മന്ത്രി കണ്ണന്താനം എത്തിയത് അറിഞ്ഞില്ല; പരിഭവത്തോടെ ബി.ജെ.പി നേതാക്കൾ

ചെങ്ങന്നൂർ: കേന്ദ്രമന്ത്രി അൽഫോൻസ് കണ്ണന്താനം ചെങ്ങന്നൂരിലെത്തിയത് ബി.ജെ.പി ജില്ല നേതൃത്വത്തെ അറിയാത്തത് പരാതിക്കിടയായി. മലങ്കര ഓർത്തഡോക്സ് സഭ സീനിയർ മെത്രാപ്പോലീത്ത തോമസ് മാർ അത്തനാസിയോസിനെ സന്ദർശിക്കാൻ ബഥേൽ അരമനയിൽ ഭാര്യസമേതമാണ് അദ്ദേഹം കഴിഞ്ഞദിവസം എത്തിയത്. മന്ത്രി എത്തുന്ന അറിയിപ്പ് ലഭിച്ചതോടെ സഭനേതൃത്വം വിവരം സ്ഥലം എം.എൽ.എ കെ.കെ. രാമചന്ദ്രൻ നായരെ അറിയിച്ചു. അരമനയിലെത്തിയ എം.എൽ.എ മന്ത്രിയെ കാണുകയും ചെങ്ങന്നൂരി​െൻറ വികസനം തീർഥാടന ടൂറിസവുമായി ബന്ധപ്പെട്ടാണെന്നും സഹകരണം വേണമെന്നും അഭ്യർഥിച്ചു. ഇക്കാര്യം പരിഗണിക്കാമെന്ന് കേന്ദ്രമന്ത്രി ഉറപ്പ് നൽകി. അരമനയിൽ മന്ത്രിക്കൊപ്പം ബി.ജെ.പി പത്തനംതിട്ട ജില്ല പ്രസിഡൻറ് അശോകൻ കുളനട, യുവമോർച്ച നേതാവ് സിബി സാം, ഗ്രാമപഞ്ചായത്ത് അംഗം മനു തെക്കേടത്ത് എന്നിവരും എത്തിയിരുന്നു. ആലപ്പുഴ ജില്ല പ്രസിഡൻറ് കെ. സോമനോ ചെങ്ങന്നൂരുകാരനായ സെക്രട്ടറി ഗോപകുമാറോ എത്താതിരുന്നത് ശ്രദ്ധിക്കപ്പെട്ടു. മാധ്യമപ്രവർത്തകർ ഫോണിൽ ബന്ധപ്പെട്ട് വിവരം തിരക്കിയപ്പോഴാണ് കേന്ദ്രമന്ത്രി എത്തിയ കാര്യം ഇവർ അറിയുന്നത്. അരമണിക്കൂറോളം അരമനയിൽ ചെലവഴിച്ചാണ് മന്ത്രി മടങ്ങിയത്. പത്തനംതിട്ട ജില്ലയിലെ സന്ദർശനത്തിനിടെ മന്ത്രി അവിചാരിതമായാണ് ചെങ്ങന്നൂരിലെത്തിയതെന്ന വിശദീകരണമാണ് ബന്ധപ്പെട്ട നേതാക്കൾ നൽകുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.