ആലപ്പുഴ: നെഹ്‌റു ട്രോഫി വള്ളംകളിയില്‍ കേരള പൊലീസ് ടീമിനെ പങ്കെടുപ്പിക്കാനുള്ള ശ്രമം തുടങ്ങിയത് കുട്ടനാട്ടുകാരനായ മുന്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍. സര്‍വിസില്‍നിന്ന് വിരമിക്കുന്നതുവരെ ഇക്കാര്യത്തില്‍ താൽപര്യം കാണിെച്ചങ്കിലും പിന്നെയും രണ്ട് പതിറ്റാണ്ട് കഴിയേണ്ടിവന്നു ജലോത്സവത്തില്‍ അത് പ്രാവര്‍ത്തികമാകാന്‍. ചമ്പക്കുളം മൂലം വള്ളംകളിയില്‍ ഈ വര്‍ഷം പൊലീസ് ടീം പങ്കെടുത്തിരുന്നു. തിരുവനന്തപുരം കവടിയാറില്‍ സ്ഥിരതാമസമാക്കിയ റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥന്‍ എടത്വ ചെക്കിടിക്കാട് കരിക്കംപള്ളില്‍ പി.വി. തോമസാണ് വള്ളംകളിയില്‍ പൊലീസ് ടീമിനെ ഉള്‍പ്പെടുത്തുന്ന കാര്യം ചർച്ചക്ക് വെച്ചത്. ആശയം '80കളിലാണ് പി.വി. തോമസിനുണ്ടാകുന്നത്. അന്നത്തെ ഡി.ജി.പി എം.കെ. ജോസഫുമായി ചര്‍ച്ച ചെയ്തു. പല കാരണങ്ങളാലും ഫലപ്രാപ്തിയിലെത്തിയില്ല. പറ്റുന്നയിടങ്ങളില്‍ ഇക്കാര്യം തുടര്‍ന്നും അവതരിപ്പിച്ചുകൊണ്ടിരുന്നു. ആയിരക്കണക്കിന് ആള്‍ക്കാരുടെ സ്‌നേഹം പിടിച്ചുപറ്റാനും അതേസമയം പൊലീസിെൻറ കരുത്ത് തെളിയിക്കാനും ഇതിനാകുമെന്ന് പി.വി. തോമസ് വിശ്വസിക്കുന്നു. എസ്.എ.പി തിരുവനന്തപുരം സബ് ഇന്‍സ്‌പെക്ടറായി 1962 ഫെബ്രുവരി ഒന്നിനാണ് പി.വി. തോമസ് സായുധ പൊലീസില്‍ ചേര്‍ന്നത്. വോളിബാള്‍ കളിക്കാരനും അത്‌ലറ്റുമായിരുന്നു. പൊലീസ് ട്രെയിനിങ്ങിെൻറ കാലത്തും പിന്നീടും സംസ്ഥാന-ദേശീയ പൊലീസ് മത്സരങ്ങളില്‍ സജീവമായി പങ്കെടുക്കുകയും ട്രോഫികള്‍ കരസ്ഥമാക്കുകയും ചെയ്തിട്ടുണ്ട്. 1965ലും '69ലും സംസ്ഥാന പൊലീസ് അത്‌ലറ്റിക് വ്യക്തിഗത ചാമ്പ്യനായിരുന്നു. ഗവ. സെക്രട്ടേറിയറ്റ് ചീഫ് സെക്യൂരിറ്റി ഓഫിസര്‍, കേരള നിയമസഭ ചീഫ് മാര്‍ഷല്‍, പൊലീസ് ട്രെയിനിങ് കോളജ് പ്രിന്‍സിപ്പൽ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. വിശിഷ്ടസേവനത്തിനുള്ള പ്രസിഡൻറിെൻറ പൊലീസ് മെഡല്‍ 1990ല്‍ ലഭിച്ചു. പെരുമണ്‍ ട്രെയിൻ അപകടവേളയില്‍ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തപ്പോള്‍ സഹായമായത് കുട്ടനാടന്‍ ജീവിതപശ്ചാത്തലമാണ്. കുട്ടനാട്ടിലെ പ്രമുഖ കര്‍ഷകനും കായികാഭ്യാസിയും കളരിവിദഗ്ധനുമായിരുന്ന പരേതനായ കരിക്കംപള്ളില്‍ വക്കച്ചെൻറ മകനാണ് 1997 മേയ് 31ന് റിട്ടയര്‍ ചെയ്ത പി.വി. തോമസ്. തിരുവനന്തപുരം ആർ.എല്‍.ഒ അസിസ്റ്റൻറ് മാനേജറായിരുന്ന മേരി പി. അഗസ്റ്റിനാണ് ഭാര്യ. തിരുവനന്തപുരത്ത് ബാങ്ക് ഉദ്യോഗസ്ഥനായ വിനോദ് ജോര്‍ജ് തോമസും ആലപ്പുഴ ഗവ. ടി.ഡി മെഡിക്കല്‍ കോളജ് അസിസ്റ്റൻറ് പ്രഫസര്‍ (ഓഫ്താല്‍മോളജി) ഡോ. ലീമ റോസ് തോമസുമാണ് മക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.