സി.പി.എം-, സി.പി.ഐ തര്‍ക്കം രൂക്ഷമാകുന്നു

മട്ടാഞ്ചേരി: ഇടതുമുന്നണിയിലെ ഘടകകക്ഷികളായ സി.പി.എം, സി.പി.ഐ തര്‍ക്കം കൊച്ചി നിയോജക മണ്ഡലത്തിൽ അതിരൂക്ഷമായതോടെ പതിവിന് വിപരീതമായി ഇത്തവണ മട്ടാഞ്ചേരി രക്തസാക്ഷിത്വദിനം ഇരുപാര്‍ട്ടിയും വെവ്വേറെ ആചരിക്കും. സി.പി.എമ്മില്‍നിന്ന് രാജിവെക്കുകയും പുറത്താക്കപ്പെടുകയും ചെയ്തവരെ സി.പി.ഐയിലേക്ക് എടുത്തതിനെത്തുടര്‍ന്ന് ഏറെനാളായി മണ്ഡലത്തില്‍ ഇരു പാര്‍ട്ടിയും തമ്മില്‍ അഭിപ്രായവ്യത്യാസം നിലനില്‍ക്കുന്നുണ്ട്. ഇതാണ് തൊഴിലാളി വര്‍ഗത്തി​െൻറ ചരിത്രത്തില്‍ തങ്കലിപികളാല്‍ എഴുതപ്പെട്ട മട്ടാഞ്ചേരി രക്തസാക്ഷിത്വദിനം ചേരിതിരിഞ്ഞ് ആചരിക്കാൻ ഇടയാക്കിയിരിക്കുന്നത്. മട്ടാഞ്ചേരി, കുമ്പളങ്ങി എന്നിവിടങ്ങളില്‍നിന്ന് സി.പി.എം വിടുകയും പുറത്താക്കപ്പെടുകയും ചെയ്തവരെ സി.പി.ഐ സ്വീകരിച്ചത് സി.പി.എമ്മിനെ ഏറെ പ്രകോപിപ്പിച്ചിരുന്നു. എന്നാല്‍, സി.പി.എമ്മി​െൻറ എതിര്‍പ്പ് വകവെക്കാതെ സി.പി.ഐ തീരുമാനവുമായി മുന്നോട്ടുപോയതോടെ കൊച്ചി മണ്ഡലത്തില്‍ എല്‍.ഡി.എഫില്‍നിന്ന് സി.പി.ഐ ഏതാണ്ട് പുറത്താക്കപ്പെട്ട സാഹചര്യമായിരുന്നു. തെരഞ്ഞെടുപ്പ് വേളകളിലും ഇത് പ്രകടമായിരുന്നു. ഇരുപാർട്ടിയും അഭിപ്രായ വ്യത്യാസം നിലനിന്നിരുന്ന കാലങ്ങളില്‍പോലും മട്ടാഞ്ചേരി രക്തസാക്ഷിത്വദിനം ഇരുപാര്‍ട്ടിയും ട്രേഡ് യൂനിയനുകളും ഒരുമിച്ചാണ് ആചരിച്ചിരുന്നത്. ആ അവസ്ഥക്കാണ് ഇക്കുറി മാറ്റം വന്നിരിക്കുന്നത്. ഇത് ഇരുപാര്‍ട്ടിയും തമ്മിെല ഭിന്നത കൂടുതല്‍ രൂക്ഷമാക്കുമെന്നാണ് വിലയിരുത്തല്‍. 1953 സെപ്റ്റംബര്‍ 15നാണ് മട്ടാഞ്ചേരി വെടിവെപ്പുണ്ടായത്. കൊച്ചി തുറമുഖത്ത് നിലനിന്ന പ്രാകൃത തൊഴില്‍ സമ്പ്രദായമായ ചാപ്പക്കെതിരെ തൊഴിലാളികള്‍ നടത്തിയ സമരത്തി​െൻറ ഭാഗമായുണ്ടായ വെടിവെപ്പില്‍ രണ്ടുപേര്‍ വെടിയേറ്റും ഒരാള്‍ പൊലീസി‍​െൻറ ക്രൂരമര്‍ദനത്തിനിരയായും മരിച്ചു. അന്ന് സി.പി.ഐയും എ.ഐടി.യു.സിയുമാണ് സമരത്തിന് നേതൃത്വം നല്‍കിയത്. പാര്‍ട്ടിയുടെ പിളര്‍പ്പിനുശേഷവും മട്ടാഞ്ചേരി രക്തസാക്ഷിത്വദിനം ഇരുപാര്‍ട്ടിയും ഇവരുടെ യൂനിയനുകളും ഒരുമിച്ചാണ് നടത്തിവന്നിരുന്നത്. ചരിത്രത്തിലാദ്യമായാണ് മട്ടാഞ്ചേരി രക്തസാക്ഷിത്വദിനാചരണം ചേരിതിരിഞ്ഞ് നടക്കുന്നതെന്നത് പഴമക്കാർ പറയുന്നു. സാധാരണഗതിയിൽ ഇരുപാര്‍ട്ടിയും സംയുക്തമായി ഈരവേലിയില്‍നിന്ന് പ്രകടനമായെത്തി ചക്കരയിടുക്കിലെ രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തുന്നതാണ് പതിവ്. ഇത്തവണ സി.പി.ഐ, എ.ഐടി.യു.സി നേതൃത്വത്തില്‍ 15ന് രാവിലെ 7.30ന് പുതിയ റോഡില്‍നിന്ന് പ്രകടനം ആരംഭിക്കും. ചക്കരയിടുക്കില്‍ പുഷ്പാര്‍ച്ചനക്കുശേഷമാണ് സി.പി.എമ്മി​െൻറ നേതൃത്വത്തില്‍ ഈരവേലിയില്‍നിന്ന് എട്ടോടെ പ്രകടനം ആരംഭിക്കുക. സി.പി.ഐ വൈകീട്ട് പൊതുസമ്മേളനവും വെച്ചിട്ടുണ്ട്. ഇതിന് മുന്നോടിയായുള്ള പ്രകടനം ഫോര്‍ട്ട്കൊച്ചി കമാലക്കടവില്‍നിന്ന് ആരംഭിക്കും. കോക്കേഴ്സ് ജങ്ഷനില്‍ നടക്കുന്ന പൊതുസമ്മേളനം കെ.ഇ. ഇസ്മായില്‍ ഉദ്ഘാടനം ചെയ്യും. സി.പി.എമ്മി​െൻറ പരിപാടി ജോണ്‍ െഫര്‍ണാണ്ടസ് എം.എല്‍.എയാണ് ഉദ്ഘാടനം ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.