സോളാർ: കമീഷൻ നടപടിയിൽ അപാകതയില്ലെന്ന്​ സർക്കാർ

കൊച്ചി: സോളാർ തട്ടിപ്പ് അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ നടപടികളിൽ അപാകതയില്ലെന്ന് സർക്കാർ ഹൈകോടതിയിൽ. റിപ്പോർട്ടിലെ പ്രതികൂല പരാമർശങ്ങൾ റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രി തിരുവഞ്ചൂർ രാധാകൃഷ്‌ണൻ നൽകിയ ഹരജിയിലാണ് വിശദീകരണം. കമീഷൻ നടപടികളുമായി സഹകരിച്ച ഹരജിക്കാരൻ റിപ്പോർട്ട് നൽകിയ ശേഷമാണ് ആരോപണവുമായി രംഗത്തെത്തിയതെന്നും അതുവരെ കമീഷൻ ടേംസ് ഒഫ് റഫറൻസ് മറികടന്നെന്ന ആരോപണം ഉന്നയിച്ചിട്ടില്ലെന്നും ആഭ്യന്തര അണ്ടർ സെക്രട്ടറി എസ്. ഉദയകുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു. സോളാർ വിവാദവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ നേതാക്കളെ സംരക്ഷിക്കുന്ന നിലപാട് അന്വേഷണ സംഘത്തിലെ ചില ഉദ്യോഗസ്ഥർ സ്വീകരിച്ചെന്ന് കമീഷൻ റിപ്പോർട്ടിലുണ്ട്. ടേംസ് ഒഫ് റഫറൻസ് കമീഷൻ സ്വന്തംനിലക്ക് വിപുലമാക്കിയെന്നും തിരുത്തിയെന്നുമുള്ള ആരോപണം ശരിയല്ല. കമീഷൻ പരിഗണന വിഷയങ്ങൾ സംഗ്രഹിക്കുകയാണ് ചെയ്തത്. ഒരു പ്രതിയുടെ കത്തിനെ ചുറ്റിപ്പറ്റി റിപ്പോർട്ട് തയാറാക്കിയെന്ന ആരോപണവും ശരിയല്ല. ആരോപണങ്ങളുടെ നിജസ്ഥിതിയറിയാൻ മാത്രമാണ് കമീഷൻ കത്തിനെ ആശ്രയിച്ചത്. ഹരജിക്കാര​െൻറ യശസ്സിനെ ബാധിക്കുന്നതാണെന്ന കാരണത്താൽ കമീഷൻ പരാമർശങ്ങൾ ഒഴിവാക്കാൻ കഴിയില്ല. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിയും അദ്ദേഹത്തി​െൻറ പേഴ്സനൽ സ്റ്റാഫിലെ അംഗങ്ങളും തിരുവഞ്ചൂർ രാധാകൃഷ്‌ണൻ ഉൾപ്പെടെ മന്ത്രിസഭയിലെ ചില അംഗങ്ങളും തട്ടിപ്പുകാരെ സഹായിച്ചിട്ടുണ്ടെന്ന് കമീഷൻ കണ്ടെത്തിയിട്ടുണ്ട്. ഉമ്മൻചാണ്ടിയും അന്നത്തെ ചില മന്ത്രിമാരും തങ്ങളുടെ അടുപ്പക്കാരാണെന്ന് വ്യക്തമാക്കിയാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. സോളാർ തട്ടിപ്പിലെ ഒരു പ്രതി തന്നെ പീഡിപ്പിച്ചവരുടെ പേരുവിവരങ്ങൾ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന കാലത്ത് പുറത്തുവിട്ടിരുന്നു. പ്രത്യേക അന്വേഷണ സംഘത്തി​െൻറ പ്രവർത്തനങ്ങളിൽ കമീഷൻ നിയമവിരുദ്ധമായി ഇടപെട്ടിട്ടില്ല. കമീഷ​െൻറ കണ്ടെത്തലുകൾ തെളിവുകളുടെയും വസ്തുതകളുടെയും അടിസ്ഥാനത്തിലുള്ളതാണ്. ത​െൻറ ഭാഗം വിശദീകരിക്കാൻ ഹരജിക്കാരന് കമീഷൻ അവസരം നൽകിയിരുന്നു. റിപ്പോർട്ട് സഭയിൽ വെക്കും മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്തസമ്മേളനം നടത്തിയതിൽ അപാകതയില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. ഹരജി പരിഗണിച്ച കോടതി അന്തിമവാദത്തിനായി ഇൗ മാസം 28ലേക്ക് മാറ്റി. ഉമ്മൻ ചാണ്ടി നൽകിയ ഹരജിയിലും അന്ന് അന്തിമ വാദം കേൾക്കും. ഇൗ ഘട്ടത്തിൽ കക്ഷി ചേരാൻ അേപക്ഷ നൽകിയവരുടെ വാദം കേൾക്കാമെന്നും കോടതി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.