കൊച്ചി: ഫോർട്ട്കൊച്ചി-വൈപ്പിൻ പാസഞ്ചർ ബോട്ട് സർവിസ് ഇൻലാൻഡ് നാവിഗേഷൻ കോർപറേഷനെ ഏൽപിക്കുന്ന വിഷയത്തിൽ അന്തിമ തീരുമാനം എടുക്കാൻ ബുധനാഴ്ചത്തേക്ക് വിളിച്ച കോർപറേഷൻ കൗൺസിൽ യോഗം വ്യാഴാഴ്ചത്തേക്ക് മാറ്റി. അടിയന്തര കൗൺസിലാണ് വ്യാഴാഴ്ച ഉച്ചക്കുശേഷം ചേരുന്നത്. പ്രത്യേക കൗൺസിൽ ചേരുന്നത് സംബന്ധിച്ച് യു.ഡി.എഫ് പാർലമെൻറി പാർട്ടി യോഗത്തിൽ ഉണ്ടായ തർക്കമാണ് മാറ്റിെവക്കാൻ ഇടയാക്കിയതെന്നാണ് വിവരം. കോർപറേഷെൻറ സുവർണജൂബിലി ആേഘാഷങ്ങളും വ്യാഴാഴ്ച തുടങ്ങും. മുൻ മേയർമാെരയും ഡെപ്യൂട്ടി മേയർമാരെയും അന്ന് ആദരിക്കും. സുവർണജൂബിലിക്ക് വിപുല പരിപാടികൾക്ക് ആലോചനയുണ്ടെങ്കിലും തീരുമാനമായില്ല. പല കാര്യത്തിലും രൂക്ഷ അഭിപ്രായഭിന്നതയുള്ള എല്ലാവരെയും ഒന്നിച്ചുനിർത്തി വിപുല ആഘോഷപരിപാടികൾ സംഘടിപ്പിക്കാൻ കഴിയുമോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതിനിടെ, ഇത്രയും പ്രധാന്യമുള്ള സന്ദർഭത്തിൽ ആഘോഷം കേവലം ചടങ്ങാക്കി മാറ്റാനാണ് ഭരണപക്ഷം ശ്രമിക്കുന്നതെന്ന വിമർശനവും ഉയരുന്നുണ്ട്. 1967 കേരളപ്പിറവി ദിനത്തിലാണ് കൊച്ചി കോർപറേഷൻ രൂപംകൊണ്ടത്. എറണാകുളം, മട്ടാഞ്ചേരി ഒന്നാംഗ്രേഡ് മുനിസിപ്പാലിറ്റികൾ, ഫോർട്ട്കൊച്ചി രണ്ടാംഗ്രേഡ് മുനിസിപ്പാലിറ്റി, വൈറ്റില, വെണ്ണല, ഇടപ്പള്ളി, പള്ളുരുത്തി പഞ്ചായത്തുകൾ, വെലിങ്ടൺ തുടങ്ങിയ ദ്വീപുകൾ എന്നിവയൊക്കെ കൂട്ടിച്ചേർത്താണ് കോർപറേഷൻ രൂപവത്കരിച്ചത്. അന്നത്തെ മുഖ്യമന്ത്രിയായിരുന്ന ഇ.എം.എസ് ആണ് കോർപറേഷൻ ഉദ്ഘാടനംചെയ്തത്. 1968 ജൂലൈ 30ന് കോർപേറഷൻ രൂപവത്കരിച്ചതായി സർക്കാർ ഉത്തരവിറക്കി. 1969 ജൂൺ രണ്ടിന് പുതിയ കൗൺസിൽ നിലവിൽവന്നു. എ.എ. കൊച്ചുണ്ണിയായിരുന്നു ആദ്യ മേയർ. വോട്ടുകൾ തുല്യമായി വന്നതിനെത്തുടർന്ന് നറുക്കെടുപ്പിലൂടെ എം.എം. ലോറൻസിനെ തോൽപിച്ചാണ് കൊച്ചുണ്ണി മേയറായത്. എൽ.ജി. പൈ ആയിരുന്നു ഡെപ്യൂട്ടി മേയർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.