കൊച്ചി: 30 വർഷത്തിന് ശേഷം മഹാരാജാസിെൻറ മുറ്റത്ത് ഒത്തുകൂടിയപ്പോൾ കൂട്ടുകാരുടെ ഓർമകൾക്ക് പഴയ പ്രീഡിഗ്രി കാലത്തിെൻറ തിളക്കം. മൂന്ന് പതിറ്റാണ്ട് പിന്നിട്ടത് മറന്ന് കാമ്പസിലെ പഴയ ചങ്ങാതിമാരായി അവർ വരാന്തയിലൂടെ നടന്നു. അക്ഷരങ്ങൾ ജീവിതത്തിന് നിറം പകർന്ന ക്ലാസ് മുറികൾ അവരെ സ്വാഗതം ചെയ്തു. 1986-88 പ്രീഡിഗ്രി ജി ബാച്ചിലെ വിദ്യാർഥികളാണ് വീണ്ടും മഹാരാജാസ് കോളജിലെത്തിയത്. രാവിലെ 10.30ന് എത്തിയ 18 വനിതകളടക്കം 35 പേർ വൈകീട്ട് നാലുവരെ കോളജിൽ െചലവഴിച്ചു. ഓർമകൾ പങ്കുെവച്ചും സെൽഫിയെടുത്തും സമയം പോയതറിഞ്ഞതേയില്ലെന്ന് അവർ പറയുന്നു. മഹാരാജാസിെൻറ മുറ്റത്തെ മരച്ചുവടുകളിലും ക്ലാസ് മുറികളിലും ഇരുന്ന് പഠനവും സൗഹൃദവും സമരവും ഒരുമിച്ച കാലത്തെക്കുറിച്ചവർ സംസാരിച്ചു. ഒരുപാട് നാളുകളായുള്ള ആലോചനയുടെ ഫലമായാണ് എല്ലാവർക്കും ഒരുമിച്ച് കൂടാനായതെന്ന് അവർ പറഞ്ഞു. 90 പേരായിരുന്നു ബാച്ചിൽ. പലരും പിൽക്കാലത്ത് പ്രശസ്തരായി. തിരക്കഥാകൃത്ത് സത്യൻ കവളങ്ങാട്, അസോസിയേറ്റ് ഡയറക്ടർ അശോകൻ കാലടി തുടങ്ങിയവർ അതിൽപെടും. ഇവർ രണ്ടുപേരും പൂർവ വിദ്യാർഥി സംഗമത്തിനെത്തിയിരുന്നു. മിമിക്രി കലാകാരനും നടനുമായ സാജൻ പള്ളുരുത്തി ഈ ബാച്ചിലെ വിദ്യാർഥിയായിരുന്നു. തിരക്കുകൾ കാരണമാണ് അദ്ദേഹത്തിന് എത്താൻ കഴിയാതിരുന്നതെന്ന് സംഗമത്തിന് നേതൃത്വം നൽകിയ ദിലീപ് പറഞ്ഞു. കേരളത്തെയും ഇന്ത്യയെയും പ്രതിനിധാനംചെയ്ത് നാഷനൽ, ഏഷ്യൻ, ലോക അത്‌ലറ്റിക് മത്സരങ്ങളിൽ രണ്ടു തവണ പങ്കെടുത്ത് സിൽവർ മെഡൽ സ്വന്തമാക്കിയ മുൻ വനിത ഫുട്ബാൾ താരവും ഇപ്പോഴത്തെ വനിത ഫുട്ബാൾ കോച്ചുമായ കേരള ഹെൽത്ത് ഡിപ്പാർട്മെൻറ് സീനിയർ ക്ലർക് ടെറി മരിയ, വിമുക്ത ഭടൻ എൻ.ടി അനിൽ, കേരള പടന്ന മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറിയും എളങ്കുന്നപ്പുഴ എസ്.സി,എസ്.ടി സഹകരണ സംഘം സെക്രട്ടറിയുമായ എം.കെ. സെൽവരാജ്, ഓർമ മഹാരാജാസ് പൂർവ വിദ്യാർഥി സംഘാടകനും ഒ.എസ്.എ കമ്മിറ്റി അംഗവുമായ ദിലീപ്കുമാർ തുടങ്ങിയവർ എത്തിയിരുന്നു. കാഴ്ച ശക്തിയില്ലാത്ത സുരേന്ദ്രൻ തനിയെയാണ് സംഗമത്തിന് കണ്ണൂർ നിന്നെത്തിയത്. പങ്കെടുക്കാൻ കഴിയാതിരുന്ന വിദേശത്തുള്ള ആളുകൾ വിഡിയോ കാളുകളിലൂടെ സംഗമത്തിൽ പങ്കാളികളായി. അധ്യാപകരെയും ഉൾപ്പെടുത്തണമെന്നാണ് ആഗ്രഹിച്ചിരുന്നതെങ്കിലും പ്രായാധിക്യത്താലുള്ള അസുഖങ്ങളുള്ളതിനാൽ പങ്കെടുക്കാൻ കഴിയില്ലെന്ന് അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.