പിറവം: മൂവാറ്റുപുഴ ആറിൽ പിറവം-മുളക്കുളം ഭാഗത്തായി കണ്ടെത്തിയ അമ്മയും മകനും അമ്മയുടെ ഭർത്താവും ആത്മഹത്യ ചെയ്തതെന്ന് നിഗമനം. ചെറുവട്ടൂരിൽ വാടകക്ക് താമസിച്ചുവരുകയായിരുന്ന മരിച്ച വിജിക്ക് പൂർണ കാഴ്ച പരിമിതിയുണ്ട്. ഒരാഴ്ച മുമ്പ് വിജിയും ഭർത്താവ് നാരായണനും മക്കളും ഒന്നിച്ച് കോതമംഗലം പോലീസ് സ്റ്റേഷനിൽ എത്തി സഹായം അഭ്യർഥിച്ചിരുന്നു. ഇവരുടെ ദയനീയാവസ്ഥ മനസ്സിലാക്കിയ പൊലീസ് ഉദ്യോഗസ്ഥർ പണം സ്വരൂപിച്ച് സഹായിച്ചതായാണ് വിവരം. നെല്ലിക്കുഴി ഭാഗത്ത് ഇവർക്കായി വാടക വീട് കണ്ടെത്തുകയും ചെയ്തു. പൊലീസ് ജീപ്പിൽ വീട് കുടുംബത്തെ കൊണ്ടുപോയി കാണിക്കുകയും, അടുത്തയാഴ്ച അവിടേക്ക് താമസം മാറാമെന്ന് ഇവർ ഉറപ്പു നൽകുകയും ചെയ്തിരുന്നു. കോതമംഗലത്തെ വിവിധ വാടക വീടുകളിലാണ് ഇരുവരും താമസിച്ചിരുന്നത്.
നാരായണൻ പായിപ്രയിലെ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ ജോലി ചെയ്തിരുന്നു. ദിവസങ്ങൾക്കു മുമ്പ് ഇയാളെ ജോലിയിൽനിന്ന് പിരിച്ചുവിട്ടതായി പറയുന്നു. കോതമംഗലത്തും പരിസരങ്ങളിലെയും പള്ളികളിൽ ഭാര്യയെയും കുട്ടികളെയും കൂട്ടി സഹായം വാങ്ങുക പതിവായിരുന്നു. വ്യാഴാഴ്ച പകൽ 2.45ന് കോതമംഗലം പള്ളിയിൽ എത്തി സഹായം വാങ്ങിയതായി പറയുന്നു. വ്യാഴാഴ്ച വൈകീട്ട് അഞ്ചോടെ പിറവം ചിൽഡ്രൻസ് പാർക്കിൽ ഇവരെത്തി. രാത്രി എട്ടോടെ പിറവം പോസ്റ്റ് ഓഫിസ് ജംഗ്ഷനിലെ ഐശ്വര്യ ഹോട്ടലിലെത്തി ഭക്ഷണം കഴിച്ചു. തൊട്ടടുത്തുള്ള പിറവം യാക്കോബായ പള്ളിയിലെത്തി പ്രാർഥന നടത്തി. ഒമ്പതോടെ പിറവം വലിയ പള്ളിയിൽ എത്തിയതായും സി.സി.ടി.വി ദൃശ്യങ്ങൾ ലഭിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ടാണ് വിജിയുടെയും മകന്റെയും മൃതദേഹം കണ്ടെത്തിയത്. ശനിയാഴ്ചയാണ് ഭർത്താവ് നാരായണനെ പിറവം പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വിജിമോളുടെ പിതാവ്: വിജയൻ. മാതാവ്: ജഗദമ്മ. സഹോദരങ്ങൾ: വിഷ്ണു, വിജേഷ്. മരിച്ച നാരായണൻ പാലക്കാട് നെന്മാറ ഇലവഞ്ചേരി കുമ്പളക്കോട് കോളനി സ്വദേശിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.