ബലിതർപ്പണത്തിന് ആയിരങ്ങൾ മണപ്പുറത്ത്

ആലുവ: പെരിയാറിൽ ആലുവ മണപ്പുറത്ത് പൂർവികർക്ക് ബലിതർപ്പണത്തിന് ശനിയാഴ്ച രാത്രി തുടക്കമായി. ഈ വർഷം ഞായറാഴ്ചയാണ് കർക്കടകവാവ്. ശിവരാത്രി കഴിഞ്ഞാൽ പൂർവികന്മാർക്ക് പിതൃതർപ്പണം നടത്താൻ ഏറ്റവും ശ്രേഷ്ടമായ സമയമായാണ് വിശ്വാസികൾ കർക്കടക വാവിനെ കണക്കാക്കുന്നത്. സംസ്‌ഥാനത്തി​െൻറ വിവിധ ഭാഗങ്ങളിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് വാവുബലി ചടങ്ങുകൾ നടക്കുന്നുണ്ട്. ഇതിൽ ഏറ്റവും പ്രാധാന്യമേറിയതായി കണക്കാക്കുന്നത് ആലുവ മണപ്പുറത്തേതാണ്. പതിനായിരങ്ങളാണ് എല്ലാ വർഷവും ഇവിടേക്ക് ഒഴുകിയെത്താറുള്ളത്. തിരുവിതാംകൂർ ദേവസ്വം ബോർഡാണ് മണപ്പുറത്തെ ബലിതർപ്പണത്തിന് ഒരുക്കത്തിന് നേതൃത്വം നൽകുന്നത്. ഒരേസമയം ആയിരത്തോളം പേര്‍ക്ക് ബലിതര്‍പ്പണം നടത്താനുള്ള സംവിധാനമാണ് ഒരുക്കിയത്. പത്ത് ദേവസ്വം ബോര്‍ഡ് ശാന്തിമാരും സഹായികളുമാണ് നേതൃത്വം നല്‍കുന്നത്. 76 ശാന്തിമാര്‍ക്ക് ബലിതര്‍പ്പണത്തിനുള്ള അനുമതി ദേവസ്വം ബോര്‍ഡ് നല്‍കും. അപകടങ്ങൾ ഒഴിവാക്കാൻ പെരിയാറില്‍ 190 മീറ്ററിലധികം താല്‍ക്കാലിക ബാരിക്കേഡുകളാണ് സ്ഥാപിച്ചത്. റൂറൽ ജില്ലയിലെ കേരള പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ, കേരള പൊലീസ് അസോസിയേഷൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിൽ മണപ്പുറം ശുചീകരിച്ചു. ബലിതര്‍പ്പണത്തിന് 75 രൂപയാണ് ദേവസ്വം ബോര്‍ഡ് നിശ്ചയിച്ച ഫീസ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.