രാജ്യത്തെ എല്ലാ സൂപ്പർമാർക്കറ്റുകളിലും കയർ ഉൽപന്നങ്ങൾ എത്തിക്കും -മന്ത്രി തോമസ് ഐസക്

ആലപ്പുഴ: രാജ്യത്തെ എല്ലാ സൂപ്പർ മാർക്കറ്റുകളിലും കയറുൽപന്നങ്ങൾ എത്തിക്കുകയാണ് സർക്കാറി​െൻറ ലക്ഷ്യമെന്ന് മന്ത്രി ഡോ. ടി.എം. തോമസ് ഐസക്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കയറുൽപന്നങ്ങളുടെ വിപണി കണ്ടെത്തുന്നതി​െൻറ ഭാഗമായി ജമ്മുകശ്മീരിലേക്കുള്ള കയർ ഉൽപന്നങ്ങളുടെ ആദ്യ ലോഡുമായി പോകുന്ന വാഹനം കയർ കോർപറേഷൻ അങ്കണത്തിൽ ഫ്ലാഗ്ഓഫ് ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന കയർ കോർപറേഷനാണ് കശ്മീരിലേക്ക് കയർ ഉൽപന്നങ്ങൾ കയറ്റി അയക്കുന്നത്. കയറി​െൻറ ആഗോളവിപണി കുറയുന്ന സാഹചര്യത്തിൽ ആഭ്യന്തര വിപണി കൂടുതൽ ഉപയോഗപ്പെടുത്തിയേ തീരൂവെന്ന് മന്ത്രി പറഞ്ഞു. കയറിനെക്കുറിച്ച് പുറത്ത് കാര്യമായ അറിവില്ല. ഇപ്പോൾ സൂപ്പർ മാർക്കറ്റുകളിൽ കയർ ഉൽപന്നങ്ങൾ കാണാനേയില്ല. കയർ കോർപറേഷൻ, പൊതുമേഖല സ്ഥാപനങ്ങൾ എന്നിവയിലൂടെ കയറി​െൻറ ആഭ്യന്തര വിപണി വിപുലീകരിക്കുകയാണ്. തണുപ്പ് കൂടുതലുള്ള വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ, ഹിമാചൽപ്രദേശ് എന്നിവിടങ്ങളിലെല്ലാം കയറിന് ആവശ്യക്കാരുണ്ട്. കശ്മീരിൽ നല്ല ഡിമാൻഡ് കയറിനുണ്ട്. ഇന്ത്യയിലെ എല്ലാ സൂപ്പർമാർക്കറ്റുകളിലും കയർ സ്റ്റാൻഡ് ഉറപ്പാക്കുകയാണ് പ്രധാനമായും ഉദ്ദേശിക്കുന്നത്. ആർക്കുവേണമെങ്കിലും കയറുൽപന്നങ്ങൾ ഫ്രാഞ്ചൈസിയായോ അല്ലാതെയോ ഗ്യാരൻറിയോടെ നൽകും. വിറ്റ് പണം നൽകിയാൽ മതി -മന്ത്രി പറഞ്ഞു. കയർ കോർപറേഷൻ ചെയർമാൻ ആർ. നാസർ, മാനേജിങ് ഡയറക്ടർ ജി. ശ്രീകുമാർ, ഡയറക്ടർമാരായ എൻ.ആർ. ബാബുരാജ്, പി.കെ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു. പത്തുലക്ഷത്തിൽപരം രൂപക്കുള്ള ഉൽപന്നങ്ങളാണ് ആദ്യഗഡുവായി ജമ്മുകശ്മീരിലേക്ക് കയർ കോർപറേഷൻ അയക്കുന്നത്. മൊത്തവിപണനക്കാരും ചില്ലറ വിൽപനക്കാരും ഉൾപ്പെടെ വൻ വിപണന ശൃംഖലയാണ് അവിടെ സംസ്ഥാന കയർ കോർപറേഷൻ രൂപപ്പെടുത്തുന്നത്. നിലവിൽ കമ്പനിക്ക് ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത്, അസം, ഝാർഖണ്ഡ്, ബംഗാൾ എന്നിവിടങ്ങളിൽ വിപണന ശൃംഖല നിലവിലുണ്ട്. കർണാടക, ചെന്നൈ, ഗോവ, പഞ്ചാബ്, ഒറീസ, ബിഹാർ തുടങ്ങിയ സംസ്ഥാനങ്ങളിൽ സുസജ്ജമായ വിതരണശൃംഖല വ്യാപിപ്പിക്കുന്ന പ്രവർത്തനങ്ങൾ നടന്നുവരികയാണ്. നടപ്പ് സാമ്പത്തിക വർഷത്തിൽ 25 കോടിയുടെ എങ്കിലും അധിക വിൽപന നേടിയെടുക്കാനാണ് ലക്ഷ്യമിടുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.