നെടുമ്പാശ്ശേരി: സ്വകാര്യ സന്ദർശനത്തിനെത്തിയ ഷാർജ ഭരണാധികാരിയും യു.എ.ഇ സുപ്രീം കൗൺസിൽ അംഗവുമായ ശൈഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽഖാസിമിക്ക് കൊച്ചിയുടെ സ്നേഹോഷ്മള വരവേൽപ്. കേരളീയ കലാരൂപങ്ങളും പുലികളിയുമൊക്കെയായി തൃശൂർ പൂരത്തിന് സമാനമായ ഉത്സവാന്തരീക്ഷത്തിലാണ് നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുൽത്താനെ എതിരേറ്റത്. ലുലു ഗ്രൂപ് ചെയർമാൻ എം.എ. യൂസുഫലിയുടെ അതിഥിയായി രണ്ട് മണിക്കൂറിലേറെ അദ്ദേഹം കൊച്ചിയിൽ ചെലവഴിച്ചു. ബുധനാഴ്ച രാവിലെ 10.15ന് തിരുവനന്തപുരത്തുനിന്ന് പ്രത്യേക വിമാനത്തിൽ നെടുമ്പാശ്ശേരിയിലെത്തിയ സുൽത്താനെ യൂസുഫലിയും കുടുംബാംഗങ്ങളും ജില്ല കലക്ടർ മുഹമ്മദ് വൈ. സഫീറുല്ല, കൊച്ചി വിമാനത്താവള എം.ഡി വി.ജെ. കുര്യൻ, ഐ.ജി പി.വിജയൻ, സി.ഐ.എസ്.എഫ് കമാൻഡർ, ലുലു എക്സ്ചേഞ്ച് സി.ഇ.ഒ അദീബ് അഹമ്മദ് എന്നിവരും ചേർന്ന് സ്വീകരിച്ചു. നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരും പഞ്ചവാദ്യവും ശിങ്കാരിമേളവും കാവടിയാട്ടവും കഥകളിയും മോഹിനിയാട്ടവും തെയ്യവും അറവനമുട്ടും താലപ്പൊലിയും പുലികളിയുമൊക്കെ സുൽത്താൻ കൗതുകത്തോടെ വീക്ഷിച്ചു. പുലികളി അൽപനേരം നോക്കിനിന്ന സുൽത്താനോട് ഇത് തെൻറ ജന്മദേശമായ തൃശൂരിൽനിന്നെത്തിയ പുലികളാണെന്നും പുലികളി അവിടത്തെ തനത് കലാരൂപമാണെന്നും യൂസുഫലി വിശദീകരിച്ചു. എല്ലാം കണ്ടശേഷം സുൽത്താൻ വാഹനത്തിൽ കയറിയെങ്കിലും പിന്നാലെയെത്തിയ പത്നി ശൈഖ ജൗഹർ ബിന്ത് അബ്്ദുല്ല അൽഖാസിമി ആവേശത്തോടെ കലാവിരുന്ന് ആസ്വദിക്കുകയും കഥകളിക്കൊപ്പവും പുലികളിക്കൊപ്പവും ചേർന്ന് ഫോട്ടോ എടുക്കുകയും ചെയ്തു. തുടർന്ന് നേരെ കടവന്ത്രയിെല യൂസുഫലിയുടെ വസതിയിലേക്ക് പുറപ്പെട്ട സുൽത്താനൊപ്പം കാറിൽ യൂസുഫലിയും ഉണ്ടായിരുന്നു. സുൽത്താെൻറ പത്നി, യൂസുഫലിയുടെ പത്നി സാബിറ, മകൾ ഷഫീന എന്നിവർ മറ്റൊരു വാഹനത്തിൽ അനുഗമിച്ചു. കടവന്ത്രയിലെ വസതിയിൽ ലുലു ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എം.എ. അഷ്റഫലി, ഡയറക്ടർ എം.എ. സലീം തുടങ്ങിയവർ സുൽത്താനെ സ്വീകരിച്ചു. ഉച്ചക്ക് ഒന്നരയോടെ സുൽത്താനും സംഘവും വിമാനമാർഗം ആഗ്രക്ക് പോയി. കൊച്ചിയിൽ സുൽത്താന് കായൽയാത്ര നിശ്ചയിച്ചിരുന്നെങ്കിലും അവസാനം അത് വേണ്ടെന്നുവെച്ചു. ചിത്രം: Baiju
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.