വടകര: രോഗം മാറ്റിത്തരാമെന്ന് വാഗ്ദാനം ചെയ്ത് ചികിത്സ നടത്തുന്നതിനിടെ സഹോദരിമാരായ പെണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ വ്യാജ സിദ്ധന്‍ അറസ്റ്റിൽ. വേളം പൂളക്കൂലിലെ മരുതോളി താമസിക്കുന്ന ചോയ്യങ്കണ്ടി മുഹമ്മദിനെയാണ് (47) വടകര സി.ഐ ടി. മധുസൂദനനും സംഘവും അറസ്റ്റ് ചെയ്തത്. സഹോദരിമാരില്‍ ഒരാള്‍ക്ക് പ്രായപൂര്‍ത്തിയായിട്ടില്ല. തുടർന്ന് പോക്സോ വകുപ്പ് ഉൾപ്പെടെ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. ഇയാള്‍ക്കെതിരെ കുറ്റ്യാടി പൊലീസ് ഒരു മാസം മുേമ്പ കോടതി നിര്‍ദേശപ്രകാരം മറ്റൊരു സംഭവത്തിൽ കേസെടുത്തിരുന്നു. രോഗം മാറ്റിത്തരാമെന്നു പറഞ്ഞ് പണം വാങ്ങി വഞ്ചിച്ചെന്ന പരാതിയിലായിരുന്നു ഇൗ കേസ്. ഈ വാര്‍ത്ത പുറത്തുവന്നതിനു ശേഷമാണ് പെണ്‍കുട്ടികള്‍ തങ്ങൾ നേരിട്ട ദുരനുഭവം രക്ഷിതാക്കളോട് പറഞ്ഞത്. തുടന്ന് ബന്ധുക്കള്‍ വടകര പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. ചൊവ്വാഴ്ച സി.ഐയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം ഇയാളെ പിടികൂടി. പെണ്‍കുട്ടികള്‍ ഇയാളെ തിരിച്ചറിഞ്ഞിട്ടുണ്ട്. മൂത്ത കുട്ടിക്ക് അസുഖമായതിനാലാണ് രക്ഷിതാക്കള്‍ ഇയാളുടെ ചികിത്സ തേടിയത്. ശരീരത്തില്‍ ജിന്ന് കൂടിയതാണെന്നും ഒഴിപ്പിച്ചുതരാമെന്നും പറഞ്ഞാണ് ചികിത്സിച്ചത്. അനുജത്തിയുടെ ശരീരത്തിലാണ് ശക്തിയുള്ള ജിന്നുള്ളതെന്നും അവളെയും ചികിത്സിക്കണമെന്നും ഇയാള്‍ ധരിപ്പിച്ചു. തുടര്‍ന്ന് രണ്ടുപേരെയും പല പ്രാവശ്യങ്ങളിലായി ചികിത്സിച്ചു. ഈ അവസരങ്ങളിലെല്ലാം പീഡനം നടന്നതായി പൊലീസ് പറയുന്നു. പുറത്ത് അറിയിച്ചാല്‍ കുടുംബത്തെ മൊത്തം നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. അതുകൊണ്ടുതന്നെ കുട്ടികള്‍ സംഭവിച്ചതൊന്നും പുറത്തുപറഞ്ഞില്ല. വൃക്കരോഗം ബാധിച്ച തിരുവള്ളൂര്‍ സ്വദേശിയില്‍നിന്ന് ചികിത്സയുടെ പേരില്‍ ലക്ഷങ്ങള്‍ തട്ടിയ സംഭവത്തിലും ഇയാള്‍ക്കെതിരെ വടകര പൊലീസ് സ്റ്റേഷനിൽ കേസുണ്ട്. പ്രതിയെ ബുധനാഴ്ച വടകര കോടതിയില്‍ ഹാജരാക്കും. എ.എസ്.ഐ ബാബു, പൊലീസുകാരായ സി.എച്ച്. ഗംഗാധരന്‍, കെ.പി. രാജീവന്‍, വി.വി. ഷാജി, എന്‍.കെ. പ്രദീപന്‍, കെ. യൂസഫ് എന്നിവരും പൊലീസ് സംഘത്തിലുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.