അഴിമുഖത്ത് മുങ്ങിയ മത്സ്യബന്ധന ബോട്ട് ഉയര്‍ത്താനായില്ല

മട്ടാഞ്ചേരി: കൊച്ചി അഴിമുഖത്ത് കപ്പല്‍ചാലില്‍ മുങ്ങിയ മത്സ്യബന്ധന ബോട്ട് ഉയര്‍ത്തുന്ന നടപടികള്‍ അനിശ്ചിതത്വത്തില്‍. ചൊവ്വാഴ്ച രാവിലെ മുങ്ങിയ ബോട്ട് കായലി​െൻറ അടിത്തട്ടിൽ ചളിയിൽ പുതഞ്ഞുകിടക്കുകയാണ്. ഉയർത്താൻ നാവികസേനയും പോർട്ട് ട്രസ്റ്റും വ്യാഴാഴ്ചയും ശ്രമിച്ചിരുന്നെങ്കിലും നടക്കാത്തതിനാല്‍ ഉപേക്ഷിച്ചു. മുങ്ങിയ ബോട്ട് ഉയര്‍ത്തി മാറ്റാമെന്ന് ഫിഷറീസ് വകുപ്പ് പറഞ്ഞിരുന്നെങ്കിലും അവരും പിന്മാറിയ അവസ്ഥയാണ്. കായലില്‍ മുങ്ങിയ ബോട്ട് ഉയര്‍ത്താനുള്ള സാങ്കേതിക സൗകര്യങ്ങള്‍ പോര്‍ട്ടിനില്ല. പുറമേനിന്നുള്ള സ്ഥാപനങ്ങളെയാണ് ആശ്രയിക്കാറുള്ളത്. ഇതിനുള്ള നടപടി പോര്‍ട്ടി​െൻറ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ലെന്നാണ് സൂചന. കായലില്‍ ചളിയില്‍ കുടുങ്ങിയത് ഇരുമ്പുബോട്ട് ആയതിനാൽ മുറിച്ചുമാറ്റുകയേ വഴിയുള്ളൂ. ഇതിന് വലിയ സാമ്പത്തിക ബാധ്യതയുണ്ടാകും. അതേസമയം, കപ്പല്‍ ഗതാഗതം വ്യാഴാഴ്ച സുഗമമായി നടന്നു. രാവിലെ 6.30ന് കണ്ടെയ്നറുമായി 'എല്‍.ബി ശാസ്ത്രി' എന്ന ചരക്ക് കപ്പൽ തുറമുഖം വിട്ടു. ഏഴിന് 'കോറല്‍സ്' യാത്രക്കപ്പലും 7.30ന് കണ്ടെയ്നര്‍ കപ്പലായ എസ്.എസ്.എല്‍ കൊച്ചിയും തുറമുഖത്തേക്ക് വന്നു. വൈകീട്ട് 5.30ന് കവരത്തിയെന്ന ലക്ഷദ്വീപ്‌ യാത്രക്കപ്പലും ആറുമണിക്ക് ലഗൂന്‍ എന്ന ലക്ഷദ്വീപ് കപ്പലും തുറമുഖം വിട്ടു. ഓയില്‍ ടാങ്കറായ ജാഗ് അമീഷ തുറമുഖത്തേക്ക് വൈകീട്ട് ഏഴോടെ എത്തുകയും ചെയ്തു. കൊല്‍ക്കത്തയിലെ ഹാല്‍ഡിയയില്‍ നിന്നാണ് ഓയില്‍ ടാങ്കര്‍ കപ്പലെത്തിയത്. കപ്പല്‍ ഗതാഗതം സുഗമമാണെങ്കിലും ബോട്ട് ഉയര്‍ത്താനായില്ലെങ്കില്‍ വരും ദിവസങ്ങളില്‍ പ്രതിസന്ധിയിലേക്ക് നീങ്ങും. 14 മീറ്റർ ആഴം ഡ്രഡ്ജിങ്ങിലൂടെ നിലനിർത്തി വരുന്ന കപ്പൽചാലിൽ ഏതാണ്ട് അഞ്ചുമീറ്റർ ഉയരത്തിലാണ് കപ്പൽ കിടക്കുന്നത്. ഇരുമ്പ് ബോട്ടുകൂടി ആയതിനാൽ കപ്പലുകൾ മുട്ടാനുള്ള സാധ്യതയേറുകയാണ്. ഇതാദ്യമായാണ് അഴിമുഖത്ത് കപ്പൽചാലിൽ ബോട്ട് മുങ്ങുന്നത്. പോര്‍ട്ട് സ്ഥാപിച്ച ബോയ പൊട്ടിയതോടെ ബോട്ട് മുങ്ങിയ സ്ഥലം തിരിച്ചറിയാനുള്ള മാര്‍ഗവും ഇല്ലാതായി. അടിത്തട്ട് സ്കാന്‍ ചെയ്താലേ ബോട്ട് കിടക്കുന്ന ഇടം കണ്ടെത്താനാവൂ. പുറംകടലില്‍ വെള്ളം കയറി മുങ്ങിക്കൊണ്ടിരുന്ന ബോട്ടിനെ കപ്പല്‍ചാലിലേക്ക് ഫിഷറീസ് വകുപ്പി​െൻറ നേതൃത്വത്തില്‍ വലിച്ചുകൊണ്ട് വന്നതാണ് ഇപ്പോഴത്തെ പ്രശ്നങ്ങള്‍ക്ക് ഇടയാക്കിയതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.