ഇൻഫോ പാര്‍ക്കില്‍ ഡിപ്പോ അനുവദിക്കും- കെ.എസ്.ആര്‍.ടി.സി

കാക്കനാട്: ഇൻഫോപാര്‍ക്കില്‍നിന്ന് കോട്ടയം വഴി തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട് ജില്ലകളിലേക്കും കുമളിയിലേക്കും വോള്‍വോ അടക്കം പുതിയ സര്‍വിസുകള്‍ തുടങ്ങുമെന്ന് കെ.എസ്.ആർ.ടി.സി. ഇൻഫോപാര്‍ക്ക് ലൈബ്രറി ആഭിമുഖ്യത്തില്‍ ഗതാഗത പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ സംഘടിപ്പിച്ച ഓപണ്‍ ഫോറത്തിലാണ് കെ.എസ്.ആർ.ടി.സി അധികൃതര്‍ യാത്രാ സൗകര്യം ഉറപ്പ് നല്‍കിയത്. വെള്ളിയാഴ്ച ഇൻഫോപാർക്കിൽനിന്ന് സര്‍വിസ് ആരംഭിച്ച് തിങ്കളാഴ്ച ഇന്‍ഫോപാര്‍ക്കില്‍ സര്‍വിസ് അവസാനിപ്പിക്കുകയും വേണമെന്നാണ് ടെക്കികളുടെ നിര്‍ദേശം. ഇന്‍ഫോപാര്‍ക്കിലേക്ക് ബസുകള്‍ നീട്ടുന്നതിനും പുതിയ ഷെഡ്യൂള്‍ ആരംഭിക്കുന്നതടക്കമുള്ള ആവശ്യങ്ങള്‍ സജീവമായി പരിഗണിക്കുമെന്ന് കെ.എസ്.ആർ.ടി.സി അധികൃതര്‍ ഉറപ്പു നല്‍കി. ഇന്‍ഫോപാര്‍ക്കില്‍ സബ് ഡിപ്പോ തുടങ്ങാന്‍ സ്ഥലം അനുവദിച്ചാല്‍ അക്കാര്യവും പരിഗണിക്കാമെന്ന് അറിയിച്ചു. നിര്‍ദേശങ്ങളും പരാതികളും ചര്‍ച്ച ചെയ്ത് തുടര്‍നടപടികള്‍ സ്വീകരിക്കാനും ഭാവി പരിപാടികള്‍ തീരുമാനിക്കാനുമായി എം.എൽ.എമാരെയും നഗരസഭ ചെയര്‍പേഴ്‌സണ്‍, ഇന്‍ഫോപാര്‍ക്ക് ലൈബ്രറി പ്രവർത്തകരും ഇന്‍ഫോപാര്‍ക്ക് ജീവനക്കാരും കെ.എസ്.ആർ.ടി.സി അധികൃതരും ചേര്‍ന്ന് ഫോറം രൂപവത്കരിക്കാന്‍ യോഗം തീരുമാനിച്ചു. ഇന്‍ഫോപാര്‍ക്കിലെ ഗുരുതര യാത്രാ പ്രശ്‌നങ്ങളാണ് ടെക്കികള്‍ യോഗത്തില്‍ വിവരിച്ചത്. ഫോര്‍ട്ട്‌കൊച്ചി, കളമശ്ശേരി, പാലാരിവട്ടം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂര്‍, കരിമുകള്‍, മൂവാറ്റുപുഴ, തൊടുപുഴ, കൊടുങ്ങല്ലൂര്‍ സ്ഥലങ്ങളിലേക്ക് രൂക്ഷമായ യാത്രാക്ലേശമാണ് അനുഭവിക്കുന്നത്. ഇന്‍ഫോപാര്‍ക്കിലെ പ്രവര്‍ത്തന സമയമായ രാവിലെ എട്ടു മുതല്‍ 10.30 വരെയും വൈകുന്നേരം അഞ്ച് മുതല്‍ 9.30 വരെയും 20 മിനിറ്റ് ഇടവിട്ട് കാക്കനാട് - ഇന്‍ഫോപാര്‍ക്ക് ബസ്‌ സര്‍വിസുകള്‍ ആരംഭിച്ചാല്‍ യാത്രാക്ലേശം പരിഹരിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടി. രാത്രി ബസ്‌ സര്‍വിസ് ഇല്ലാത്തത് ഗുരുതര സുരക്ഷാ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതായി യോഗം വിലയിരുത്തി. യോഗ തീരുമാനങ്ങള്‍ തൃക്കാക്കര, തൃപ്പൂണിത്തുറ, കുന്നത്തുനാട് എം.എൽ.എ മാരെയും തൃക്കാക്കര നഗരസഭ ചെയര്‍പേഴ്‌സെണയും രേഖാമൂലം അറിയിക്കും. ചടങ്ങില്‍ ഇന്‍ഫോപാര്‍ക്ക് സി.ഇ.ഒ ഋഷികേശ് നായര്‍ അധ്യക്ഷത വഹിച്ചു. കെ.എസ്.ആര്‍.ടി.സി സോണല്‍ ഓഫിസര്‍ എസ്.കെ. സുരേഷ് കുമാര്‍, കെ.യു.ആര്‍.ടി.സി സ്‌പെഷല്‍ ഓഫിസര്‍ രാജേന്ദ്രന്‍, ഇന്‍ഫോപാര്‍ക്ക് ഡെപ്യൂട്ടി മാനേജര്‍ റെജി കെ. തോമസ് എന്നിവര്‍ പങ്കെടുത്തു. അനൂപ് വര്‍ഗീസ് ചര്‍ച്ച നയിച്ചു. വിവിധ കമ്പനികളില്‍നിന്ന് 100 ഓളം ടെക്കികള്‍ പങ്കെടുത്ത യോഗത്തില്‍ ലൈബ്രറി സെക്രട്ടറി ദിപിന്‍ വര്‍ഗീസ് സ്വാഗതവും, പ്രസിഡൻറ് ഗോപകുമാര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.