റെയില്‍വേ അധികൃതരുടെ അനാസ്‌ഥ; ഗാരേജ് പ്രദേശത്ത് വെള്ളക്കെട്ടും മാലിന്യവും

ആലുവ: ചൂര്‍ണിക്കര പഞ്ചായത്തിലെ ദേശീയപാത ഗാരേജ് പ്രദേശത്ത് വെള്ളക്കെട്ടും മാലിന്യപ്രശ്‌നവും രൂക്ഷമായി. റെയില്‍വേ ട്രാക്കിനോട് ചേര്‍ന്നാണ് പ്രശ്‌നമുള്ളത്. മഴപെയ്യുമ്പോള്‍ വെള്ളക്കെട്ട് രൂക്ഷമാകുന്നു. റെയില്‍വേ ഗേറ്റ് മുതല്‍ ഗാരേജ്പമ്പ് വരെ ഭാഗത്ത് റെയില്‍വേ ട്രാക്കി​െൻറ ഇരുവശങ്ങളിലുമാണ് മാലിന്യം കുന്നുകൂടിയത്. ഇത് പരിസരവാസികള്‍ക്ക് ദുരിതമായിമാറി. ഈ ഭാഗത്ത് വെള്ളം ഒഴുകിപ്പോകാന്‍ പൈപ്പാണുള്ളത്. പഞ്ചായത്ത് ഭരണസമിതി കഴിഞ്ഞ ബജറ്റില്‍ നിലവിലെ പൈപ് മാറ്റി കല്‍വര്‍ട്ട് പണിയാൻ തുക അനുവദിച്ചിരുന്നു. പണി നടത്തണമെങ്കില്‍ റെയില്‍വേയുടെ അനുമതി വേണം. എന്നാല്‍, പല ഒഴികഴിവുകള്‍ പറഞ്ഞ് റെയില്‍വേ ഉദ്യോഗസ്‌ഥര്‍ എന്‍.ഒ.സി നല്‍കാതെ ജനങ്ങളെ പറ്റിക്കുകയാണെന്ന് വാര്‍ഡ് അംഗം മനോജ് പട്ടാട് ആരോപിക്കുന്നു. മാലിന്യം റെയില്‍വേ ട്രാക്കി​െൻറ വശങ്ങളിൽ ചീഞ്ഞുനാറുകയാണ്. പഞ്ചായത്ത് പൈസമുടക്കി ശുചിത്വസമിതി മുഖാന്തരം ശുചീകരിക്കാന്‍ തുടങ്ങുമ്പോള്‍ അത് തടയുന്ന നിലപാടാണ് റെയില്‍വേ ഉദ്യോഗസ്‌ഥര്‍ സ്വീകരിക്കുന്നത്. മാലിന്യവും മലിനജലവും കെട്ടിക്കിടക്കുന്നതിനാല്‍ പരിസരം പകര്‍ച്ചവ്യാധി ഭീഷണിയിലാണ്. ദേശീയപാതയോരത്തെ കെ.എസ്.ആര്‍.ടി.സി ഗാരേജില്‍ മലിനജലം കെട്ടിക്കിടന്ന് മുന്‍വര്‍ഷങ്ങളില്‍ ഡെങ്കിപ്പനിയടക്കം രോഗങ്ങള്‍ പടര്‍ന്നിരുന്നു. അതിനാല്‍, നിലവിലെ മാലിന്യപ്രശ്‌നത്തില്‍ ജനങ്ങള്‍ ഭീതിയിലാണ്. റെയില്‍വേ അധികൃതര്‍ ഉടന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് റെയില്‍വേ അധികൃതര്‍ക്ക് കത്ത് നല്‍കിയിട്ടും ഉദ്യോഗസ്‌ഥര്‍ ഗൗനിക്കുന്നില്ല. ഇതിനെതിരെ പൊതുജനങ്ങളെ സംഘടിപ്പിച്ച് വാര്‍ഡ് അംഗം ചെയര്‍മാനായി ഗാരേജ് ഗേറ്റ് ആക്ഷന്‍ കൗണ്‍സില്‍ രൂപവത്കരിച്ചു. രൂപവത്കരണയോഗത്തില്‍ വാര്‍ഡ് അംഗം മനോജ് പട്ടാട്, മാത്യൂസ് ശാന്തിനഗര്‍, ചന്ദ്രശേഖരന്‍, സുരേഷ്, ചിത്രന്‍, സണ്ണി മാഞ്ഞൂരാന്‍, കെ.എ. ഷമീര്‍, സോഫി ചിറമേല്‍ എന്നിവര്‍ സംസാരിച്ചു. ഹജ്ജ് പഠനക്യാമ്പ് നടത്തി ആലുവ: സലഫി മസ്ജിദിൽ ഹജ്ജ് പഠനക്യാമ്പ് നടത്തി. സംസ്‌ഥാന ഹജ്ജ് കമ്മിറ്റി അംഗം എച്ച്.ഇ. മുഹമ്മദ് ബാബു സേട്ട് ഉദ്‌ഘാടനം ചെയ്തു. സി.പി. കുഞ്ഞിമൊയ്തീൻ അധ്യക്ഷത വഹിച്ചു. അബ്‌ദുൽസലാം മോങ്ങം ക്ലാസെടുത്തു. ഇ.എ. ഷഗീർ സ്വാഗതവും അൻവർ നൊച്ചിമ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.