കാര്‍ഷിക വായ്പ തട്ടിപ്പ്​: ഫാ. തോമസ്​ പീലിയാനിക്കൽ റിമാൻഡിൽ

കുട്ടനാട്: കാര്‍ഷിക വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കുട്ടനാട് വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ ഫാ. തോമസ് പീലിയാനിക്കലിനെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. രാമങ്കരി ഒന്നാംക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് ജൂലൈ നാലുവരെ പീലിയാനിക്കലിനെ റിമാന്‍ഡ് ചെയ്തത്. വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട് കുട്ടനാട്ടിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 16 പരാതികളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. വെളിയനാട് ബ്ലോക്ക് പഞ്ചായത്ത് അംഗവും എന്‍.സി.പി നേതാവുമായ റോജോ ജോസഫ്, കുട്ടനാട് വികസന സമിതി ജീവനക്കാരി ത്രേസ്യാമ്മ എന്നിവരടക്കം ആറോളം പേർ കേസുകളില്‍ പ്രതികളാണ്. മാമ്പുഴക്കരിയിലെ വികസന സമിതി ഓഫിസില്‍നിന്ന് ചൊവ്വാഴ്ച വൈകുന്നേരമാണ് ഫാ. പീലിയാനിക്കലിനെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് 1.30ഒാടെ രാമങ്കരി കോടതിയിൽ കൊണ്ടുവന്നു. വികസന സമിതി എക്‌സിക്യൂട്ടിവ് ഡയറക്ടര്‍ എന്ന നിലയില്‍ കര്‍ഷകസംഘം ഭാരവാഹികളെ വിശ്വസിച്ച് അവര്‍ കൊണ്ടുവന്ന അപേക്ഷകളില്‍ വായ്പക്കായി ശിപാര്‍ശ നല്‍കുക മാത്രമാണ് ചെയ്തതെന്നും അംഗങ്ങളില്‍നിന്ന് വാങ്ങിയ തുകക്ക് രസീത് നല്‍കിയിട്ടുണ്ടെന്നും വായ്പ തട്ടിപ്പുമായി ബന്ധപ്പെട്ട ചില കേസുകളില്‍ ഹൈകോടതി ജാമ്യം അനുവദിച്ചിട്ടുള്ളതാണെന്നും അതിനാൽ ജാമ്യം അനുവദിക്കണമെന്നും ഫാ. പീലിയാനിക്കലിനായി ഹാജരായ അഭിഭാഷകൻ വാദിച്ചു. എന്നാല്‍, എല്ലാ കേസുകളിലും ജാമ്യം ലഭിച്ചിട്ടില്ലെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്യുകയായിരുന്നു. ജാമ്യഹരജിയില്‍ വ്യാഴാഴ്ച വീണ്ടും വാദം കേള്‍ക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.