വാക്കാണ് ദൈവം, കേരളം അസൂയപ്പെടുത്തുന്നു- ^കിരണ്‍ നഗാര്‍ക്കര്‍

വാക്കാണ് ദൈവം, കേരളം അസൂയപ്പെടുത്തുന്നു- -കിരണ്‍ നഗാര്‍ക്കര്‍ കൊച്ചി: ആദിയില്‍ വചനമുണ്ടായിരുന്നെന്നും വചനം ദൈവമായിരുന്നെന്നുമുള്ള വേദവാക്യം ഓര്‍മിപ്പിക്കാനാണ് താൻ കൊച്ചിയിലെത്തിയതെന്ന് മറാത്തി എഴുത്തുകാരന്‍ കിരണ്‍ നഗാര്‍ക്കര്‍. കൃതി അന്താരാഷ്ട്ര പുസ്തകോത്സവത്തി​െൻറ ഭാഗമായ വിജ്ഞാന സാഹിത്യോത്സവം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എഴുതുന്നവര്‍ക്ക് വാക്കാണ് ദൈവം. ഇന്ത്യയിലെ ഭാഷകള്‍ അതി സമ്പന്നമാണെന്നും ഓരോരുത്തരും കുട്ടിക്കാലത്തുതന്നെ മൂന്നോ നാലോ ഭാഷ പഠിക്കണമെന്നും കിരൺ പറഞ്ഞു. കേരളത്തെപ്പറ്റി കുട്ടിക്കാലത്തുതന്നെ മാതാപിതാക്കള്‍ പറഞ്ഞറിഞ്ഞിരുന്നു. സമ്പൂര്‍ണ വിദ്യാഭ്യാസത്തി​െൻറയും നല്ല വായനക്കാരുെടയും നാടാണ് കേരളം. ഇവിടെ വന്ന് സ്ഥിരതാമസമാക്കാന്‍ പറ്റിയിരുന്നെങ്കില്‍ ചെയ്‌തേനെ. മുംബൈക്കാരനായ തനിക്ക് കേരളത്തോട് അസൂയയാണ്. അവിടെ 70ഓളം വീടുകള്‍ മാറിയിട്ടും രണ്ടെണ്ണത്തില്‍ മാത്രമേ ബുക്ക്‌ഷെല്‍ഫുകള്‍ കണ്ടുള്ളൂ എന്നും നഗാർക്കർ പറഞ്ഞു. എസ്.പി.സി.എസ് പ്രസിഡൻറ് ഏഴാച്ചേരി രാമചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. സാഹിത്യോത്സവ ബുക്ക് പ്രഫ. എം. ലീലാവതി സച്ചിദാനന്ദന് നല്‍കി പ്രകാശിപ്പിച്ചു. സി. രാധാകൃഷ്ണന്‍, ഡോ. രാജന്‍ ഗുരുക്കള്‍, യു.കെയില്‍ നിന്നുള്ള എഡിറ്ററും പരിഭാഷകയുമായ അലക്‌സാന്ദ്ര ബുഷ്‌ലര്‍ എന്നിവര്‍ സംസാരിച്ചു. ഫെസ്റ്റിവല്‍ ഡയറക്ടറും സാഹിത്യ അക്കാദമി പ്രസിഡൻറുമായ വൈശാഖന്‍ സ്വാഗതവും എസ്. രമേശന്‍ നന്ദിയും പറഞ്ഞു. കൃതിക്ക് മുന്നോടിയായി നടത്തിയ കാരൂര്‍ സ്മാരക ചെറുകഥാ മത്സരത്തില്‍ ഒന്നും രണ്ടും മൂന്നും നാലും സ്ഥാനങ്ങള്‍ നേടിയ വി.എം. ദേവദാസ്, അനില്‍ ദേവസി, എം.പി. പവിത്ര, രഘുപതി എം.പി എന്നിവര്‍ക്ക് കിരണ്‍ നഗാര്‍ക്കര്‍ ഉപഹാരങ്ങൾ നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.