പാവങ്ങളെപോലും പിഴിഞ്ഞ് ബാങ്കുകൾ; സബ്സിഡികളടക്കം കൊള്ളയടിക്കുന്നു

മൂവാറ്റുപുഴ: ചെറിയ സേവനങ്ങൾക്കുപോലും ഉപഭോക്താവിനെ പിഴിയുന്ന ദേശസാത്കൃത ബാങ്കുകളുടെ നടപടിക്കെതിരെ പ്രതിഷേധം ശക്തം. സബ്സിഡിയടക്കം ആനുകൂല്യങ്ങൾ എത്തുന്ന പാവങ്ങളുടെ അക്കൗണ്ടുകൾ പോലും ബാങ്കുകൾ 'കൊള്ളയടി' ക്കുന്നതായാണ് ആക്ഷേപം. വിവിധ ആനുകൂല്യങ്ങൾ ബാങ്കിലെത്തിയ വിവരം ഇടപാടുകാർ അറിയും മുമ്പെ അതിലെ ഒരു ഭാഗം നഷ്ടപരിഹാരമായി ബാങ്കുകൾ ഈടാക്കിയിരിക്കും. മാസങ്ങൾക്കുശേഷം കണക്ക് പരിശോധിക്കാൻ നിക്ഷേപകർ ബാങ്കിൽ എത്തുമ്പോഴാണ് വൻ തുക നഷ്ടപ്പെട്ടത് അറിയുക. കാർഷിക സംഘടനകളുടെയും സ്ഥാപനങ്ങളുടെയും കുടുംബശ്രീയുടേതടക്കമുള്ള നിക്ഷേപങ്ങൾക്കാണ് കനത്ത ആഘാതം. കാർഷിക സംഘടനകളും മറ്റും കൂട്ടായ്മ പേരിൽ തുടങ്ങിയ സേവിങ്സ്, കറൻറ് നിക്ഷേപങ്ങളിൽ മിനിമം തുക ഇല്ലെന്ന കാരണത്താൽ പ്രതിമാസം മുന്നൂറു രൂപയോളം കുറച്ചിരിക്കുകയാണ്. അയ്യായിരം രൂപയില്ലാത്ത നിക്ഷേപങ്ങളിൽനിന്ന് പ്രതിമാസം നഷ്ടപരിഹാരം എടുത്ത് അക്കൗണ്ട് തന്നെ ഇല്ലാതായിരിക്കുകയാണ്. സംഘടനയുടെ പേരിലെ നിക്ഷേപങ്ങൾക്ക് ചുമതലക്കാർ കണക്കുകൊടുക്കാൻ ബാധ്യസ്ഥരാകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്. സാധാരണ കർഷകരും കർഷക തൊഴിലാളികളുമായ ഇടപാടുകാർ അടിയന്തരാവശ്യങ്ങൾക്ക് ബാങ്കിലെത്തുമ്പോഴാണ് അക്കൗണ്ട് കാലിയാണെന്നറിയുന്നത്. ദൈനംദിന ഇടപാടുകൾക്കുള്ള നിക്ഷേപങ്ങളിലെ നീക്കിയിരിപ്പ് തുക കുത്തനെ ഉയർത്തിയതിനു പുറമെ തുക അക്കൗണ്ടിൽ സൂക്ഷിക്കാത്ത നിക്ഷേപകരിൽനിന്നും പിഴയീടാക്കുന്നതും കനത്ത നഷ്ടം വരുത്തുന്നതായി പരാതി ഉയർന്നു കഴിഞ്ഞു. നേരേത്ത സൗജന്യമായി നൽകിയിരുന്ന ചെക്ക് ബുക്കുകൾക്കും വൻ തുക ഈടാക്കുകയാണിപ്പോൾ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.