പുന്നമടയിലെ ഖരമാലിന്യ സംസ്കരണം അനിശ്ചിതാവസ്ഥയിൽ

ആലപ്പുഴ: പുന്നമടയിലെ ഖരമാലിന്യ സംസ്കരണം വീണ്ടും അനിശ്ചിതാവസ്ഥയിൽ. ഇൗ വിഷയം ചർച്ച ചെയ്യാൻ ഹൗസ്ബോട്ട് ഉടമകളുടെയും ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ ഉദ്യോഗസ്ഥരുടെ‍യും യോഗം ഡി.ടി.പി.സി ചെയർമാൻകൂടിയായ കലക്ടർ ടി.വി. അനുപമയുടെ നേതൃത്വത്തിൽ നവംബർ രണ്ടിന് ചേരും. ഹൗസ്ബോട്ട് ഉടമകൾ ശേഖരിക്കുന്ന മാലിന്യം മാസം 500 രൂപ നൽകി സംസ്കരണ ഏജൻസിക്ക് നൽകിയിരുന്നു. എന്നാൽ, ബോട്ടുടമകൾ പണം നൽകാതെവന്നതോടെ ഏജൻസി സേവനം അവസാനിപ്പിച്ചു. ഇതോടെ പ്ലാസ്റ്റിക് അടക്കമുള്ള ഭക്ഷ്യമാലിന്യം പുന്നമട ഫിനിഷിങ് പോയൻറിൽ കുമിയുകയാണ്. സംഭവത്തിൽ ആലപ്പുഴ നഗരസഭ ഇടപെട്ട് 70 ലക്ഷം മുടക്കി എയ്റോബിക് പ്ലാൻറ് ഫിനിഷിങ് പോയൻറിൽ സ്ഥാപിച്ചു. പ്ലാൻറ് ഉദ്ഘാടനം ചെയ്തെങ്കിലും മേൽനോട്ടത്തിന് ആളില്ലാതെവന്നതോടെ വീണ്ടും താളംതെറ്റി. ശേഖരിച്ച മാലിന്യം എയ്റോബിക്ക് പ്ലാൻറിന് സമീപവും ടോയിലറ്റ് ബ്ലോക്കുകളിലും കൂട്ടിവെച്ചിരിക്കുകയാണ്. കൂടാതെ, പുന്നമട എസ്.എൻ ജങ്ഷൻ, സ്റ്റാർട്ടിങ് പോയൻറ് എന്നിവിടങ്ങളിൽ വൻതോതിൽ കെട്ടിക്കിടക്കുകയാണ്. പുന്നമട ഫിനിഷിങ് പോയൻറ് മാലിന്യത്തെത്തുടർന്ന് തെരുവുനായ്ക്കളുടെ വിഹാരകേന്ദ്രമായി മാറി. ഇവിടെ എത്തുന്നവരെ നായ്ക്കൾ ആക്രമിക്കുന്ന സംഭവങ്ങളുമുണ്ടായി. അതിനിടെ, ഡി.ടി.പി.സി സെക്രട്ടറി എം. മാലിൻ ബുധനാഴ്ച സ്ഥലം സന്ദർശിച്ച് മാലിന്യപ്രശ്നം സംബന്ധിച്ച് കലക്ടർക്ക് റിപ്പോർട്ട് നൽകി. ഇതേതുടർന്നാണ് നവംബർ രണ്ടിന് യോഗം വിളിക്കുന്നത്. ഖരമാലിന്യ സംസ്കരണത്തിന് ശാശ്വതപരിഹാരം വേണമെന്ന് ഓൾ കേരള ഹൗസ്ബോട്ട് ഓണേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. മാലിന്യസംസ്കരണം യാഥാർഥ്യമാക്കാൻ ശുചിത്വ കാമ്പയിൻ ആരംഭിക്കുമെന്നും അസോസിയേഷൻ ഭാരവാഹികൾ അറിയിച്ചു. വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോ. യൂനിറ്റ് ഉദ്ഘാടനം അമ്പലപ്പുഴ: കേരള ഇലക്ട്രിക്കൽ വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ അമ്പലപ്പുഴ യൂനിറ്റ് ഉദ്ഘാടനം സംസ്ഥാന സെക്രട്ടറി പി. തമ്പാൻ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡൻറ് ജി. വേണുലാൽ മുഖ്യപ്രഭാഷണം നടത്തി. ബി. സുരേഷ് കുമാർ അധ്യക്ഷത വഹിച്ചു. എം.ടി. മധു, സത്യൻപിള്ള, എം.ആർ. ഭാസ്കരൻ, സന്തോഷ് കുമാർ, കുഞ്ഞിക്കോയ, ജോസ് ഡാനിയേൽ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: എസ്. ഷിബു (പ്രസി), ഡോണി സക്കറിയ (വൈസ് പ്രസി), കെ. ഷഫീഖ് (ജന. സെക്ര), ഡേവിഡ് സക്കറിയ (ജോ. സെക്ര), ടി. അനിയൻ (ട്രഷ).
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.