ജലമിറങ്ങുന്നു; ഒഴിയാതെ ദുരിതം

* ഭക്ഷണവും വെള്ളവും കിട്ടാതെ പതിനായിരങ്ങള്‍ * ദ്രുതഗതിയിൽ രക്ഷാപ്രവര്‍ത്തനം * ആലുവയിൽ ദുരിതമൊഴിയുന്നില്ല കൊച്ചി: മഴക്ക് അൽപം ശമനമായതോടെ പെരിയാറിൽ ജലനിരപ്പ് നേരിയതോതിൽ കുറയാൻ തുടങ്ങിയെങ്കിലും ദുരിതമൊഴിയുന്നില്ല. ജില്ലയുടെ പല ഭാഗങ്ങളും ഇപ്പോഴും വെള്ളത്തിനടിയിലാണ്. രക്ഷാപ്രവർത്തനം കാര്യക്ഷമമായി പുരോഗമിക്കുന്നുണ്ടെങ്കിലും ആയിരങ്ങളാണ് വീടുകളിലും ഫ്ലാറ്റുകളിലും കുടുങ്ങിക്കിടക്കുന്നത്. പലയിടങ്ങളിൽനിന്നും രക്ഷിക്കണമെന്നാവശ്യപ്പെട്ട് ഫോൺ വിളികൾ തുടരുന്നു. വെള്ളം കുറഞ്ഞുവരുകയാണെന്നും രക്ഷാപ്രവർത്തനം പുരോഗിക്കുകയാണെന്നും ഭയക്കേണ്ടതില്ലെന്നുമടക്കമുള്ള ആശ്വാസ സന്ദേശങ്ങളുമായി ജില്ല ഭരണകൂടവും സന്നദ്ധ പ്രവർത്തകരുമൊക്കെ രംഗത്തുണ്ടെങ്കിലും ആലുവ ദുരിതത്തിലാണ്. പറവൂരിൽ ദുരിതത്തിന് ശമനമുണ്ടെന്നാണ് റിപ്പോർട്ട്. വെള്ളം ഉയർന്നതോടെ ആലുവയിലെ പ്രധാന ദുരിതാശ്വാസ ക്യാമ്പുകളിലൊന്നായ യു.സി കോളജ് വെള്ളത്താൽ ഒറ്റപ്പെട്ടു. നേരത്തേ, ഉൾപ്രദേശങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലടക്കം വെള്ളം കയറിയതിനെത്തുടർന്ന് ആളുകളെ ഇങ്ങോട്ടാണ് മാറ്റിയത്. ഇവിടേക്കുള്ള റോഡുകള്‍ വെള്ളംമൂടിക്കിടക്കുന്നതിനാല്‍ ഇവര്‍ക്കെല്ലാമുള്ള ഭക്ഷണവും വെള്ളവും എത്തിക്കാനാകുന്നില്ല. ടാങ്കര്‍ ലോറികളില്‍ വെള്ളമെത്തിക്കാനുള്ള ശ്രമങ്ങളൊക്കെ പരാജയപ്പെട്ടതോടെ വാട്ടര്‍ അതോറിറ്റി വലിയ കാനുകളില്‍ വെള്ളം നിറച്ചുെവച്ചിട്ടുണ്ടെങ്കിലും ക്യാമ്പുകളിലേക്ക് എത്തിക്കാൻ ബോട്ട് ലഭിച്ചില്ല. പതിനായിരത്തോളം ആളുകളാണ് ക്യാമ്പില്‍ കഴിയുന്നത്. പറവൂരി​െൻറ പല ഭാഗങ്ങളിലും വെള്ളമിറങ്ങിത്തുടങ്ങി. വെള്ളിയാഴ്ച വൈകീട്ടും ശനിയാഴ്ച പുലർച്ചയുമായി കടലേറ്റമുണ്ടായതിനാൽ പെരിയാറിലെ വെള്ളം കടലിലേക്ക് ഇറങ്ങിയില്ല. വീടുകളുടെ ടെറസുകളിൽ കുടുങ്ങിയവർ രക്ഷിക്കണമെന്നാവശ്യപ്പെട്ട് വിവിധ കേന്ദ്രങ്ങളുമായി ബന്ധപ്പെടുന്നുണ്ടെങ്കിലും വാഹനങ്ങളും വള്ളങ്ങളടക്കമുള്ള രക്ഷാ സംവിധാനങ്ങളും എത്തിക്കാൻ സാധിക്കാത്തത് രക്ഷാപ്രവർത്തനം ദുഷ്കരമാക്കുന്നുണ്ട്. വീടി​െൻറ രണ്ടാംനിലയിലും ടെറസിലുമെല്ലാം അഭയം തേടിയവര്‍ രക്ഷക്കായി വിളിച്ചുകൊണ്ടിരിക്കുകയാണ്. വാഹനങ്ങള്‍ക്കും വള്ളങ്ങള്‍ക്കും എത്താനാകാത്തതിനാല്‍ രക്ഷാപ്രവര്‍ത്തനം നടത്താൻ കഴിഞ്ഞിട്ടില്ല. ഭക്ഷണവും ഇന്ധനവും ഇല്ലാത്തത് രക്ഷാപ്രവർത്തനത്തെ പിന്നോട്ടടിക്കുന്നു. പെരിയാറില്‍ രണ്ടടിയോളം ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. പെരുമ്പാവൂര്‍, കോതമംഗലം, മൂവാറ്റുപുഴ ഉള്‍പ്പെട്ട കിഴക്കന്‍ മേഖലകളില്‍ വെള്ളം ഇറങ്ങിത്തുടങ്ങി. ശനിയാഴ്ച തുറന്ന മുപ്പതോളം ക്യാമ്പുകള്‍ ഉൾപ്പെടെ ഇരുന്നൂറിലേറെ ക്യാമ്പുകളാണ് ഇവിടെ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ ചില ക്യാമ്പുകളിലും ശനിയാഴ്ച വെള്ളം കയറി. ഈ ക്യാമ്പുകളിലുണ്ടായിരുന്ന ആയിരത്തോളം ആളുകളെ കളമശ്ശേരി, കൊച്ചി, തൃപ്പൂണിത്തുറ മേഖലകളിലെ ക്യാമ്പുകളിലേക്ക് മാറ്റി. മിക്ക ക്യാമ്പുകളിലും ഭക്ഷണവും കുടിവെള്ളവും ലഭിക്കുന്നില്ല. ഹെലികോപ്ടറിലാണ് ഇപ്പോള്‍ ക്യാമ്പുകളില്‍ ഭക്ഷണം എത്തിച്ചുനല്‍കുന്നത്. ശനിയാഴ്ച രാവിലെ മുതല്‍ ഹെലികോപ്ടറുകളിലും ബോട്ടുകളിലുമായി നിരവധി ആളുകളെ ഫ്ലാറ്റുകളില്‍നിന്നും വീടുകളില്‍നിന്നും രക്ഷിച്ച് ക്യാമ്പുകളില്‍ എത്തിച്ചു. ഒഴുക്ക് കൂടുതലായതിനാല്‍ മുപ്പത്തടം, കടുങ്ങല്ലൂര്‍, ഏലൂര്‍ മേഖലകളില്‍ രക്ഷാപ്രവര്‍ത്തനം പ്രതിസന്ധിയിലായി. ഇടവിട്ടുള്ള മഴയും രക്ഷാപ്രവര്‍ത്തനത്തെ ബാധിച്ചു. പതിനായിരത്തിലധികം വീടുകള്‍ ഇപ്പോഴും വെള്ളത്തിലാണ്. വീടുകളുടെ ഉയര്‍ന്ന ഭാഗങ്ങളിലും ഫ്ലാറ്റുകളിലും ആരാധനാലയങ്ങളിലുമൊക്കെ കുടുങ്ങിക്കിടക്കുന്നവരും ഏറെയാണ്. ഇവരൊക്കെ ഭക്ഷണവും വെള്ളവും കിട്ടാതെ വലയുകയാണ്. റോഡുകളൊക്കെ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിനാല്‍ ഇവിടേക്ക് എത്താനും സാധിക്കുന്നില്ല. നാവിക സേനയുടെയും കോസ്റ്റ്ഗാര്‍ഡി​െൻറയും ഹെലികോപ്ടറുകളിലും മത്സ്യബന്ധന ബോട്ടുകളിലുമാണ് ഇപ്പോള്‍ ഭക്ഷണം എത്തിച്ചുകൊണ്ടിരിക്കുന്നത്. കൂടുതല്‍ കരസേന അംഗങ്ങളും രക്ഷാപ്രവര്‍ത്തനത്തിനുണ്ട്. ദേശീയ ദുരന്തനിവാരണ സേനയും രക്ഷാമുഖത്തുണ്ട്. വൈപ്പിന്‍, മുനമ്പം, ചെല്ലാനം ഭാഗങ്ങളില്‍നിന്ന് കൂടുതല്‍ മത്സ്യബന്ധന ബോട്ടുകളും വള്ളങ്ങളും എത്തി. ശനിയാഴ്ച പകല്‍ മഴ മാറിനിന്നതിനാല്‍ വിവിധ സ്ഥലങ്ങളില്‍ ഒറ്റപ്പെട്ടുകിടന്ന ആയിരത്തിലേറെ ആളുകളെ രക്ഷപ്പെടുത്തി ക്യാമ്പുകളില്‍ എത്തിക്കാനായി. ഇനിയും ധാരാളം ആളുകള്‍ ഒറ്റപ്പെട്ടുകിടക്കുന്നതായാണ് വിവരം. സാധിക്കുന്നവരൊക്കെ ഫോണില്‍ വിളിച്ച് ഇവര്‍ സഹായം അഭ്യര്‍ഥിക്കുന്നുണ്ട്. പലയിടത്തും ഫോണ്‍, വാര്‍ത്തവിനിമയ സംവിധാനങ്ങളും നിശ്ചലമാണ്. അതിനാൽ രക്ഷാപ്രവര്‍ത്തനം നടത്താനും സാധിക്കുന്നില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.