലം മുതല്‍ ജനങ്ങള്‍ ദുരിതത്തിലാണ്. താലൂക്ക് ഓഫിസ്, വിദ്യാഭ്യാസ ജില്ല ഓഫിസ്, ഉപജില്ല ഓഫിസ്, വാഹന വകുപ്പ് ഓഫിസ്, സിവില്‍ സപ്ലൈ ഓഫിസ്, എംപ്ലോയ്മെൻറ് എക്‌സ്‌ചേഞ്ച് തുടങ്ങി നിരവധി ഓഫിസുകള്‍ സിവില്‍ സ്‌റ്റേഷനില്‍തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതിനു പുറമെ എക്‌സൈസ് വകുപ്പിെൻറ വിവിധ ഓഫിസുകള്‍ സിവില്‍ സ്‌റ്റേഷന് സമീപത്തുണ്ട്. നഗരസഭ ലൈബ്രറിയും ഈ ഭാഗത്താണ്. ഓഫിസുകളില്‍ നിത്യേന നിരവധിയാളുകള്‍ പല കാര്യങ്ങള്‍ക്കായി വന്നുപോകുന്നുണ്ട്. സ്ത്രീകളടക്കം നൂറുകണക്കിന് ജീവനക്കാര്‍ മാത്രം എത്തുന്നുണ്ട്. അന്‍വര്‍ മെമ്മോറിയല്‍ ആശുപത്രി, അന്‍വര്‍ പെയിന്‍ ആൻഡ് പാലിയേറ്റിവ് കെയര്‍, ഡോ: ടോണീസ് കണ്ണാശുപത്രി, സ്വകാര്യ ആയുര്‍വേദ ആശുപത്രി എന്നിവ ഈ പ്രദേശത്താണ് സ്‌ഥിതി ചെയ്യുന്നത്. ഇതില്‍ അന്‍വര്‍ ആശുപത്രിയിലേക്കും പാലിയേറ്റിവ് കെയറിലേക്കും രോഗികളടക്കമുള്ള പലരും എളുപ്പത്തില്‍ കടന്നു പോകുന്നത് മദ്യശാലയോട് ചേര്‍ന്ന വഴിയിലൂടെയാണ് . എന്നാല്‍, മദ്യപശല്യം മൂലം ഇവരുടെ യാത്രകള്‍ സുരക്ഷിതമല്ലാതായി മാറുകയാണ്. വിദ്യാര്‍ഥികളും മദ്യശാല മൂലം ദുരിതമനുഭവിക്കുന്നു. റെയില്‍വേ സ്‌റ്റേഷന്‍, കെ.എസ്.ആര്‍.ടി.സി തുടങ്ങിയ ഭാഗങ്ങളില്‍നിന്ന് നിരവധി യാത്രക്കാര്‍ ബാങ്ക് കവല, സ്വകാര്യ ബസ്സ്‌റ്റാന്‍ഡ് എന്നിവിടങ്ങളിലേക്കും തിരിച്ചും സിവില്‍ സ്‌റ്റേഷന്‍ റോഡ് വഴി കാല്‍നടയായി പോകുന്നുണ്ട്. മദ്യശാല കേന്ദ്രീകരിച്ച് സാമൂഹികവിരുദ്ധരുടെ അഴിഞ്ഞാട്ടം കൂടിയതോടെ യാത്രക്കാരും പ്രശ്‌നങ്ങളിലാണ്. മദ്യശാലയില്‍നിന്ന് മദ്യം കൂടുതലായി വാങ്ങി ഇവിടെ െവച്ചുതന്നെ ചില്ലറ കച്ചവടം നടത്തുന്നവരും തമ്പടിക്കുന്നുണ്ട്. മദ്യപൻമാർ ഇതിലേ പോകുന്നവരെ ചീത്തവിളിക്കലും ഉപദ്രവിക്കലും പതിവാണത്രെ. ഓട്ടോറിക്ഷകള്‍ കേന്ദ്രീകരിച്ചും അനധികൃത മദ്യക്കച്ചവടം നടക്കുന്നുണ്ട്. ഇത്തരം പ്രശ്‌നങ്ങള്‍ വര്‍ഷങ്ങളായി ഇവിടെ നിലനില്‍ക്കുന്നുണ്ട്. എന്നാല്‍, അധികൃതര്‍അനാസ്‌ഥ തുടരുകയാണ് . എക്‌സൈസ് വിഭാഗത്തിെൻറ ജില്ലതല പ്രത്യേക സ്‌ക്വാഡ് വരെ ഈ പ്രദേശത്ത് പ്രവര്‍ത്തിച്ചിട്ടും അനധികൃത മദ്യവില്‍പനക്കാരെ പിടികൂടുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.