ഖനനത്തിന്​ ലൈസൻസ്; മയിലാടുംപാറ വിസ്മൃതിയിലാകും

മൂവാറ്റുപുഴ: മയിലാടുംപാറ പാറമലയും ഖനന മാഫിയ സ്വന്തമാക്കി. കഴിഞ്ഞ ദിവസം മാറാടി ഗ്രാമപഞ്ചായത്ത് കമ്മിറ്റി മയിലാടുംപാറയിൽ ഖനനത്തിന് ലൈസൻസ് നൽകിയതോടെ മാസങ്ങൾക്കകം മയിലാടുംപാറയും വിസ്മൃതിയിലാകും. ജില്ലയിലെതന്നെ ദൃശ്യചാരുതയാർന്ന മാറാടി മയിലാടുംപാറയിൽ ഖനനാനുമതി നൽകാൻ ആറുമാസം മുമ്പുതന്നെ പഞ്ചായത്ത് കമ്മിറ്റി തീരുമാനമെടുത്തിരുന്നു. സംഭവം വിവാദമായതോടെ തൽക്കാലം പിന്മാറിയ പഞ്ചായത്ത് കഴിഞ്ഞ ദിവസമാണ് രഹസ്യമായി ലൈസൻസ് നൽകിയത്. പതിറ്റാണ്ടുമുമ്പത്തെ കുടിയേറ്റ കാലത്തും കാട്ടുമൃഗങ്ങൾക്കായി ഒഴിച്ചിട്ടതായിരുന്നു മയിലാടുംപാറ. അടുത്തകാലം വരെ ഇവിടെ മയിലുകളുണ്ടായിരുന്നു. അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ഗ്രാഫൈറ്റ് ഖനനത്തിന് ഇവിടം അനുവാദം നൽകിയതോടെ രണ്ടുവർഷത്തിനുള്ളിൽ മയിലാടുംപാറ ഇല്ലാതാവും. ചുരുങ്ങിയ കാലത്തിനുള്ളിൽ മല പൂർണമായും തുരന്നെടുക്കാനാകുന്ന ഖനനപ്രവർത്തനങ്ങൾക്കാണ് അനുവാദം നൽകിയത്. മാറാടി പഞ്ചായത്തിലെ ഭരണ-പ്രതിപക്ഷ അംഗങ്ങൾ സംയുക്തമായി പ്രമേയം അംഗീകരിച്ചാണ് ഖനനാനുമതി നൽകിയത്. സ്വാഭാവിക കാടുകളും ജീവജാലങ്ങളും നിറഞ്ഞ റവന്യൂഭൂമി ഇതുവഴി അന്യാധീനപ്പെടും. അങ്ങേയറ്റം പാരിസ്ഥിതിക പ്രാധാന്യമുള്ള ഈ മലയിൽ രണ്ട് പതിറ്റാണ്ടുമുമ്പ് വരെ മയിലുകൾ വസിച്ചിരുന്നു. പിന്നെ അപ്രത്യക്ഷമായ അവ രണ്ടുവർഷമായി വീണ്ടും പീലി വിടർത്തി ആടാൻ തുടങ്ങിയിട്ട്. കുരങ്ങുകൾ, കുറുനരി, മുള്ളൻപന്നി, കാട്ടുപൂച്ച, വാത്ത തുടങ്ങിയവയടക്കം നൂറുകണക്കിന് ജീവികളുടെ കേന്ദ്രം കൂടിയാണ് മയിലാടുംപാറ. പ്രത്യേക ഇനം മരങ്ങളും സസ്യങ്ങളും പൂർണമായും വംശനാശമടയും. ജില്ലയിലെ പ്രധാന നീർത്തട മേഖലകളിലൊന്നായ ഇവിടം സംരക്ഷിക്കാൻ ഒരു കോടി മുടക്കി ശൂലം തോട് നീർത്തട പദ്ധതി നടന്നുവരുന്നതിനിടെയാണ് ഖനനാനുമതി നൽകിയത്. ജൈവവൈവിധ്യ രജിസ്റ്ററിൽ ഇടം പിടിച്ച സംരക്ഷിത ജൈവമേഖലയെ ഇല്ലാതാക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.