പെരിയാർ ശാന്തം; ആശ്വാസതീരത്ത് എറണാകുളം

കൊച്ചി: മഴ മാറി വെയിൽ എത്തിയതോടെ എറണാകുളം ജില്ല ആശ്വാസതീരമണയുന്നു. ജലനിരപ്പ് കുറഞ്ഞതോടെ പെരിയാറും ശാന്തമായി. ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്നുള്ള നീരൊഴുക്ക് കുറഞ്ഞതോടെ ജില്ലയുടെ തീരപ്രദേശങ്ങളിൽനിന്ന് വെള്ളമിറങ്ങിത്തുടങ്ങി. വെള്ളക്കെട്ട് ഒഴിവായതോടെ റോഡ്, ട്രെയിൻ ഗതാഗതം പുനഃസ്ഥാപിച്ചു. മെട്രോ സർവിസും മുടക്കമില്ലാതെ നടക്കുന്നുണ്ട്. ജില്ലയിൽ പ്രഖ്യാപിച്ചിരുന്ന റെഡ് അലർട്ട് മഴ മാറിയതോടെ പിൻവലിച്ചു. അതേസമയം, ഒറ്റപ്പെട്ട മഴക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തി​െൻറ പ്രവചനം. ദിവസങ്ങൾക്കുശേഷമാണ് ജില്ലയിൽ മാനം തെളിഞ്ഞത്. പുലർച്ച മഴ പെയ്തെങ്കിലും പകൽ തെളിഞ്ഞ ആകാശമായിരുന്നു. മഴ മാറിയതിനൊപ്പം ഇടുക്കി, ഇടമലയാർ ഡാമുകളിൽനിന്നുള്ള നീരൊഴുക്കും കുറഞ്ഞതോടെ പെരിയാറിലെ ജലനിരപ്പ് താഴ്ന്നു. ജലനിരപ്പ് അഞ്ചടിയോളമാണ് താഴ്ന്നത്. ഇടുക്കി അണക്കെട്ടി​െൻറ രണ്ട് ഷട്ടർ ഞായറാഴ്ച അടച്ചു. ഒഴുക്കുന്ന വെള്ളത്തി​െൻറ അളവ് 700 ക്യുമെക്സാക്കി കുറച്ചു. ഒന്നും അഞ്ചും ഷട്ടറാണ് അടച്ചത്. മറ്റു മൂന്ന് ഷട്ടർ 2.3 മീറ്റർ തുറന്നാണ് വെള്ളം ഒഴുക്കുന്നത്. ഇടമലയാർ ഡാമി​െൻറ നാലുഷട്ടറും ഒരുമീറ്റർ വീതമാണ് തുറന്നിട്ടുള്ളത്. പുറത്തേക്കൊഴുക്കുന്ന വെള്ളത്തി​െൻറ അളവ് 400 ക്യുമെക്സാക്കി നിയന്ത്രിച്ചിട്ടുണ്ട്. 169 മീറ്റർ സംഭരണശേഷിയുള്ള ഡാമിൽ 168.32 മീറ്റർ വെള്ളമാണുള്ളത്. പെരിയാറിലെ ജലനിരപ്പ് താഴ്ന്നത് പ്രളയബാധിത മേഖലകളിലെ രക്ഷാപ്രവർത്തനങ്ങൾക്കും സഹായകമായി. തീരപ്രദേശങ്ങളിൽ കുടുങ്ങിക്കിടന്നവരെ ഉൾപ്പെടെ രക്ഷപ്പെടുത്തി. വെള്ളക്കെട്ട് ഒഴിവായതോടെ റോഡ് മാർഗവും രക്ഷാപ്രവർത്തനം സാധ്യമായി. പെരിയാറും ചാലക്കുടിപ്പുഴയും കരകവിഞ്ഞതോടെ നിർത്തിവെച്ച ഗതാഗതം ഏറക്കുറെ പുനഃസ്ഥാപിച്ചു. എറണാകുളം-തൃശൂര്‍ ദേശീയപാതയില്‍ ഗതാഗതം ഭാഗികമായി പുനഃസ്ഥാപിച്ചു. കെ.എസ്.ആര്‍.ടി.സി ദീര്‍ഘദൂര സര്‍വിസുകളും ആരംഭിച്ചു. വേഗ നിയന്ത്രണമുണ്ടെങ്കിലും ട്രെയിന്‍ ഗതാഗതവും ആരംഭിച്ചിട്ടുണ്ട്. അതേസമയം, സർവിസുകളുടെ എണ്ണം ചുരുക്കിയിട്ടുണ്ട്. നെടുമ്പാശ്ശേരി വിമാനത്താവളം 26വരെ അടച്ചതിനാൽ നേവി വിമാനത്താവളത്തിൽനിന്ന് ചെറുവിമാനങ്ങൾ തിങ്കളാഴ്ച സർവിസ് ആരംഭിക്കും. നഗരാതിർത്തിയിലെ ജലപ്രളയം ബുദ്ധിമുട്ട് സൃഷ്ടിച്ചെങ്കിലും കൊച്ചി മെട്രോ സർവിസ് മുടക്കമില്ലാതെ തുടരുന്നുണ്ട്. വൈദ്യുതി വിതരണം നിലച്ചതിനെത്തുടർന്ന് സിഗ്നൽ സംവിധാനങ്ങളുടെ നിയന്ത്രണം മറ്റു സ്റ്റേഷനിലേക്ക് മാറ്റിയതിനാൽ വേഗനിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. അതേസമയം, വെള്ളം ഇറങ്ങിയെങ്കിലും ജില്ലയിലെ ക്യാമ്പുകൾ രണ്ടുദിവസംകൂടി തുടരും. വീടുകൾ വാസയോഗ്യമല്ലാത്തതിനാൽ പലർക്കും തിരികെ പോകാൻ കഴിയാത്ത സ്ഥിതിയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.