ചൂട് കനക്കുന്നു; ഉഷ്ണതരംഗത്തിന്​ സാധ്യതയെന്ന് വിദഗ്​ധർ

ചൂട് അഞ്ച് ഡിഗ്രി വരെ ഉയരുകയും ഇത് ഒന്നിലധികം ദിവസം തുടരുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണ തരംഗം കൊച്ചി: കേരളത്തിൽ ദിനംപ്രതി ചൂട് വർധിക്കുന്ന സാഹചര്യത്തിൽ ഉഷ്ണ തരംഗത്തിന് സാധ്യതയെന്ന് വിദഗ്ധർ. കഴിഞ്ഞ മാർച്ചിൽ അനുഭവപ്പെട്ടതിനേക്കാൾ രണ്ട് ഡിഗ്രിയിലധികം ചൂട് ഇക്കുറി കൂടുമെന്നാണ് സൂചന. 2016 ഏപ്രിൽ അവസാനമാണ് ചരിത്രത്തിലാദ്യമായി ഉഷ്ണതരംഗം കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 40 ഡിഗ്രിക്ക് മുകളിൽ ചൂട് വർധിക്കുമ്പോൾ ഇതിന് സാധ്യത വളരെ കൂടുതലാണ്. സൂര്യാതപം ഏൽക്കാനും അതുവഴി ജീവഹാനി വരെ സംഭവിക്കാനും സാധ്യതയുള്ള അവസ്ഥയാണിത്. സാധാരണ ദിവസങ്ങളിലേതിനെക്കാൾ ചൂട് അഞ്ച് ഡിഗ്രി വരെ ഉയരുകയും ഇത് ഒന്നിലധികം ദിവസം തുടരുകയും ചെയ്യുന്ന പ്രതിഭാസമാണ് ഉഷ്ണ തരംഗം. പാലക്കാട് ജില്ലയിൽ ഫെബ്രുവരി അവസാനത്തോടെ തന്നെ ചൂട് 40 ഡിഗ്രി കടന്നതാണ് ഉഷ്ണതരംഗ സാധ്യതയേറാൻ കാരണമായി പറയുന്നത്. വേനൽമഴ ലഭ്യതയെ ആശ്രയിച്ചിരിക്കും വരും ദിവസങ്ങളിലെ അവസ്ഥ. പാലക്കാട് മുതലുള്ള വടക്കൻ ജില്ലകളിൽ മഴക്ക് സാധ്യത വളരെ കുറവാണെന്ന് ശാസ്ത്രജ്ഞർ പറയുന്നു. എറണാകുളം ജില്ലയിലെ ചില പ്രദേശങ്ങളിൽ കഴിഞ്ഞ ദിവസം ചെറിയ അളവിൽ മഴ ലഭിച്ചിരുന്നു. മാർച്ച് അവസാനത്തോടെ തെക്കൻ കേരളത്തിൽ മഴ ലഭിക്കുമെന്ന് കുസാറ്റ് കാലാവസ്ഥ വിഭാഗം ശാസ്ത്രജ്ഞൻ മനോജ്കുമാർ 'മാധ്യമ'ത്തോട് പറഞ്ഞു. ഊഷ്മാവ് വർധിക്കുന്നതിനൊപ്പം അന്തരീക്ഷത്തിലെ ഈർപ്പത്തി​െൻറ അളവ് കൂടുന്നത് വരും ദിവസങ്ങളിൽ കൂടുതൽ പ്രയാസം സൃഷ്ടിക്കും. ഇതുമൂലം സാധാരണ ചൂടിനേക്കാൾ 10 ഡിഗ്രി വരെ പൊള്ളൽ അനുഭവപ്പെടും. അതിനാൽ രാവിലെ 11നും വൈകീട്ട് മൂന്നിനും ഇടക്ക് നേരിട്ട് സൂര്യ​െൻറ ചൂടേൽക്കരുതെന്നാണ് വിദഗ്ധർ നൽകുന്ന മുന്നറിയിപ്പ്. തിരുവനന്തപുരം സിറ്റി-34.7 ഡിഗ്രി, വിമാനത്താവളം-33.1, പുനലൂർ- 37.8, ആലപ്പുഴ-36, കോട്ടയം-36, കൊച്ചി വിമാനത്താവളം-36, വെള്ളാനിക്കര-37.6, പാലക്കാട്-38.2, കരിപ്പൂർ വിമാനത്താവളം-33.4, കോഴിക്കോട്-34.5, കണ്ണൂർ-34.2 ഡിഗ്രി എന്നിങ്ങനെയാണ് ഞായറാഴ്ച അനുഭവപ്പെട്ട താപനില. ഷംനാസ്
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.