കൊച്ചി: പത്തുരൂപ നാണയത്തിന് ഇപ്പോൾ പഴയ തിളക്കമില്ല. സമൂഹ മാധ്യമങ്ങളിലെ വ്യാജ പ്രചാരണങ്ങളെത്തുടർന്ന് പൊതുജനങ്ങളും വ്യാപാര സ്ഥാപനങ്ങളും നിരസിക്കുന്നതാണ് കാരണം. ഇതോടെ റിസര്‍വ് ബാങ്ക് മേഖല ഓഫിസുകളില്‍ വിതരണത്തിനെത്തിച്ച പത്ത് രൂപ നാണയങ്ങൾ കെട്ടിക്കിടക്കുകയാണ്. പത്തുരൂപയുടെ വ്യാജനാണയങ്ങൾ വ്യാപകമാണെന്നും റിസർവ് ബാങ്ക് പിൻവലിക്കുകയാണെന്നുമാണ് വാട്‌സാപും ഫേസ്ബുക്കുമടക്കം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഇക്കാര്യം നിഷേധിച്ച് റിസര്‍വ് ബാങ്ക് പത്രകുറിപ്പ് ഇറക്കിയെങ്കിലും ജനങ്ങളുടെ ആശങ്ക നീങ്ങിയിട്ടില്ല. 2005ലാണ് സര്‍ക്കാര്‍ പത്ത് രൂപ നാണയം പുറത്തിറക്കിയത്. പണമിടപാടുകളിൽ ഇടം നേടിയിട്ട് അൽപനാളുകളേ ആയിട്ടുള്ളൂ. ഇതിന് പിന്നാലെയാണ് സമൂഹ മാധ്യമങ്ങളിലെ കുപ്രചാരണം. അയൽ രാജ്യങ്ങളിൽ നിർമിച്ച നാണയങ്ങൾ വിനിമയത്തിനെത്തുന്നതായും സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു. നാണയത്തിൽ ആലേഖനം ചെയ്തിരിക്കുന്ന '10' എന്ന അക്കം പുറത്തേക്ക് തള്ളി നില്‍ക്കുന്നു എന്നതാണ് വ്യാജെൻറ ലക്ഷണമായി ഇക്കൂട്ടർ പറയുന്നത്. എന്നാല്‍, 2011ല്‍ ഇറക്കിയ പത്ത് രൂപ നാണയത്തില്‍ 10 എന്ന അക്കം തള്ളി നില്‍ക്കുന്ന രീതിയിലാണ് രൂപകല്‍പന. ഇത്തരം നാണയങ്ങള്‍ വ്യാജമല്ലെന്നും നിരസിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും റിസര്‍വ് ബാങ്ക് ആവര്‍ത്തിച്ചിട്ടും പലരും സ്വീകരിക്കാൻ മടിക്കുകയാണ്. ഇതോടെ, നാണയ വിതരണം താറുമാറായി. ചില സ്വകാര്യബാങ്കുകൾക്കും നാണയം സ്വീകരിക്കാൻ വിമുഖതയാണ്. പല ബാങ്കുകളിലും നാണയത്തിന് അപ്രഖ്യാപിത വിലക്കുണ്ട്. കുപ്രചാരണത്തിന് പിന്നിൽ ഗൂഢാേലാചന ഉണ്ടോ എന്നും അധികൃതർ സംശയിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.