ആലപ്പുഴ: നവകേരള മിഷെൻറ ഭാഗമായ ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ ജില്ലയിൽ ഏറ്റെടുത്ത 2897 വീടുകളിൽ 81.67 ശതമാനവും മേയ് 31നകം പൂർത്തീകരിച്ച് ജില്ല സംസ്ഥാനത്ത് രണ്ടാം സ്ഥാനത്തെത്തി. 2366 വീടാണ് ജില്ലയിൽ പൂർത്തിയായത്. ഏറ്റെടുത്ത 1078 വീടുകളിൽ 997 എണ്ണം പൂർത്തീകരിച്ച് 92 ശതമാനം കൈവരിച്ച എറണാകുളം ജില്ലയാണ് ഒന്നാമത്. വിവിധ വകുപ്പുകൾ ഏറ്റെടുക്കുകയും വിവിധ കാരണങ്ങളാൽ വർഷങ്ങളായി നിർമാണം മുടങ്ങിക്കിടന്നതുമായ വീടുകളുടെ പൂർത്തീകരണമാണ് ലൈഫ് മിഷൻ ഒന്നാംഘട്ടത്തിൽ ഏറ്റെടുത്തത്. ജില്ലയിൽ പട്ടികവർഗ വികസന വകുപ്പാണ് പൂർത്തീകരണത്തിൽ മുന്നിൽ, 88.24 ശതമാനം. മുമ്പ് നൽകിയ ഗഡുക്കളുടെ ബാക്കി തുക നാലുലക്ഷം രൂപയിലേക്ക് ആനുപാതികമായി വർധിപ്പിച്ചുനൽകിയാണ് മിഷൻ ഈ വീടുകൾ പൂർത്തീകരിച്ചത്. 2018 മാർച്ച് 31നുള്ളിൽ ഈ വീടുകൾ പൂർത്തിയാക്കാനാണ് ലക്ഷ്യമിട്ടിരുന്നതെങ്കിലും പിന്നീട് മേയ് 31 വരെ സമയം നീട്ടിനൽകിയിരുന്നു. സംസ്ഥാനത്ത് ഇത്തരത്തിൽ ഏറ്റെടുത്ത 56,000 വീടുകളിൽ 70 ശതമാനം മേയ് 31ന് പൂർത്തിയാക്കി. ബ്ലോക്ക് പഞ്ചായത്തുകൾ 88 ശതമാനം, ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും 87 ശതമാനം വീതം വീടുകൾ പൂർത്തിയാക്കി മുൻനിരയിലെത്തി. പട്ടികജാതി വികസന വകുപ്പ് 59 ശതമാനം വീടുകളാണ് പൂർത്തിയാക്കിയത്. ന്യൂനപക്ഷക്ഷേമ വകുപ്പ് 57 ശതമാനം, ഫിഷറീസ് വകുപ്പ് 54 ശതമാനം, ജില്ല പഞ്ചായത്ത് 24 ശതമാനം എന്നിങ്ങനെയാണ് മറ്റ് വകുപ്പുകളുടെ പുരോഗതി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ കണ്ടെത്തിയ ഭൂമിയുള്ള ഭവനരഹിതരായ 14,000 കുടുംബങ്ങൾക്ക് വീട് നിർമിച്ചുനൽകുകയാണ് ലൈഫ് മിഷൻ രണ്ടാംഘട്ട പ്രവർത്തനം. ഇതിൽ 446 വീടുകൾക്ക് കരാറിൽ ഏർപ്പെട്ട് ഒന്നാം ഗഡു നൽകി. കാർത്തികപ്പള്ളി പഞ്ചായത്തിലെ അഗതികളായ ദേവകിയുടെയും സരസമ്മയുടെയും വീട് പൂർത്തീകരിച്ചു. ലൈഫ് മിഷൻ രണ്ടാംഘട്ടത്തിൽ സംസ്ഥാനത്തുതന്നെ ആദ്യം പൂർത്തീകരിച്ച വീടാണിത്. 400 ചതുരശ്ര അടിയിൽ നിർമിക്കുന്ന ഈ വീടുകൾക്ക് നാലുലക്ഷം രൂപയുടെ ധനസഹായമാണ് നൽകുന്നത്. 2018-19 സാമ്പത്തികവർഷംതന്നെ ഭൂമിയുള്ള ഭവനരഹിതരുടെ പട്ടികയിലെ അർഹരായ മുഴുവൻപേർക്കും വീട് നിർമിച്ചുനൽകാനാണ് മിഷൻ ലക്ഷ്യം. ഇതിന് തദ്ദേശ സ്ഥാപനങ്ങളുടെ ഫണ്ടും സർക്കാർ നീക്കിെവച്ച ബജറ്റ് വിഹിതവും കൂടാതെ ആവശ്യമായി വരുന്ന തുക ഹഡ്‌കോയിൽനിന്ന് വായ്പയെടുക്കും. ഭൂരഹിത ഭവനരഹിതരുടെയും വാസയോഗ്യമല്ലാത്ത വീടുകളിൽ താമസിക്കുന്നവരുടെ പ്രശ്‌നങ്ങളാണ് മിഷൻ അടുത്തഘട്ടത്തിൽ ഏറ്റെടുക്കുക. ജില്ല ലൈഫ് മിഷൻ ചെയർമാനായ ജില്ല പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുഗോപാലിെൻറയും കലക്ടർ ടി.വി. അനുപമയുടെയും നിരന്തര ഇടപെടലുകളാണ് ജില്ലയെ മികച്ച നേട്ടത്തിൽ എത്തിച്ചത്. കമലേഷ് ചന്ദ്ര കമീഷൻ റിപ്പോർട്ട് നടപ്പാക്കണം -എം. ലിജു ആലപ്പുഴ: തപാൽ വകുപ്പിലെ ഗ്രാമീൺ ഡാക് സേവക് ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിന് കേന്ദ്രസർക്കാർ നിയമിച്ച കമലേഷ് ചന്ദ്ര കമീഷൻ റിപ്പോർട്ട് ഉടൻ നടപ്പാക്കണമെന്ന് ഡി.സി.സി പ്രസിഡൻറ് എം. ലിജു ആവശ്യപ്പെട്ടു. 30ഉം 40ഉം വർഷം ജോലി ചെയ്ത് സർവിസിൽനിന്ന് പിരിഞ്ഞുപോകുന്നവർക്ക് വെറും 60,000 രൂപ മാത്രമാണ് ലഭിക്കുന്നത്. ഇവരുടെ ശമ്പളമാകട്ടെ 11,000 രൂപ മാത്രമാണ്. വിഷയത്തിൽ പ്രധാനമന്ത്രി ഇടപ്പെട്ട് ശാശ്വതപരിഹാരം കാണണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.