കോതമംഗലം: പകൽ സമയങ്ങളിൽ ലോട്ടറി തട്ടിപ്പും രാത്രി ആളില്ലാത്ത വീടുകൾ കേന്ദ്രീകരിച്ച് ഭവനഭേദനവും നടത്തിവന്ന മൂന്നംഗ സംഘത്തെ കോതമംഗലം പൊലീസ് അറസ്റ്റ് ചെയ്തു. ആലുവ ചെങ്ങമനാട് കുഴിക്കടവ് വീട്ടിൽ ശിഹാബുദ്ദീൻ (32), കട്ടപ്പന വെള്ളയാമ്പിള്ളി പ്ലാമൂട്ടിൽ വീട്ടിൽ സാബു (47), തൃശൂർ ചേലക്കര കിള്ളിമംഗലം കാക്കിരികുന്നേൽ വീട്ടിൽ ഷാഹുൽ ഹമീദ് (28) എന്നിവരാണ് അറസ്റ്റിലായത്. ഞായറാഴ്ച കോതമംഗലത്തെ ടി.എം.കെ ലോട്ടറി സ്ഥാപനത്തിൽ രണ്ടു പേരെത്തി 5000 രൂപയുടെ ലോട്ടറി സമ്മാന തുക കൈപ്പറ്റിയിരുന്നു. ലോട്ടറി വ്യാജമാണെന്ന് മനസ്സിലാക്കിയ സ്ഥാപന ഉടമയുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷണത്തിലാണ് ശിഹാബുദ്ദീനെയും ഷാഹുൽ ഹമീദിനെയും പിടികൂടിയത്. തുടർന്ന് സാബുവും വലയിലായി. കാരുണ്യ ലോട്ടറിയുടെ സമ്മാനം നേടിയ ലോട്ടറികൾ തരപ്പെടുത്തി വ്യാജ പ്രിൻറുകൾ എടുത്ത് എറണാകുളം, ഇടുക്കി, കോട്ടയം, കോഴിക്കോട്, പാലക്കാട് ജില്ലകളിലെ ലോട്ടറി വിൽപന കേന്ദ്രങ്ങളിൽ നേരിട്ട് എത്തിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. ചെങ്ങമനാട്ട് വാടക വീട് കേന്ദ്രീകരിച്ചായിരുന്നു ലോട്ടറി നിർമാണം. ഷാഹുൽ ഹമീദും ശിഹാബുദ്ദീനും മുക്കുപണ്ടം പണയപ്പെടുത്തി പണം തട്ടിയതിന് നേരേത്ത ജയിൽ വാസം അനുഭവിച്ചവരാണ്. രാത്രി ആളില്ലാത്ത വീടുകളിൽ ഭവനഭേദനം നടത്തിയതിന് സാബു മുമ്പ് ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇയാൾ കഴിഞ്ഞ ജൂൺ 25 നാണ് ജയിൽ മോചിതനായത്. ജൂലൈ 14 മുതലാണ് പ്രതികൾ ലോട്ടറി തട്ടിപ്പ് ആരംഭിച്ചത്.ആദ്യം 100 രൂപയുടെ സമ്മാനം നേടിയ ടിക്കറ്റുകൾ സംഘടിപ്പിച്ച് 30 വ്യാജ ടിക്കറ്റുകൾ പ്രിൻറ് എടുത്ത് സമ്മാനത്തുക തട്ടിയെടുത്തു. പിന്നീട് 500 രൂപയുടെ ടിക്കറ്റുകളുടെയും, 5000 രൂപയുടെ 50 ടിക്കറ്റുകളുടെയും പ്രിൻറുകൾ നിർമിച്ചാണ് തട്ടിപ്പ് നടത്തിയത്. ജയിലിൽ വെച്ച് കൂട്ടുകൂടിയ ശിഹാബുദ്ദീനും സാബുവും ചേർന്ന് എറണാകുളം, തൃശൂർ ജില്ലകളിൽ ഭവനഭേദനം നടത്തി വരികയായിരുന്നു. പ്രതികളിൽനിന്ന് 32,000 രൂപയും വ്യാജ ലോട്ടറികളും കളർ പ്രിൻററും പിടിച്ചെടുത്തു. കോതമംഗലം ഇൻസ്പെക്ടർ അഗസ്റ്റിൻ മാത്യുവിെൻറ നേതൃത്വത്തിൽ എസ്.ഐമാരായ ബേസിൽ തോമസ്, ശശികുമാർ, ജോയി, ബോസ്, എ.എസ്.ഐമാരായ ജോൺ, അനിൽകുമാർ, എസ്.സി.പി.ഒ മാരായ ഉവൈസ്, രഘു, സി.പി.ഒ.മാരായ ജോബി, ജീമോൻ, ഷിനോജ്, ശ്രീജിത്ത്, അമ്പിളി എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്. വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.