കൊച്ചി: ഭൂമിവിവാദത്തിലെ പ്രതിസന്ധി താൽക്കാലികമായെങ്കിലും പരിഹരിക്കുക എന്നതാണ് സഭയിൽ താരതമ്യേന മിതവാദിയും ജനസമ്മതനുമായ പാലക്കാട് ബിഷപ് മാർ ജേക്കബ് മനത്തോടത്തിനെ സ്വതന്ത്ര ചുമതലയുള്ള അഡ്മിനിസ്ട്രേറ്ററായി നിയമിക്കുന്നതിലൂടെ വത്തിക്കാൻ ലക്ഷ്യമിടുന്നതെന്നാണ് സഭാവൃത്തങ്ങൾ വ്യക്തമാക്കുന്നു. എറണാകുളം-അങ്കമാലി അതിരൂപതയിലെ കോടംതുരുത്തിൽ 1947 ഫെബ്രുവരി 22നാണ് മാർ മനത്തോടത്തിെൻറ ജനനം. മാതാപിതാക്കൾ പരേതരായ കുര്യനും കത്രീനയും. ഒരു സഹോദരനും അഞ്ച് സഹോദരിമാരുമുണ്ട്. കോടംതുരുത്ത് എൽ.പി സ്കൂൾ, കുത്തിയതോട് ഇ.സി.ഇ.കെ യൂനിയൻ ഹൈസ്കൂൾ എന്നിവിടങ്ങളിൽ വിദ്യാഭ്യാസം നടത്തിയശേഷം എറണാകുളം സേക്രഡ് ഹാർട്ട് മൈനർ സെമിനാരിയിൽ ചേർന്നു. പുണെ പേപ്പൽ സെമിനാരിയിൽ തത്ത്വശാസ്ത്ര-ദൈവശാസ്ത്ര പഠനം പൂർത്തിയാക്കി. 1972 നവംബർ നാലിന് പൗരോഹിത്യം സ്വീകരിച്ചു. എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ അസിസ്റ്റൻറ് വികാരിയായും കർദിനാൾ മാർ ജോസഫ് പാറേക്കാട്ടിലിെൻറ സെക്രട്ടറിയായും സേവനം നടത്തിയശേഷം റോമിലെ പ്രസിദ്ധമായ ഗ്രിഗോറിയൻ യൂനിവേഴ്സിറ്റിയിൽനിന്ന് ദൈവശാസ്ത്രത്തിൽ ഡോക്ടറേറ്റ് നേടി. എറണാകുളം അതിരൂപത സെക്രട്ടറി, കർദിനാൾ മാർ ആൻറണി പടിയറയുടെ സെക്രട്ടറി, അതിരൂപത കോടതിയിലെ നീതി സംരക്ഷകൻ, ബന്ധ സംരക്ഷകൻ, അതിരൂപത ചാൻസലർ, ആലോചന സമിതി അംഗം, സേവ് എ-ഫാമിലി പ്ലാൻ ഇന്ത്യയുടെ എക്സിക്യൂട്ടിവ് സെക്രട്ടറി തുടങ്ങിയ നിലകളിൽ നിയോഗിക്കപ്പെട്ട അദ്ദേഹം 1992 നവംബർ 28ന് എറണാകുളം-അങ്കമാലി അതിരൂപതയുടെ സഹായ മെത്രാനായി അഭിഷേകം ചെയ്യപ്പെട്ടു. 1996 നവംബർ 11ന് പാലക്കാട് രൂപത മെത്രാനായി. ഇപ്പോൾ സി.ബി.സി.ഐ ഹെൽത്ത് കമീഷൻ അംഗം, സീറോ മലബാർ വിശ്വാസ പരിശീലന കമീഷൻ ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിക്കുന്നു. ശനിയാഴ്ച വൈകീട്ട് മൂന്നിന് എറണാകുളം സെൻറ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി ആർച് ബിഷപ് ജംബത്തിസ്താ ദിക്വാേത്രായുടെ സാന്നിധ്യത്തിൽ മാർ ജേക്കബ് മനത്തോടത്ത് ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കും. എന്നാൽ, മാർ ജേക്കബ് മനത്തോടത്ത് താക്കോൽസ്ഥാനത്തേക്ക് വരുന്നത് വത്തിക്കാനും കർദിനാളിനും ഒരുപോലെ സുസമ്മതനായതിനാലാണെന്നും സഭയിൽ നിലവിൽ നടക്കുന്ന പ്രക്ഷോഭങ്ങളോട് പ്രതികൂല നിലപാടുള്ളയാളാണ് അദ്ദേഹമെന്നും ഒരുവിഭാഗം ചൂണ്ടിക്കാട്ടുന്നു. ---------ബിനോയ് തോമസ്----------------------------------
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.