നെടുമ്പാശ്ശേരി: കൊച്ചിയിൽ ലാൻഡിങ്ങിനുശേഷം ടാക്സി വേയിലൂടെ നീങ്ങുന്നതിനിടെ കാനയിൽ ചാടി അപകടത്തിൽപെട്ട എയർ ഇന്ത്യ എക്സ്പ്രസ് വിമാനം തകരാറുകൾ പരിഹരിച്ച് മാർച്ചിൽ സർവിസ് ആരംഭിക്കും. മാർച്ച് പകുതിയോടെ വിമാനത്തിെൻറ തകരാറുകൾ പരിഹരിക്കും. തുടർന്ന് വിവിധ സുരക്ഷ പരിശോധനകൾ പൂർത്തിയാക്കി ഡി.ജി.സി.എയുടെ അനുമതിയോടെ സർവിസ് ആരംഭിക്കും. അപകടത്തിൽപെട്ട വിമാനത്തിെൻറ അറ്റകുറ്റപ്പണിക്കായി ബോയിങ് വിമാനക്കമ്പനി സംഘം കൊച്ചിയിലെത്തിയിട്ടുണ്ട്. 33 അംഗ എൻജിനീയറിങ് സംഘമാണ് അറ്റകുറ്റപ്പണിക്ക് എത്തിയിരിക്കുന്നത്. സെപ്റ്റംബർ അഞ്ചിനാണ് എയർ ഇന്ത്യ എക്സ്പ്രസ് വിമാനം കൊച്ചിയിൽ അപകടത്തിൽപെട്ടത്. അബൂദബിയിൽനിന്ന് എത്തിയ വിമാനമായിരുന്നു. വിമാനത്തിൽ 102 യാത്രക്കാരും പൈലറ്റുമാർ ഉൾപ്പെടെ ആറ് ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. എന്നാൽ, കാനയിൽ ചാടിയതിനാൽ വിമാനത്തിന് കാര്യമായ തകരാറുകൾ പറ്റിയിരുന്നു. വിമാനം അപകടത്തിൽപെട്ട് സർവിസ് മുടങ്ങിയതിനാൽ കോടികളുടെ നഷ്ടമാണ് എയർ ഇന്ത്യ എക്സ്പ്രസിന് ഉണ്ടായിട്ടുള്ളത്. അറ്റകുറ്റപ്പണിക്കും ലക്ഷങ്ങൾ വേണ്ടിവരും. വിമാനമിപ്പോൾ കൊച്ചി വിമാനത്താവളത്തിലെ അറ്റകുറ്റപ്പണി കേന്ദ്രത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.