കേന്ദ്രീയ വിദ്യാലയത്തിന് സ്ഥലം കണ്ടെത്തുന്നതുമായി ബന്ധപ്പെട്ട് തൃക്കാക്കര നഗരസഭ ചെയർപേഴ്സന്റെ ഓഫിസിൽ നടന്ന ചർച്ച
കാക്കനാട്: നീണ്ട നാളത്തെ കാത്തിരിപ്പിനുശേഷം കേന്ദ്രീയ വിദ്യാലയത്തിനായി തൃക്കാക്കര നഗരസഭ ഭൂമി കണ്ടെത്തി. ഇതിനായി കണ്ടെത്തിയ ഭൂമി ഫോം രണ്ട് പ്രകാരം പരിവർത്തനപ്പെടുത്തുന്നതിന് മുന്നൊരുക്കം പൂർത്തീകരിച്ചതായി നഗരസഭ ചെയർമാൻ അറിയിച്ചു. ജൂൺ 11ന് ചേർന്ന കൗൺസിലിൽ കേന്ദ്രീയ വിദ്യാലയത്തിന് ഭൂമി കണ്ടെന്നുന്നതിനുള്ള പ്രവർത്തനങ്ങൾ ചർച്ചക്കു വന്നിരുന്നു.
ഏറ്റെടുത്ത് തരം മാറ്റുന്നതിനായി കണ്ടെത്തിയ ഭൂമി ഹൈബി ഈഡൻ എംപി, നഗരസഭ ചെയർപേഴ്സൻ റാഷിദ് ഉള്ളംപിള്ളി, കൃഷി ഓഫിസർ, വില്ലേജ് ഓഫിസർ, ലോക്കൽ ലാൻഡ് മോണിറ്ററിങ് കമ്മിറ്റി അംഗങ്ങൾ ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് തുടർനടപടി ആരംഭിച്ചു. കേന്ദ്രീയ വിദ്യാലയം സ്ഥാപിക്കാൻ അഞ്ച് ഏക്കറിൽ കുറയാത്ത ഭൂമി ആവശ്യമാണ്. ഇത്രയും സ്ഥലം കണ്ടെത്താനുണ്ടായ കാലതാമസം മൂലം പദ്ധതി വൈകിയെങ്കിലും കാക്കനാട് തെങ്ങോട് നവോദയക്കു സമീപം കണ്ടത്തിയ ഭൂമിയുടെ 20 ശതമാനം വരെ തണ്ണീർത്തട സംരക്ഷണത്തിനായി മാറ്റിവെക്കും.
ഭൂമി ഏറ്റെടുക്കൽ അനിശ്ചിതമായി നീണ്ട സാഹചര്യത്തിൽ പദ്ധതി തൃക്കാക്കരക്ക് നഷ്ടപ്പെടാനുള്ള സാധ്യത മുൻകൂട്ടി കണ്ടാണ് അടിയന്തരമായി സ്ഥലം കണ്ടെത്തി കേന്ദ്രീയ വിദ്യാലയത്തിനു നൽകുന്നതെന്നും ചെയർമാൻ റാഷിദ് ഉള്ളംപിള്ളി പറഞ്ഞു. അഞ്ചേക്കർ ഭൂമിയാണ് കേന്ദ്രീയ വിദ്യാലയത്തിനായി വിട്ടുനൽകുക. റവന്യു പുറമ്പോക്കായതിനാൽ നഗരസഭക്ക് സാമ്പത്തിക ചെലവ് ഉണ്ടാവില്ലെന്നും ചെയർമാൻ ‘മാധ്യമ’ത്തോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.