ഷട്​കാല ഗോവിന്ദമാരാര്‍ പുരസ്കാരം ഊരമന രാജേന്ദ്രമാരാർക്ക്

രാമമംഗലം: ഷട്കാല ഗോവിന്ദമാരാര്‍ പുരസ്കാരത്തിന് പ്രസിദ്ധ സോപാന സംഗീതജ്ഞനും ക്ഷേത്രവാദ്യ കലാകാരനുമായ ഊരമന രാജേന്ദ്രമാരാർ അര്‍ഹനായി. 25,000 രൂപയും പ്രശസ്തിപത്രവും ഫലകവും ഉള്‍പ്പെടുന്നതാണ് അവാര്‍ഡ്. ഷട്കാല ഗോവിന്ദമാരാരുടെ സ്മരണ നിലനിർത്തുന്നതിനായി ഏർപ്പെടുത്തിയിട്ടുള്ള പുരസ്‌കാരത്തിന് വാദ്യം, നൃത്തം എന്നീ മേഖലകളിൽ പ്രശംസനീയ സംഭാവനകൾ നൽകിയിട്ടുള്ള കലാകാരന്മാരെയാണ് പരിഗണിക്കുന്നത്. പ്രാചീന സോപാന സംഗീതോപകരണമായ കുടുക്കവീണ കണ്ടെടുത്ത് വാദ്യ ലോകത്ത് പരിചയപ്പെടുത്തുന്നതിൽ മാരാർ മുഖ്യ പങ്കുവഹിച്ചിട്ടുണ്ട്. ചെണ്ടമേളം, തായമ്പക, പഞ്ചവാദ്യം, പരിഷവാദ്യം, മരപ്പാണി, കളമെഴുത്തുപാട്ട് എന്നിവയിലും വൈദഗ്ധ്യമുള്ള രാജേന്ദ്രമാരാർ അനവധി സോപാന കീർത്തനങ്ങൾ രചിച്ച് സംഗീതം നൽകി അവതരിപ്പിച്ചിട്ടുണ്ട്. പ്രഫ. ജോര്‍ജ് എസ്. പോൾ, കാരാവട്ടേടത്ത് നാരായണ മാരാർ എന്നിവർ അടങ്ങുന്ന സമിതിയാണ് അവാര്‍ഡ് നിശ്ചയിച്ചത്. ഷട്കാല ഗോവിന്ദ സ്മൃതി മഹോത്സവം ആരംഭിക്കുന്ന ഒക്ടോബർ 20ന് വൈകീട്ട് നടക്കുന്ന ഉദ്‌ഘാടന സമ്മേളനത്തിൽ കഥകളി ആചാര്യൻ പത്മഭൂഷൺ മടവൂർ വാസുദേവൻ നായർ പുരസ്‌കാരം സമ്മാനിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.