കൊച്ചി: മെട്രോ ട്രെയിനിെൻറ എറണാകുളം മഹാരാജാസ് കോളജ് ഗ്രൗണ്ട് വരെയുള്ള സർവിസ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയുടെ ഓഫിസ് കെ.എം.ആർ.എല്ലിന് നൽകിയിരിക്കുന്നത് നാല് തീയതികൾ. ഒക്ടോബർ മൂന്ന് മുതൽ ആറ് വരെ ദിവസങ്ങളിൽ ഏതെങ്കിലും ഒന്ന് ഉറപ്പിക്കാനാണ് നിർദേശം. മുഖ്യമന്ത്രി പിണറായി വിജയനായിരിക്കും ഉദ്ഘാടനം ചെയ്യുക. മുഖ്യാതിഥിയായ കേന്ദ്ര നഗരകാര്യ മന്ത്രി ഹർദീപ് സിങ് പുരിയുടെ സൗകര്യം പരിഗണിച്ച് ഉദ്ഘാടന തീയതി പ്രഖ്യാപിക്കും. അടുത്ത ആഴ്ചയോെട മാത്രമേ അന്തിമ തീരുമാനം ഉണ്ടാവുകയുള്ളൂവെന്ന് കെ.എം.ആർ.എൽ അധികൃതർ അറിയിച്ചു. എറണാകുളം ടൗൺഹാളാണ് ഉദ്ഘാടനത്തിന് പരിഗണിക്കുന്നത്. സർവിസ് തുടങ്ങുന്നതിന് മുന്നോടിയായുള്ള മെട്രോ റെയിൽ സുരക്ഷ കമീഷണറുടെ പരിശോധന 19, 20 തീയതികളിലായി നടന്നേക്കും. ട്രാക്ക്, സിഗ്നലിങ് എന്നിവയുടെ പരിശോധന പൂർത്തീകരിച്ചിരുന്നു. ജവഹർലാൽ നെഹ്റു സ്റ്റേഡിയം, കലൂർ, നോർത്ത്, എം.ജി റോഡ്, മഹാരാജാസ് ഗ്രൗണ്ട് എന്നിങ്ങനെ അഞ്ച് സ്റ്റേഷനുകളാണ് സജ്ജമായിരിക്കുന്നത്. ഇവയിലെ മിനുക്കുപണിയും അന്തിമഘട്ടത്തിലാണ്. മഹാരാജാസ് ഗ്രൗണ്ട് വരെ മെട്രോ ഓടിയെത്തുമ്പോൾ ഒൻപത് ട്രെയിനുകളാകും സർവിസിനുണ്ടാകുക. നിലവിൽ ആറ് ട്രെയിനുകളാണ് ആലുവ മുതൽ പാലാരിവട്ടം വരെ സർവിസ് നടത്തുന്നത്. ഫിഫ അണ്ടർ 17 ലോകകപ്പിന് മുന്നോടിയായി ഉദ്ഘാടനം നടത്താനാണ് കെ.എം.ആർ.എൽ അധികൃതർ പരിശ്രമിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.